SUNDAY SERMON JN 8, 1-11

നോമ്പുകാലം അഞ്ചാം ഞായർ

യോഹന്നാൻ 8, 1-11

സമാന്തര (വിശുദ്ധ മത്തായി, മാർക്കോസ്, ലൂക്കാ) സുവിശേഷങ്ങളിൽ (Synoptic Gospels) കാണാത്ത, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഈ സംഭവം ബൈബിൾ പണ്ഡിതന്മാർക്കിടയിൽ ഇന്നും തർക്കവിഷയമാണ്. ചില ബൈബിൾ വ്യാഖ്യാനങ്ങൾ ഈ സംഭവം മനഃപൂർവം വിട്ടുകളയുന്നുമുണ്ട്. കാരണം മറ്റൊന്നുമല്ല. ഈ സംഭവം വിശുദ്ധ യോഹന്നാൻ എഴുതിയതാണോ, അതോ, പിന്നീട് ആരെങ്കിലും എഴുതി ചേർത്തതാണോയെന്ന് (Interpolation) പല കാരണങ്ങളാൽ പണ്ഡിതന്മാർ സംശയിക്കുന്നുണ്ട്. വിവാദത്തിന്റെ പിന്നാലെ പോകുന്നതിനേക്കാൾ, രണ്ട് കാര്യങ്ങൾകൊണ്ട് ഇത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുവാനാണ് എനിക്ക് താത്പര്യം.

ഒന്ന്, ഈ സംഭവം പാപികളോടുള്ള ഈശോയുടെ മനോഭാവവുമായി ചേർന്നുപോകുന്നതാണ്. പാപത്തെ വെറുക്കുന്ന, പാപിയെ സ്നേഹിക്കുന്ന പാപമോചകനായ, രക്ഷകനായ ക്രിസ്തുവിന്റെ ചിത്രം മറ്റു സംഭവങ്ങളിലെന്നപോലെ ഇവിടെയും തെളിഞ്ഞു നിൽക്കുന്നുണ്ട്. ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിന്റെ ഭാഗമാക്കുന്നതുവഴി പാപികളെ രക്ഷിക്കുവാൻ വന്നവനാണ് താൻ എന്ന ദൈവിക വെളിപാടിന് അടിവരയിടുകയായിരുന്നു ഈശോ. (Mt 8, 9-13) സ്വർഗം മതിമറന്ന് സന്തോഷിക്കുന്ന അസുലഭ നിമിഷങ്ങൾ പാപികളുടെ മാനസാന്തത്തിന്റെ അവസരങ്ങളാണെന്ന് ഈശോ പറഞ്ഞിട്ടുണ്ട്. (Lk 15, 7) ഫരിസേയന്റെ വീട്ടിൽ ഭക്ഷണത്തിനിരുന്നപ്പോൾ നർദ്ദീൻ തൈലത്തിന്റെ പരിമളത്തോടൊപ്പം അനുതപിക്കുന്ന ഹൃദയവുമായെത്തിയ സ്ത്രീയെ, ഈശോ രക്ഷയിലേക്ക് ചേർത്തുനിർത്തുന്നത് സുവിശേഷങ്ങളിലെ കണ്ണുനനയിക്കുന്ന സുന്ദര ചിത്രമാണ്. (Lk 7, 36-50) സിക്കാറിലെ യാക്കോബിന്റെ കിണറ്റിൻ കരയിൽ കണ്ടുമുട്ടിയ ശമരിയക്കാരി സ്ത്രീയെ രക്ഷയിലേക്ക് കൈപിടിച്ചുകയറ്റിയതും, (Jn 4) സക്കേവൂസിന്റെ ഭവനത്തിലെത്തി അദ്ദേഹത്തെ മാത്രമല്ല കുടുംബത്തെ മുഴുവനും രക്ഷയുടെ മഹാസമുദ്രത്തിൽ മാമ്മോദീസാമുക്കിയെടുത്തതും (Lk 19, 1-10) പാപികളെ സ്നേഹിക്കുന്ന ക്രിസ്തുവിന്റെ മനോഭാവത്തിന്റെ നിദർശനങ്ങളാണ്. “യേശുക്രിസ്തു പാപികളെ രക്ഷിക്കാനാണ് ലോകത്തിലേക്ക് വന്നത്” (1 Timothy 1, 15) എന്ന വിശുദ്ധ പൗലോശ്ലീഹായുടെ ഏറ്റുപറച്ചിലും ഇതോടൊപ്പം ഓർക്കാവുന്നതാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹ ബോധപൂർവം തന്നെ എഴുതിച്ചേർത്തതായിരിക്കണം ഈ സംഭവം. 

രണ്ട്, ദൈവകൃപയുടെ വലിയ പ്രവാഹമാണ് ഈ സംഭവത്തിൽ നാം കാണുന്നത്. അടയാളങ്ങളുടെ പുസ്തകമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തിൽ വചനം പറയുന്നത്, ‘ക്രിസ്തുവിലൂടെ നാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു’ (Jn 1, 16) എന്നാണ്. വചനം, വെള്ളം, പ്രകാശം തുടങ്ങിയവയോടൊപ്പം വിശുദ്ധ യോഹന്നാൻ ഉപയോഗിക്കുന്ന ഒരു ദൈവിക അടയാളമാണ് കൃപ. “സ്ത്രീയേ, നിന്നെ ഞാനും വിധിക്കുന്നില്ല, പോകുക, ഇനിമേൽ പാപം ചെയ്യരുത്” (Jn 8, 11) എന്ന ഈശോയുടെ വചനത്തിലൂടെ ദൈവകൃപയുടെ നറുംനിലാവ് അവളുടെ ജീവിതത്തിൽ നിറയുകയായിരുന്നു.

ഈ രണ്ട് കാരണങ്ങൾ മതി ഇന്നത്തെ സുവിശേഷഭാഗം ആരും പിന്നീട് എഴുതിച്ചേർത്തതല്ല എന്ന് സമർത്ഥിക്കുവാൻ. ഇന്നത്തെ സുവിശേഷഭാഗം വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നതാണെന്നതിൽ യാതൊരു സംശയവുമില്ല. മാത്രമല്ല, ഈശോയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു സംഭവമാണിത്. ഒരിക്കലും നാം miss ചെയ്യാൻ പാടില്ലാത്ത സംഭവം!

മൂന്ന് ചോദ്യങ്ങൾ ഉന്നയിക്കുന്നതിലൂടെ, അവയ്ക്ക് ഉത്തരങ്ങൾ കണ്ടെത്തുന്നതിലൂടെ ഇന്നത്തെ സുവിശേഷഭാഗത്തിന്റെ സന്ദേശത്തിലേക്ക് എത്തിച്ചേരുവാനാണ് ഞാൻ ശ്രമിക്കുന്നത്.

ഒന്നാമത്തെ ചോദ്യം ഇതാണ്: പുരുഷനെവിടെ? സ്ത്രീക്ക് Address ഇല്ലാതിരുന്ന ഒരു കാലത്തെ കഥയാണ് നമ്മൾ പറയുന്നത്. ഇന്നും എന്നും അവൾക്ക് വ്യക്തിത്വം കൊടുക്കുന്നത് ആരെങ്കിലുമായി ബന്ധപ്പെടുത്തിയാണ്. ചെറുപ്പത്തിൽ – ഇന്നയാളുടെ മകൾ! കുറച്ചു മുതിർന്നുകഴിയുമ്പോൾ ഇന്നയാളുടെ പെങ്ങൾ. അല്പംകൂടി മുതിർന്നുകഴിയുമ്പോൾ ഇന്നയാളുടെ ഭാര്യ. ഒടുവിൽ പക്വതയിലെത്തി ഒരു കുഞ്ഞിനൊക്കെ ജന്മം നൽകി കുഞ്ഞ് വളരുമ്പോഴാകട്ടെ ഇന്നയാളുടെ ‘അമ്മ. ഈയൊരവസ്ഥ അത്ര സുഖകരമായ ഒന്നല്ലല്ലോ!!

പുരുഷനെവിടെ? അന്നത്തെ കാലത്തിന്റെ രീതികൾവച്ച് നോക്കുമ്പോൾ ഈ ചോദ്യം അസ്ഥാനത്താണ്.  കാരണം, പുരുഷമേധാവിത്വം സമൂഹത്തിന്റെ എല്ലാ തലങ്ങളേയും അടക്കി വാണിരുന്ന ഒരു കാലത്ത് എന്തിന് പുരുഷനെക്കുറിച്ച്, അവന്റെ ചെയ്തികളെക്കുറിച്ച് ചിന്തിക്കണം? സ്ത്രീകളെക്കുറിച്ച്, സമൂഹത്തിലെ താഴേക്കിടയിലുള്ളവരെക്കുറിച്ച്, അവരുടെ തിന്മകളെക്കുറിച്ച് ചിന്തിച്ചാൽ പോരേ?  എന്നാൽ, ഇന്ന് നാം ഈ ചോദ്യം ഉന്നയിക്കതന്നെ വേണം. പുരുഷനെവിടെ? ഇന്നത്തെ കപടസദാചാര പ്രവർത്തകരെപ്പോലെയായിരുന്നു അന്നത്തെ നിയമജ്ഞരും, ഫരിസേയരും. അന്നത്തെ സമൂഹത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ടവരായിരുന്നു ഫരിസേയരും നിയമജ്ഞരും. പുറമേ ധാർമികരായി കരുതപ്പെട്ടിരുന്നെങ്കിലും അവരുടെ മനസ്സുനിറയെ തേളുകളും പഴുതാരകളും ആയിരുന്നു. തങ്ങൾ ധാർമികരും, മറ്റുള്ളവരെല്ലാം അധാർമികരുമെന്ന ചിന്തയുള്ളവരായിരുന്നു അവർ. തങ്ങൾക്കില്ലാത്തത് പൊലിപ്പിച്ചുകാട്ടുകയും, മറ്റുള്ളവരെ കുറ്റക്കാരായി മുദ്രകുത്തുകയും ചെയ്യുന്ന കപടസദാചാരപ്രവർത്തകരായിരുന്നു അവർ. സമൂഹത്തെ നന്മയുള്ളതാക്കുക എന്നതായിരുന്നില്ല അവരുടെ ലക്‌ഷ്യം. തങ്ങളുടെ സ്വാർത്ഥമായ താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു അവരുടെ ലക്‌ഷ്യം.  സമൂഹത്തിലെ സ്ത്രീകളും വിജാതീയരുമടങ്ങുന്ന ബലഹീനരുടെ തെറ്റുകൾ ഇപ്പോഴും ഉയർത്തിക്കാട്ടിക്കൊണ്ട് തങ്ങളുടെ തിന്മകൾ മൂടിവയ്ക്കുകയെന്ന തികച്ചും അധാർമികമായ അടവുനയമായിരുന്നു അവർ അതിനായി ഉപയോഗിച്ചിരുന്നത്.

മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിലൂടെ തങ്ങളെ മാന്യന്മാരായി അവതരിപ്പിക്കുവാനും, മറ്റുള്ളവരെ ചൂഷണംചെയ്യാനും അവർക്ക് കഴിയും. അതുകൊണ്ടാണ് പുരുഷനെ അവർ മറച്ചുവച്ചത്. ഒരു പുരുഷനെ രംഗത്തുകൊണ്ടുവന്നാൽ പിന്നെ തങ്ങളുടെ മുഖംമൂടികളും വലിച്ചുകീറപ്പെടുമെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു. അത്രയും കാപട്യം നിറഞ്ഞ സദാചാരപ്രവർത്തകരായിരുന്നു അവർ!

മനുഷ്യന്റെ മുഖംമൂടികൾ അഴിഞ്ഞു വീഴണമെങ്കിൽ, പലമുഖമുള്ളവരായി തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ജീവിക്കാതെ, ഒരൊറ്റ മുഖമുള്ളവരായി ക്രിസ്തുവിന്റെ മുഖമുള്ളവരായി ജീവിക്കണമെങ്കിൽ നാം ചോദിക്കണം, പുരുഷനെവിടെ? വ്യഭിചാരമെന്നത് പവിത്രമായ, വിശുദ്ധമായ ബന്ധങ്ങളിലെ വിള്ളലുകളാണ്;  അപചയമാണ്;  പൈശാചികതയാണ്. അവിടെ രണ്ട് പേരുണ്ടാകണം. ചിലപ്പോൾ അതിലധികവും. എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ക്രിസ്തുവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് നിന്റെ ഭാര്യയെ, ഭർത്താവിനെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട്  സഹോദരങ്ങളെ,സുഹൃത്തുക്കളെ സമീപിക്കുവാൻ സാധിക്കുക? എങ്ങനെയാണ് മുഖംമൂടികൾ വച്ചുകൊണ്ട് ദേവാലയത്തിൽ വരുവാൻ, കുമ്പസാരത്തിനായുവാൻ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ സാധിക്കുക? 

രണ്ടാമത്തെ ചോദ്യം: എന്തുകൊണ്ടാണ് ഈശോ കുനിഞ്ഞിരുന്നത്? എന്താണ് ഈശോ കുനിഞ്ഞിരുന്ന് നിലത്ത് എഴുതിക്കൊണ്ടിരുന്നത്? ഈ ചോദ്യത്തിന് സഭാപിതാക്കന്മാർ തുടങ്ങി പലരും ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. ദൈവശാസ്ത്രപരമായ, സാമാന്യബുദ്ധിക്കനുസരിച്ചുള്ള പല ഉത്തരങ്ങൾ ഈ ചോദ്യത്തിന് ഉണ്ടെങ്കിലും എനിക്കിഷ്ടപ്പെട്ടത് മനഃശാസ്ത്രപരമായ ഒരു ഉത്തരമാണ്. അത് ദൈവിക ചൈതന്യം നിറഞ്ഞ ഉത്തരവുമാണ്.

വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെമേൽ, “ഇവൾ കല്ലെറിഞ്ഞ് കൊല്ലപ്പെടേണ്ടവളാണ്” എന്ന   വിധിപ്രസ്താവിച്ചതിന്റെ ഹുങ്കും, അഹങ്കാരത്തിന്റെ കല്ലുമായി നിൽക്കുന്ന നിയമജ്ഞരുടെയും ഫരിസേയരുടെയും ലക്‌ഷ്യം സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക, ക്രിസ്തുവിനെ കെണിയിൽ കുടുക്കി ഇല്ലാതാക്കുക എന്നതായിരുന്നു. സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുക എന്നത് അവർക്കൊരു വിനോദമായിരുന്നെങ്കിൽ, ക്രിസ്തുവിനെ ഇല്ലാതാക്കുക എന്നത് അവരുടെ നിലനിൽപ്പിന്റെ പ്രശ്നമായിരുന്നു. സ്ത്രീയെ ശിക്ഷിക്കുക എന്നതിനേക്കാൾ അവർക്ക് വേണ്ടത് ഈശോയെ വാക്കിൽകുടുക്കുക എന്നതായിരുന്നു. അതുകൊണ്ടാണ് അവരുടെ ചോദ്യം: “നീ എന്ത് പറയുന്നു?” ഈശോ കുനിഞ്ഞിരിക്കുകയായിരുന്നു. കാരണം, എന്താണ് പറയേണ്ടതെന്ന തേങ്ങൽ അവിടുത്തേയ്ക്കുണ്ടായിരുന്നു. “മോശ പറഞ്ഞതാണ് ശരി അതുപോലെ ചെയ്യൂ”, എന്ന് പറഞ്ഞാൽ അവർ ചോദിക്കും, “അപ്പോൾ നിന്റെ കരുണ എവിടെ? സ്നേഹം എവിടെ? രക്ഷ എവിടെ?” മോശയ്ക്ക് എതിരായി എന്തെങ്കിലും പറഞ്ഞാൽ അപ്പോഴും അവർ ചോദിക്കും, ‘നീ മോശയെയും പ്രവാചകരെയും നശിപ്പിക്കാൻ വന്നവനാണല്ലേ?” എന്തുപറഞ്ഞാലും പെട്ടുപോകുന്ന ഒരു അവസ്ഥ. ഈശോയുടെ മനസ്സ് ഒരു ഉത്തരത്തിനുവേണ്ടി പരതുകയായിരുന്നു. അവന്റെ മനസ്സിന്റെ തേക്കത്തിനനുസരിച്ചു അവന്റെ വിരലുകൾ മണലിലൂടെ ഉദാസീനമായി നീങ്ങിക്കൊണ്ടിരുന്നു. അല്പം കഴിഞ്ഞ് തലയുയർത്തി ഈശോ പറഞ്ഞു: “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.” 

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കുറ്റം ചെയ്യാത്തവൻ എന്നല്ല, പാപം ഇല്ലാത്തവൻ പാപം ചെയ്യാത്തവൻ എന്നാണ്. എന്താണ് പാപം? തെറ്റായ ഒരു പ്രവൃത്തി ചെയ്യാൻ മനസ്സിൽ ആലോചന നടത്തുന്നതാണ്. അതിനെപ്പറ്റി ചിന്തിക്കുന്നതാണ് പാപം. എന്താണ് കുറ്റം? ആ plan നടപ്പിലാക്കുന്നതാണ്, ആ പാപം ചെയ്യുന്നതാണ് കുറ്റം. ഒരാളെ തല്ലാനോ കൊല്ലാനോ   ചിന്തിച്ചാൽ അത് പാപമാണ്. ഒരു കോടതിയ്ക്കും അതിന് ആരെയും ശിക്ഷിക്കാനാകില്ല. എന്നാൽ കുറ്റം ചെയ്‌താൽ ശിക്ഷിക്കാം. കുറ്റം ചെയ്യാത്തവർ ഉണ്ടാകുമെങ്കിലും, പാപം ഇല്ലാത്ത, പാപം ചെയ്യാത്ത ആരും ഉണ്ടാകാൻ സാധ്യമല്ലെന്ന് ഈശോയ്ക്കറിയാം. അവിടുന്ന് വളരെ സമർത്ഥമായ, reasonable ആയ ഉത്തരമാണ് കൊടുത്തത്. നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. എന്നിട്ട് വീണ്ടും കുനിഞ്ഞ് നില ത്തെഴുതിക്കൊണ്ടിരുന്നു.

ഇപ്രാവശ്യം വലിയൊരു psaychological move ആണ് ഈശോ നടത്തിയത്. അഹങ്കാരത്തിന്റെ കല്ലുമായി വന്നവർ മുറിപ്പെട്ടു എന്ന് ഈശോയ്ക്കറിയാം. ഒരു നിമിഷംകൊണ്ട് അവർ ഒന്നുമല്ലാതായി. ഈശോയുടെ ഒരു നോട്ടംപോലും ചിലപ്പോൾ അവരെ provoke ചെയ്യാം. തല ഉയർത്തിപ്പിടിച്ച് സിനിമാനടൻ ഇന്നസെന്റ് സ്റ്റൈലിൽ എന്ത്യേ ഇപ്പെങ്ങനേണ്ട്?   എന്ന് ചോദിച്ചാൽ …. ഏതെങ്കിലും ഒരുത്തൻ ഒരു കുഞ്ഞിക്കല്ല് എറിഞ്ഞാൽ മതി…തീർന്നു…പിന്നെ എല്ലാവരും ഏറിയും. അതാണ് ആൾക്കൂട്ടത്തിന്റെ മനശ്ശാസ്ത്രം. ഒരാൾ ചെയ്‌താൽ മതി … തെറ്റാണോ ശരിയാണോയെന്ന് ചിന്തിക്കാതെ എല്ലാവരും കൂടെച്ചേരും.. ആൾക്കൂട്ട ആക്രമണങ്ങളുടെ, .ആൾക്കൂട്ടക്കൊലപാതകങ്ങളുടെ മനശ്ശാസ്ത്രമാണത്. ഈശോ മനഃപൂർവം പിൻവാങ്ങുകയാണ്. എന്തോ എഴുതുന്നപോലെ ഭാവിച്ചുകൊണ്ട്, താൻ അവിടെ ഇല്ല എന്ന് ഈശോ കാണിക്കുകയാണ്. കുനിഞ്ഞിരുന്ന് അവരുടെ ego വീണ്ടും hurt ചെയ്യാതെ നോക്കുകയാണ്. ഈശോയ്ക്കറിയാം തന്റെ പറച്ചിൽ അവരെ വേദനിപ്പിച്ചെന്ന്. അതാഘോഷിക്കുകയല്ല ഈശോ ചെയ്തത്. അവിടുന്ന് അവർക്ക് മതിയായ അവസരം നൽകുകയാണ്. തനിക്കെതിരെ വന്നവരുടെയും feelings നെ പരിഗണിക്കുകയാണ്. നിയമപരമായി അവർക്ക് ഈ സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലാം. നിയമപരമായി തങ്ങൾ ധാർമികരാണെന്ന് മേനിനടിക്കാം.    പക്ഷേ അവരതെല്ലാം മറന്നുപോയി. ഈശോയുടെ പ്രസ്‌താവന എല്ലാം തെറ്റിച്ചുകളഞ്ഞു. ഈശോ അവരുടെ ചിന്ത ആ സ്ത്രീയിൽ നിന്ന് അവരിലേക്ക് തിരിച്ചു. അവൻ അവരെ മാനസാന്തരപ്പെടുത്തി.  മുതിർന്നവർ തുടങ്ങി കല്ലുകൾ താഴെയിട്ട് മടങ്ങിപ്പോയി.

മൂന്നാമത്തെ ചോദ്യം ഇങ്ങനെയാണ്: ഈശോ എന്തുകൊണ്ട് ആ സ്ത്രീയെ വിധിച്ചില്ല? ഈശോ കണ്ണുകളുയർത്തി നോക്കിയപ്പോൾ ആ സ്ത്രീ തനിയെ! അവളുടെമേൽ കുറ്റമാരോപിച്ചവർ പോയിക്കഴിഞ്ഞിരുന്നു. കുറ്റമാരോപിച്ചവരുടെ കൂട്ടത്തിൽ ഈശോ ഉണ്ടായിരുന്നില്ല. സ്വർഗത്തിനെങ്ങനെ ഒരാളെ വിധിക്കുവാൻ സാധിക്കും? സ്വർഗത്തിനെങ്ങനെ ഒരാളെ, കുറ്റക്കാരനാണെങ്കില്പോലും കല്ലെറിഞ്ഞ് കൊല്ലാൻ കഴിയും? ക്രിസ്തു കരുണയോടെ, സ്നേഹത്തോടെ അവളെ കടാക്ഷിച്ചിട്ട് അവളോട് പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല…പോകുക ഇനിമേൽ പാപം ചെയ്യരുത്.” ഇതാണ് ദൈവികത…ആത്മീയത…നീ ചെയ്തതെല്ലാം ഇതാ സ്വർഗം, ദൈവം മറന്നിരിക്കുന്നു. The past is past. ഇത് ഒരനുഭവമായിട്ടുണ്ടെങ്കിൽ ഇനിമേൽ പാപത്തിലേക്ക് പോകരുത്.

സ്നേഹമുള്ളവരേ, ഇതാണ് ക്രിസ്തുവിന്റെ സന്ദേശത്തിന്റെ സത്ത -essence! പാപികളെ രക്ഷയിലേക്ക് വിളിക്കുവാൻ വന്നവൻ, വിധി പ്രസ്താവിച്ച് നാശത്തിലേക്ക് തള്ളിവിടാൻ വന്നവനല്ല. ഈശോയ്ക്കറിയാം, തെറ്റുചെയ്യുന്നവനോടൊപ്പം നിന്നെങ്കിലേ അവളെ /അവനെ രക്ഷിക്കുവാൻ സാധിക്കുകയുള്ളൂവെന്ന്. ഒരാൾ ഒരു തെറ്റ് ചെയ്‌താൽ എത്ര ശിക്ഷ അയാൾ ഏറ്റുവാങ്ങണം? എത്രപേരിൽ നിന്നുള്ള ശിക്ഷ സ്വീകരിക്കണം? എത്രനാൾ ശിക്ഷ സ്വീകരിക്കണം? നിന്റെ സൗഹൃദത്തിൽ നിന്ന്, കുടുംബത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന് എത്രനാൾ മാറ്റിനിർത്തണം? നാമോരോരുത്തരും നമ്മുടെ മനസ്സിന്റെ കുടുസ്സുമുറിയിൽ നിർത്തി എത്രപ്രാവശ്യം വിധി പ്രസ്താവിക്കണം? ചേർത്ത് നിർത്തുകയാണ് ക്രിസ്തു -പാപിനിയെ മാത്രമല്ല, അവൾക്കെതിരെ ആരോപണങ്ങളുമായി വന്നവരെയും. പാപിനിയെ മാത്രമല്ല, തന്നെ വക്കിൽകുടുക്കി ഇല്ലാതാക്കുവാൻ വന്നവരെയും! ഈശോയുടെ argument നോക്കുക – “നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.”

പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്നേഹിക്കുവാൻ സാധിക്കുക – അതാണ് ഈശോയുടെ കരുണയുടെ പാഠം. ഇതാണ് നമ്മുടെ കുമ്പസാരത്തിന്റെ മഹനീയത! ഉയർന്ന മലയിൽ നിന്നേ, സമതലങ്ങളിലേക്ക് നദിക്കു ഒഴുകുവാൻ കഴിയൂ. ദൈവത്തിൽ നിന്നേ മനുഷ്യനിലേക്ക് ക്ഷമ, കരുണ ഒഴുകുവാൻ കഴിയൂ. ക്രിസ്തുവിന്റെ ഒരു നോട്ടം, ഒരു സ്പർശം…അത് മതി രൂപാന്തരത്തിന്റെ, ക്ഷമയുടെ പ്രസാദവരം നമ്മിലേക്കൊഴുകാൻ!

സ്നേഹമുള്ളവരേ, അൻപത് നോമ്പിന്റെ അഞ്ചാം ഞായറാഴ്ച്ച ഈശോ നമ്മെ, നമ്മുടെ മനഃസാക്ഷിയെ പിടിച്ചു കുലുക്കുകയാണ്. മുഖംമൂടികൾ വച്ചുകൊണ്ട്, കപട  സദാചാരത്തിൽ ജീവിക്കുവാൻ നമുക്കാകില്ല. വിശുദ്ധമായ ബന്ധങ്ങളെ വ്യഭിചരിച്ചുകൊണ്ട് മുന്നോട്ട് പോകാൻ നമുക്കാകില്ല. നമ്മെ അപകീർത്തിപ്പെടുത്തുവാൻ വരുന്നവരുടെപോലും,

നമ്മെ കെണിയിൽ കുടുക്കുവാൻ വരുന്നവരുടെപോലും മനസ്സിനെ മുറിപ്പെടുത്താതെ പെരുമാറുവാൻ നമുക്കാകണം. ആരെയും വിധിക്കാതെ, ബലഹീനരെ, പാപികളെ, തെറ്റിൽ വീഴുന്നവരെ കൈപിടിച്ചുയർത്താനും, ചേർത്തുപിടിക്കാനും നമുക്കാകണം. വിശുദ്ധ യോഹന്നാൻ പറഞ്ഞതുപോലെ, ശിക്ഷിക്കാനല്ലല്ലോ രക്ഷിക്കാനല്ലേ ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്?! ആമേൻ!

SUNDAY SERMON MT 5, 27-32

നോമ്പുകാലം നാലാം ഞായർ

മത്തായി 5, 27-32

ദിവസങ്ങൾ പിന്നിടുന്തോറും യുദ്ധത്തിന്റെയും, വെറുപ്പിന്റെയും, അഹങ്കാരത്തിന്റെയും കറുത്തപുകയാൽ ലോകം നിറയുകയാണ്. ഇറാൻ -ഇസ്രായേൽ-അമേരിക്ക വിതയ്ക്കുന്ന യുദ്ധത്തിന്റെ വിഷവിത്തുകൾ കാണുമ്പോ, സ്നേഹം വല്ലാതെ തണുത്തുപോകുന്നോ എന്നും തോന്നിപ്പോകുകയാണ്.  ലോകത്തിന്റെ, മനുഷ്യരുടെ വിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു!!! ചീറിപ്പായുന്ന മിസൈലുകളും, തീ തുപ്പുന്ന ബോംബറുകളും കണ്ണുകൾക്ക് ഇമ്പമുള്ളവയാണെങ്കിലും, അവ സൃഷ്ടിക്കുന്ന കറുത്ത പുക ലോകത്തിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നു. യുദ്ധത്തിന്റെ ഭീകരത നമ്മെ അസ്വസ്ഥമാക്കുന്നുണ്ടെങ്കിലും, ലോകത്തിന്റെ വിശുദ്ധിയെ അത് കളങ്കപ്പെടുത്തുന്നുണ്ടെങ്കിലും, അൻപത്  നോമ്പിന്റെ പുണ്യം നിറഞ്ഞ ഈ കാലഘട്ടത്തിൽ  ഇന്നത്തെ സുവിശേഷം നമ്മെ വിശുദ്ധിയിലേക്ക് ക്ഷണിക്കുകയാണ്.

ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്, കുരിശുമരണത്തിലൂടെ നമുക്ക് രക്ഷ നേടിത്തന്നത്, വിശുദ്ധ കുർബാനയിലൂടെ ഇന്നും നമ്മോടൊത്തു വസിക്കുന്നത്, നമ്മെ ശക്തിപ്പെടുത്തുന്നത് നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുവാനാണ്, നമ്മെ വിശുദ്ധരാക്കുവാനാണ്. വിശുദ്ധ ബൈബിൾ നമുക്ക് വിശ്വാസത്തെക്കുറിച്ചും, ദൈവിക വെളിപാടുകളെക്കുറിച്ചുമെല്ലാം പറഞ്ഞു തരുന്നുണ്ടെങ്കിലും, വിശുദ്ധ പൗലോശ്ലീഹാ എഫേസോസുകാരോട് പറഞ്ഞതുപോലെ, ‘ദൈവത്തിന്റെ മുൻപാകെ എങ്ങനെ പരിശുദ്ധരായി, നിഷ്കളങ്കരായി ജീവിക്കാമെന്നാണ്’ വചനം നമ്മെ പഠിപ്പിക്കുന്നത്. വിശുദ്ധ കുർബാനയിലെ നാലാം പ്രണാമജപത്തിലും നാം ആഗ്രഹിച്ച്, പ്രാർത്ഥിക്കുന്നത് എന്താണ്? “… പരിശുദ്ധ കത്തോലിക്കാ സഭയുടെ സന്താനങ്ങളുമായ എല്ലാവർക്കുംവേണ്ടിയുള്ള നൈർമല്യവും വിശുദ്ധിയും ഞങ്ങളെ പഠിപ്പിച്ചെന്നും എല്ലാ മനുഷ്യരും അറിയട്ടെ” എന്നാണ്.

നോമ്പുകാലത്തിന്റെ ഈ നാലാം ഞായറാഴ്ച നാമെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുവാനും, വിശുദ്ധിയുടെ വഴിയിലൂടെ ജീവിക്കുവാൻ, അനുതാപത്തിലൂടെ ജീവിതനവീകരണത്തിലേക്ക് പ്രവേശിക്കുവാനും തിരുസഭ ആഗ്രഹിക്കുന്നു.  

മനുഷ്യനും ദൈവവും തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലമാണ് വിശുദ്ധി. ലോകം പണിയപ്പെട്ടിരിക്കുന്നത് നാം കരുതുന്നപോലെ കല്ലും സിമന്റും വച്ചല്ല; ഭൗതികവാദ പ്രസ്ഥാനങ്ങൾ കരുതുന്നപോലെ, വർഗ്ഗസമരത്താലോ, വിപ്ലവം കൊണ്ടോ അല്ല. ലോകം പണിയപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ നന്മയെ പ്രകാശിപ്പിക്കുംവിധം മനുഷ്യനിലെ നന്മയും വിശുദ്ധിയും ചേർത്തുകെട്ടിയാണ്.

ഇന്നത്തെ വിശുദ്ധ കുർബാനയിലെ വായനകളെല്ലാം തന്നെ വിശുദ്ധിയെ പരാമർശിച്ചാണ് നിലകൊള്ളുന്നത്. ഒന്നാം വായന ഉത്പത്തി പുസ്തകത്തിലെ സോദോം ഗൊമോറയുടെ ധാർമിക പശ്ചാത്തലത്തിൽ നിന്നുള്ളതാണ്. മനുഷ്യനിൽ ദൈവം നിക്ഷേപിച്ചിട്ടുള്ള നന്മ, വിശുദ്ധി വറ്റിപ്പോയാൽ, ശാരീരിക തൃഷ്ണകളാൽ ആസക്തരായാൽ വാതിൽ തപ്പി നടക്കുന്ന, വഴിതേടി നടക്കുന്ന വലിയ അന്ധതയിലേക്ക് മനുഷ്യൻ നിപതിക്കുമെന്ന, നമ്മെ ഭയപ്പെടുത്തുന്ന സന്ദേശമാണ് നാമിവിടെ കണ്ടുമുട്ടുന്നത്. രണ്ടാം വായന പഴയനിയമത്തിലെ വലിയൊരു ദുരന്തത്തെയാണ് വരച്ചുകാട്ടുന്നത്. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട, രാജാവായി അഭിഷിക്തനായ ദാവീദ് ലൈംഗിക ആസക്തിയാൽ അശുദ്ധിയിലേക്ക്, തിന്മയിലേക്ക് തലകുത്തി വീഴുന്ന സംഭവം ഒരുൾക്കിടിടലത്തോടെയല്ലാതെ നമുക്ക് ധ്യാനിക്കാൻ കഴിയില്ല! ഇവിടെയും, തൃഷ്ണകളുടെ, രതിയുടെ, അശുദ്ധിയുടെ, മനുഷ്യനിലെ ദൈവികത മരിക്കുന്നതിന്റെ ഫലമായുണ്ടാകുന്നവ നിലനിൽക്കുകയില്ലെന്ന് മാത്രമല്ല, ബാല്യത്തിലേ ഇല്ലാതാകുമെന്നുള്ള സന്ദേശമാണ് നാം കാണുന്നത്. നാഥാൻ പ്രവാചകൻ പറയുന്നത് കേൾക്കുക: “കർത്താവ് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു. നീ മരിക്കുകയില്ല. എങ്കിലും, പ്രവർത്തികൊണ്ട് നീ കർത്താവിനെ അവഹേളിച്ചതിനാൽ നിന്റെ കുഞ്ഞ് മരിച്ചുപോകും.” മനുഷ്യൻ അശുദ്ധികൊണ്ട് നേടുന്നതൊന്നും നിലനിൽക്കുകയില്ല.

നാം വായിച്ചുകേട്ട ലേഖനഭാഗത്ത് വിശുദ്ധ പൗലോശ്ലീഹാ വിശുദ്ധിയെ വിവിധ ഭാവങ്ങളിൽ അവതരിപ്പിക്കുകയാണ്. പരിശുദ്ധ ഹൃദയത്തോടെ കർത്താവിനെ വിളിക്കുന്നത്, നീതി പ്രവർത്തിക്കുന്നത്, സ്നേഹം, വിശ്വാസം, സമാധാനം എന്നിവ ലക്ഷ്യംവയ്ക്കുന്നത് സൗമ്യതയോടെ, ക്ഷമാശീലത്തോടെ വർത്തിക്കുന്നത് എല്ലാം വിശുദ്ധിയാണ് അദ്ദേഹത്തിന്. യുവസഹജമായ വ്യാമോഹങ്ങളും, മൂഢവും, ബാലിശവുമായ വാദപ്രതിവാദങ്ങൾ, കലഹിക്കൽ തുടങ്ങിയവയാകട്ടെ അശുദ്ധിയായാണ് പൗലോശ്ലീഹാ കാണുന്നത്.

സുവിശേഷത്തിലേക്ക് വരുമ്പോൾ ഈശോ വിശുദ്ധിക്ക് പുതിയൊരു ഭാഷ്യം, അർഥം നൽകുന്നുണ്ട്. ഈശോയുടെ വീക്ഷണത്തിൽ വിശുദ്ധി എന്നത് ശരിയായ ചര്യകളിലൂടെ, പ്രവൃത്തികളിലൂടെ  മുന്നോട്ട് പോകുന്നതാണ്. ചര്യ എന്നാൽ മര്യാദ എന്ന് അർത്ഥമുണ്ട്. ശരിയായ മര്യാദകളിൽ നിന്ന് വ്യതിചലിക്കുന്നത് (Deviate) പാപമാണ്, അശുദ്ധിയാണ്. ഈശോ പറയുന്ന ഉദാഹരണം ലൈംഗിക ആസക്തിയുമായി ബന്ധപ്പെട്ടതാണ്. അവിടെ, ആസക്തിയോടെ, തിന്മനിറഞ്ഞ മനസ്സോടെ സ്ത്രീയെ നോക്കുന്നതുപോലും, അങ്ങനെ ചിന്തിക്കുന്നതുപോലും തെറ്റായിട്ടാണ് ഈശോ പറയുന്നത്.  എന്നുവച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും, വെറും ഭോഗവസ്തുക്കളായി നീ കണ്ടാൽ, മനസ്സിൽ വിചാരിച്ചാൽ, നീ കണ്ടുമുട്ടുന്ന മനുഷ്യരെയും, വസ്തുക്കളെയും നിന്റെ സുഖത്തിനായി മാത്രം,നിന്റെ  സംതൃപ്തിക്കായി മാത്രം, ഉപയോഗിച്ചാൽ, അങ്ങനെ നീ മനസ്സിൽ ചിന്തിച്ചാൽ നീ  അശുദ്ധനായി. അങ്ങനെ നിന്നെ അശുദ്ധനാക്കാൻ നിന്റെ കണ്ണ് കാരണമാകുന്നുണ്ടെങ്കിൽ, കൈകൾ കാരണമാകുന്നുണ്ടെങ്കിൽ, കാലുകൾ കാരണമാകുന്നുണ്ടെങ്കിൽ. ഈ അവയവങ്ങൾ ഇല്ലാത്തവരെപ്പോലെ ജീവിക്കണം. അശുദ്ധി അല്ല, വിശുദ്ധി ആയിരിക്കണം നിങ്ങളുടെ പ്രവൃത്തികളുടെ മാനദണ്ഡം, അളവുകോൽ.

സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷ സന്ദേശം മനസിലാക്കാൻ രണ്ട് കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്, വിശുദ്ധി എന്നത് ലൈംഗികതയെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നത്. രണ്ട്, വിശുദ്ധി എന്നത് മനുഷ്യ ശരീരത്തോട് മാത്രം, മനുഷ്യ ബന്ധങ്ങളോട് മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നല്ല. ഈ പ്രപഞ്ചവും, അതിലുള്ളതെല്ലാം ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കുപറ്റുന്നവയാണ്.

വിശുദ്ധ മദർ തെരേസ (St. Mother Teresa) പറയുന്നത്, വിശുദ്ധി എന്നത് ജീവിതത്തെ ദൈവത്തിന്റെ ഇഷ്ടമായി സ്വീകരിക്കുക, അതിനനുസരിച്ച് ജീവിക്കുക എന്നതാണ്. ദൈവം നമുക്ക് തന്റെ വിശുദ്ധി സമ്മാനിക്കുമ്പോൾ, നാം എന്തിനാണ് ധനവും, ലോകവസ്തുക്കളും തേടിപോകുന്നത്? ദൈവം നമുക്ക് മഹത്വം, മൂല്യം നൽകുമ്പോൾ, നാം എന്തിനാണ് കീർത്തിയും, അധികാരവും തേടിപോകുന്നത്? ദൈവം നമുക്ക് അനശ്വരമായ സ്വർഗം നൽകുമ്പോൾ, നാമെന്തിനാണ് നശ്വരമായ ഈ ലോകം തേടിപ്പോകുന്നത്? വിശുദ്ധി എന്നത് നമ്മിലുള്ള ദൈവത്തിന്റെ സ്നേഹസാന്നിധ്യമാണ്. വിശുദ്ധി എന്നത് നമ്മിലെ നന്മയാണ്.

ഈ പ്രപഞ്ചത്തിന് വിശുദ്ധിയുണ്ട്. അത് ഈ പ്രപഞ്ചത്തിലുള്ളവയുടെയെല്ലാം വിശുദ്ധിയാണ്. മനുഷ്യൻ പ്രപഞ്ചത്തെ ഒരു ഉപഭോഗ വസ്തുവായി കാണുമ്പോൾ, അതിനനുസരിച്ച് പ്രകൃതിയെ ദുരുപയോഗിക്കുമ്പോൾ അതിന്റെ വിശുദ്ധി അപ്രത്യക്ഷമാകുകയാണ്. നാം മാലിന്യം വലിച്ചെറിയുമ്പോഴും, വനം നശിപ്പിക്കുമ്പോഴും, എൻഡോസൾഫാൻ ഉപയോഗിക്കുമ്പോഴും പ്രകൃതിയുടെ വിശുദ്ധി നശിക്കുകയുകയാണ്. മനുഷ്യനിലെ അശുദ്ധികൊണ്ട് പ്രകൃതി നിറയുകയാണ്.

നമ്മുടെ കുടുംബങ്ങൾക്കുമുണ്ട് വിശുദ്ധി. നമ്മുടെ കുടുംബങ്ങളുടെ വിശുദ്ധി എന്നത് മാതാപിതാക്കളുടെ, മക്കളുടെ കുടുംബത്തിലെ എല്ലാവരുടെയും ഹൃദയവിശുദ്ധിയുടെ പ്രകടനമാണ്, പ്രതിഫലനമാണ്. അത് മാതാപിതാക്കളുടെ ദാമ്പത്യസ്നേഹത്തിന്റെ വിശുദ്ധിയാകാം, ദാമ്പത്യബന്ധത്തിന്റെ വിശുദ്ധിയാകാം, കുടുംബത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ വിശുദ്ധിയാകാം, മക്കളുടെ നന്മനിറഞ്ഞ ജീവിതത്തിന്റെ വിശുദ്ധിയാകാം, അനുസരണത്തിന്റെ, ബഹുമാനത്തിന്റെ ഒക്കെ വിശുദ്ധിയാകാം. നമ്മുടെ ക്രൈസ്തവ കുടുംബങ്ങളുടെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ കടമയുണ്ടെന്ന് ഇന്നത്തെ സുവിശേഷം പ്രത്യേകം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.  ഈ വിശുദ്ധിയുടെ പ്രകടനമായിട്ടാകണം നമ്മുടെ കുടുംബത്തിലെ എല്ലാ പ്രവർത്തനങ്ങളും നടക്കുവാൻ. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളുണ്ടെങ്കിൽ, കുടുംബപ്രാർത്ഥനയില്ലാത്ത കുടുംബങ്ങളുണ്ടെങ്കിൽ ഓർക്കുക നമ്മുടെ കുടുംബങ്ങൾ അശുദ്ധിയിലാണ്. അപ്പോൾ ഭീഷ്മപർവം മുതലായ സിനിമകൾ നമ്മുടെ ക്രൈസ്തവ കുടുംബങ്ങളെ സിനിമയിൽ ആവിഷ്കരിക്കുന്നതും അതുപോലെയാകും. അങ്ങനെയല്ലെങ്കിലും, നമ്മുടെ കുടുംബങ്ങളിലെ വിശുദ്ധിയെ തകർക്കുവാൻ മനഃപൂർവം സിനിമകളിൽ വിശുദ്ധിയില്ലാത്ത ക്രൈസ്തവകുടുംബങ്ങളെ കാണിക്കുവാൻ ചിലർ ശ്രമിക്കും.

നാം ജീവിക്കുന്ന സമൂഹത്തിനും വിശുദ്ധിയുണ്ട്. രാജ്യങ്ങൾ തമ്മിൽ സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുമ്പോൾ, മനുഷ്യർ പരസ്പരം സ്‌നേഹിക്കുമ്പോൾ, സഹായിക്കുമ്പോൾ, വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധിയാണത്. എന്നാൽ, യുദ്ധങ്ങൾ സമൂഹത്തിന്റെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നു. ഇസ്രയേലും അമേരിക്കയും ഒരുമിച്ച് ഇറാനിൽ നടത്തുന്ന യുദ്ധം ലോകത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. യുക്രയിൻ-റഷ്യ യുദ്ധം, പിന്നെ നമുക്കറിയാത്ത യുദ്ധങ്ങളും സമൂഹത്തെ അശുദ്ധമാക്കുന്നു. യുദ്ധമുണ്ടാകുമ്പോൾ ആദ്യം മരിക്കുന്നത് സമൂഹത്തിന്റെ വിശുദ്ധിയാണ്. വെട്ടിപ്പിടിക്കുവാനും, അയൽരാജ്യങ്ങളെ ശത്രുക്കളായിക്കണ്ട് ആക്രമിക്കുവാനും, സ്വന്തം അഹന്തയെ തൃപ്തിപ്പെടുത്തുവാൻ അപരന്റെമേൽ ബോംബിടാനും തുടങ്ങിയാൽ അശുദ്ധിയുടെ കൂമ്പാരമായിത്തീരും മാനവസമൂഹം! വർഗീയതയുടെ പേരിൽ സമൂഹങ്ങളെ ഒറ്റപ്പെടുത്തുമ്പോൾ, വ്യക്തികൾക്ക്, സമൂഹങ്ങൾക്ക് നീതി നിഷേധിക്കുമ്പോൾ, അഴിമതിയും, അസമത്വവും അഴിഞ്ഞാടുമ്പോൾ, സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, മക്കൾ കാത്തിരിക്കുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.  എവിടെയെല്ലാം മനുഷ്യൻ വേദനിക്കുന്നുണ്ടോ, എവിടെയെല്ലാം മനുഷ്യൻ ആൾക്കൂട്ടക്കൊലപാതകത്തിൽപെടുന്നുവോ അവിടെയെല്ലാം സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്. സ്നേഹത്തെ നാം ജീവനോടെ കുഴിച്ചുമൂടുമ്പോൾ, മറവിയെ അതിനുമേൽ പുല്ലുപോലെ വളർത്തുമ്പോൾ സമൂഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുകയാണ്.

തിരുസ്സഭയ്ക്കും വിശുദ്ധിയുണ്ട്. നമ്മുടെ സീറോ മലബാർ സഭയ്ക്കും വിശുദ്ധിയുണ്ട്. ആ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്ന പ്രവൃത്തികൾ, മനോഭാവങ്ങൾ ഒരിക്കലും സഭാമക്കളിൽ നിന്ന് ഉണ്ടാകരുത്.

മനുഷ്യ ബന്ധങ്ങൾക്കുമുണ്ട് വിശുദ്ധി. സൗഹൃദങ്ങളിൽ വിശുദ്ധിയുണ്ട്. മനുഷ്യന്റെ എല്ലാകാര്യങ്ങളിലും

വ്യാപിച്ചു നിൽക്കുന്ന മനോഹരമായ ദൈവികാംശമാണ് വിശുദ്ധി. നമ്മുടെ സംഗീതത്തിന്, നൃത്തത്തിന്, നമ്മുടെ വസ്ത്രധാരണത്തിന് എല്ലാം വിശുദ്ധിയുണ്ട്.

സ്നേഹമുള്ളവരേ, വിശുദ്ധിയുടെ മഹത്തായ ഇടങ്ങളിലേക്ക് വിശുദ്ധിയെക്കുറിച്ചുള്ള ഈ ധ്യാനം നമ്മെ നയിക്കട്ടെ.  ആമേൻ!

SUNDAY SERMON MT 6, 1-8; 16-18

നോമ്പുകാലം മൂന്നാം ഞായർ

മത്തായി 6, 1-8; 16-18

നമ്മുടെ സീറോ മലബാർ സഭയുടെ ആരാധനാക്രമത്തിലെ നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്ക് നാം കടന്നിരിക്കുകയാണ്. നോമ്പിന്റെയും ഉപവാസത്തിന്റെയും ചൈതന്യത്തിലൂടെ അമ്പതു നോമ്പിന്റെ പുണ്യദിനങ്ങളെ വിശുദ്ധമാക്കുവാൻ ശ്രമിക്കുന്ന നമ്മെ ഈ കാലഘട്ടത്തിൽ അനുവർത്തിക്കേണ്ട മൂന്ന് മനോഭാവങ്ങളെക്കുറിച്ച്, മൂന്ന് നന്മകളെക്കുറിച്ച് ഓർമപ്പെടുത്തുകയാണ് ഇന്നത്തെ സുവിശേഷം.

വിശുദ്ധ മത്തായി യഹൂദക്രൈസ്തവർക്കുവേണ്ടി സുവിശേഷം തയ്യാറാക്കിയതുകൊണ്ടാകാം ദാനത്തെക്കുറിച്ചും പ്രാർത്ഥനയെക്കുറിച്ചും, ഉപവാസത്തെക്കുറിച്ചും ഈശോ പഠിപ്പിച്ച കാര്യങ്ങൾ വലിയ പ്രാധാന്യത്തോടെ സംസാരിക്കുന്നത്. വളരെ കാർക്കശ്യത്തോടെ നിയമങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്ന യഹൂദരോട് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ദാനത്തിന്റെയും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ശരിയായ ആത്മീയത എന്തെന്ന് ഈശോ അവരെ പഠിപ്പിക്കുകയാണ്.

കാരണം, ക്രിസ്തുവിന് മനുഷ്യരുടെ ഹൃദയമെന്തെന്ന് അറിയാമായിരുന്നു. ഈശോയ്ക്കറിയാം, മനുഷ്യർ കപടനാട്യക്കാരാണെന്ന്. പേരിനും പെരുമയ്ക്കുംവേണ്ടി അവർ എന്തും ചെയ്യും. അവർ ചെറിയൊരു ദാനം ചെയ്‌താൽ പോലും കാഹളം മുഴക്കുന്നവരാണ്. പ്രാർത്ഥിക്കുമ്പോൾ പോലും അത് വലിയ ഷോ ആക്കുന്നവരാണ്. ആത്മീയതയെപ്പോലും വിറ്റ് കാശാക്കുന്നവരാണ്. സ്വാർത്ഥരാണവർ. വെള്ളയടിച്ച കുഴിമാടങ്ങളാണവർ. ആക്രാന്തവും ആർത്തിയും അവരുടെ കൂടെപ്പിറപ്പുകളാണ്. ഇങ്ങനെയുള്ളവരെ ആത്മീയതയിലേക്ക്, ക്രിസ്തുവിലേക്ക് ക്ഷണിക്കുമ്പോൾ ഈശോ അവരെ ശരിയായ മനോഭാവത്തിലേക്ക് നയിക്കുകയാണ്.

ഇന്നും മനുഷ്യർ വ്യത്യസ്തരല്ല. ഇന്ന് ഈ നിമിഷം വരെ ആഗ്രഹങ്ങളാണ്, അത്യാഗ്രഹങ്ങളാണ് മനുഷ്യന്റെ ജീവിതത്തെ മലിനമാക്കുന്നത്; നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്. എന്താ സംശയമുണ്ടോ? കഴിഞ്ഞകാലങ്ങളിലെ ചെറുതും വലുതുമായ യുദ്ധങ്ങൾ, ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾ നടന്നത് എന്തിന് വേണ്ടിയായിരുന്നു? നമ്മുടെ കുടുംബങ്ങളിൽ, ഇടവകയിൽ, രൂപതയിൽ, സഭയിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും എന്തിന് വേണ്ടിയാണ്? എന്തിന് വേണ്ടിയാണ് ഇന്നും മനുഷ്യരക്തത്തിനുവേണ്ടി മനുഷ്യൻ കൊലവിളി നടത്തുന്നത്? തട്ടിപ്പറിക്കാൻ വേണ്ടി, വെട്ടിപ്പിടിക്കാൻ വേണ്ടി, മണ്ണിന് വേണ്ടി, പെണ്ണിന് വേണ്ടി, കാർന്നോന്മാരുടെ സ്വത്തിനുവേണ്ടി, ദൈവങ്ങൾക്കുവേണ്ടി, മതത്തിനുവേണ്ടി …. .ആഗ്രഹം ഒരു വിഷമാണ്. അധികാരം പണം, മറ്റുള്ളവരെക്കാൾ ഉയരത്തിലെത്താനുള്ള മനസ്സിന്റെ വെമ്പൽ, ഇവയെല്ലാം മനുഷ്യനെ കൊല്ലുന്ന വിഷമാണ്.

ശ്രീബുദ്ധൻ തന്റെ Four Noble Truths അവതരിപ്പിച്ചപ്പോൾ ശ്രദ്ധ കൊടുത്തത് ആഗ്രഹങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ്.

1.            Dukkha: The truth of suffering—life includes aging, sickness, death, and dissatisfaction.

2.            Samudaya:

 The truth of the cause of suffering—desire, craving, and attachment.

3.            Nirodha: The truth of the end of suffering—achieving Nirvana by eliminating desire.

4.            Magga: The truth of the path to end suffering—the Noble Eightfold Path.

ജീവിതത്തിൽ സഹനങ്ങളുണ്ടാകുന്നതിന്റെ കാരണം ആഗ്രഹങ്ങളാണ്. സഹനങ്ങളെ ഇല്ലാതാക്കുവാൻ, ദുഃഖത്തെ ഇല്ലാതാക്കുവാൻ ആഗ്രഹങ്ങളെ ഇല്ലാതാക്കണമെന്നാണ് അദ്ദേഹം പറയുന്നത്.  

ആഗ്രഹങ്ങളുടെ പിന്നാലെ പോകുന്ന മനുഷ്യനെ ജീവനിലേക്ക്, രക്ഷയിലേക്ക് ദൈവത്തിലേക്ക് കൊണ്ടുവരാൻ, ഈ നോമ്പുകാലത്ത് പ്രത്യേകിച്ച്, ഈശോ നൽകുന്ന മൂന്ന് വഴികളാണ് ദാനം പ്രാർത്ഥന, ഉപവാസം.

വളരെപ്പഴയ ഒരു കഥ ഓർമ്മവരുന്നു. ഒരു രാജാവ് തോട്ടത്തിൽ ഉലാത്താൻ ഇറങ്ങി. അവിടെനിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ഒരു യാചകനെക്കണ്ടു. യാചകനാകട്ടെ, രാജാവിന്റെ അടുത്തേക്ക് ഓടിയെത്തി. “നിനക്ക് എന്തുവേണം?”രാജാവ് ചോദിച്ചു. യാചകന് സന്തോഷമായി. “അധികമൊന്നും വേണ്ട. ഈ ചെറിയ പിച്ചപ്പാത്രത്തിൽ അങ്ങേയ്ക്ക് കഴിയുന്നത് തരിക. എന്നെ നോക്കേണ്ട. ഞാനൊരു തെണ്ടിയാണ്. അങ്ങാണെങ്കിൽ രാജാവും. എന്ത് തന്നാലും എന്റെയീ പിച്ചപ്പാത്രം നിറയണം.” രാജാവ് സമ്മതിച്ചു. പ്രധാനമന്ത്രിയോട് രത്നങ്ങളും, സ്വർണവും, ധാന്യങ്ങളും കൊണ്ടുവരുവാൻ കല്പിച്ചു. രത്നക്കല്ലുകൾ പാത്രത്തിലിട്ടു. എന്നാൽ അവ അപ്രത്യക്ഷമായി. പിന്നെ, സ്വർണം…ധാന്യം….എല്ലാം അപ്രത്യക്ഷമായി. അവസാനം രാജാവ് ഒന്നുമില്ലാത്തവനായി. പിച്ചപ്പാത്രമാകട്ടെ ശൂന്യവും. ജനങ്ങളിത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് രാജാവ് യാചകനോട് പറഞ്ഞു: ഞാൻ തോറ്റിരിക്കുന്നു. എന്താണ് ഇതിന്റെ രഹസ്യം?” യാചകൻ പറഞ്ഞു: ഞാനൊരു മന്ത്രികനല്ല. ഒരു പിച്ചപ്പാത്രം വാങ്ങാൻ പോലും പൈസ എനിക്കില്ലായിരുന്നു. വഴിയിൽ കിടന്ന് ഒരു മനുഷ്യന്റെ തലയോട്ടി എനിക്ക് കിട്ടി. അതുകൊണ്ടാണ് ഞാനിത് ഉണ്ടാക്കിയത്. ഇതിൽ എന്തിട്ടാലും മറഞ്ഞുപോകും. ആഗ്രഹം മാത്രം ബാക്കിയാകും.

മരിച്ചാലും തീരാത്ത ആഗ്രഹങ്ങളുടെ കുട്ടയും ചുമന്നല്ലേ പ്രിയപ്പെട്ടവരേ നാമും നടക്കുന്നത്? അത്യാഗ്രഹികളായ, ആർത്തിപ്പണ്ടാരങ്ങളായ നമ്മോട് ഈശോ പറയും, നിങ്ങൾ വിശുദ്ധരാകാൻ, ദൈവമക്കളാകാൻ, ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കാൻ യോഗ്യതയുള്ളവരാകാൻ ആദ്യമായി ചെയ്യേണ്ടത്, നിങ്ങൾക്കുള്ളവ ദാനം ചെയ്യുവിൻ. ദാനം ചെയ്യുമ്പോൾ, അപരനിലുള്ള ദൈവത്തിനാണ് ന്നെ കൊടുക്കുന്നത് എന്ന ചിന്തയിൽ ദാനം കൊടുക്കുക. ദൈവത്തിനാണ് കൊടുക്കുന്നതെങ്കിൽ പിന്നെ എന്തിനാണ് ഒച്ചപ്പാടും  ബഹളവും!

പ്രപഞ്ചം വെളിപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, അതിന്റെ നിലനിൽപ്പ് കൊടുക്കൽ വാങ്ങലിലൂടെയാണ്. ഇതിന്റെ  പ്രതിരൂപമാണ് ശരീരത്തിലെ രക്ത ചംക്രമണം. ഹൃദയം വിശ്രമമില്ലാതെ രക്തം നൽകുന്നതോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു.  കൊടുക്കുക എന്നതും, അതിന്റെ ഫലമായ സ്വീകരിക്കലും ദൈവിക നിയമം മാത്രമല്ല, അത് പ്രപഞ്ചത്തിന്റെ രീതിയും കൂടിയാണ്. ദാനത്തിന്റെ പിന്നിലുള്ള പ്രമാണം വളരെ ലളിതമാണ്. നിങ്ങൾ കൊടുക്കുന്നത് നിങ്ങൾക്ക് തിരികെ ലഭിക്കും. സ്നേഹമാണ് നിങ്ങൾ കൊടുക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്നേഹം ലഭിക്കും. സുഖവും   സമൃദ്ധിയുമാണെങ്കിൽ അത് ലഭിക്കും. നിങ്ങളുടെ ജീവിതം ധാന്യവും അനുഗ്രഹീതവുമാകണമെങ്കിൽ അവ മറ്റുള്ളവർക്കും ലഭ്യമാകാൻ പ്രാർത്ഥിക്കുകയും, ശ്രമിക്കുകയും ചെയ്യുക.

ചിന്തകനും എഴുത്തുകാരനുമായ ഖലീൽ ജിബ്രാൻ തന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിൽ ദാനത്തെക്കുറിച്ച് പറയുന്നു: “നിങ്ങളുടെ സമ്പാദ്യം കൊടുക്കുമ്പോൾ ഒന്നും കൊടുക്കുന്നില്ല. നിങ്ങൾ നിങ്ങളെത്തന്നെ ദാനം ചെയ്യുമ്പോഴത്രേ യഥാർത്ഥത്തിൽ കൊടുക്കുന്നത്.” സ്നേഹമുള്ളവരേ, എങ്ങനെ ദാനം ചെയ്യുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സന്തോഷത്തോടെ കൊടുക്കുന്നവരുണ്ട്. ആ സന്തോഷമാണ് അവരുടെ പ്രതിഫലം. വേദനയോടെ കൊടുക്കുന്നവരുണ്ട്. ആ വേദനയത്രേ അവരുടെ ജ്ഞാനസ്നാനം. പൂക്കൾ സുഗന്ധം പരത്തുന്നതുപോലെ ദാനം ചെയ്യണം. കാറ്റ് എവിടെ പോകുന്നുവോ അവിടെയെല്ലാം സുഗന്ധം പരക്കും. ആർക്ക് നൽകിയെന്ന് പൂക്കൾ അന്വേഷിക്കാറില്ല. പ്രതിഫലമോ നന്മയോ നോക്കാതെ അവർ സുഗന്ധം, സ്നേഹം നൽകുന്നു. ജിബ്രാൻ പറയുന്നത്, ഇവരെപ്പോലുള്ളവരുടെ കരങ്ങളിലൂടെയാണ് ദൈവം സംസാരിക്കുന്നത്. ഈ ലോകത്തിൽ ദൈവത്തിന്റെ കരങ്ങളാകുക, ദൈവത്തിന്റെ കണ്ണുകളാകുക, ദൈവത്തിന്റെ ഹൃദയമാകുക.

നല്കുന്നതിനെക്കുറിച്ച് വിഷമിക്കാതിരിക്കുക. കാരണം ഒരിക്കൽ മരണം എല്ലാം കൊണ്ടുപോകും. അതുകൊണ്ട് ദൈവത്തിന്റെ കരങ്ങളാകാനുള്ള അവസരം പാഴാക്കാതിരിക്കുക.

മനുഷ്യന് തന്നെത്തന്നെ വിശുദ്ധീകരിക്കുവാനുള്ള രണ്ടാമത്തെ ഉപാധിയായി ഈശോ പറയുന്നത് പ്രാർത്ഥനയാണ്. ഈശോയ്ക്ക് പ്രാർത്ഥനയെന്നത് പിതാവായ ദൈവവുമായുള്ള ബന്ധമാണ്. അത് നടക്കുന്നതോ നിശ്ശബ്ദതയിലാണ്. പ്രാർത്ഥിക്കാനിരിക്കുന്ന സ്ഥലം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ ശരീരം നിശ്ശബ്ദതയിലായിരിക്കണം. നിന്റെ മനസ്സും ഹൃദയവും നിശ്ശബ്ദതയിലായിരിക്കണം. നിശബ്ദതയിൽ ആയിരിക്കാൻ കഴിഞ്ഞാൽ ദൈവം നിന്റെ ജീവിതത്തിന്റെ, ഹൃദയത്തിന്റെ വാതിലിൽ മുട്ടും. ഹൃദയകവാടം തുറക്കുമ്പോൾ ദൈവം നിന്നിലെത്തുക തന്നെ ചെയ്യും.

ഖലീൽ ജിബ്രാൻ പറയുന്നത് നാം നമ്മുടെ ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കണം എന്നാണ്. ധാരാളം ആളുകൾ ദിവസവും പ്രാർത്ഥിക്കുന്നുണ്ട് . നമ്മളും പ്രാർത്ഥിക്കുന്നുണ്ട്. പക്‌ഷേ ആത്മാവിന്റെ നിശബ്ദതകളിൽ അല്ലെന്ന് മാത്രം. വെറും വാക്കുകൾ മാത്രം. ക്രിസ്ത്യൻ വാക്കുകൾ….ഹിന്ദു വാക്കുകൾ….മുസ്‌ലിം വാക്കുകൾ!!   സാധാരണ നാം നിശബ്ദത എന്നാണ് പറയാറ്. എന്നാൽ, ജിബ്രാൻ പറയുന്നത് നിശ്ശബ്ദതകളിൽ എന്നാണ്. നമ്മുടെ ശരീരത്തിൽ ഏഴ് കേന്ദ്രങ്ങൾ ഉണ്ട്. ഓരോ കേന്ദ്രവും നിശബ്ദമാകണം. നമ്മിലെ ലൈംഗികതയുടെ, വികാരങ്ങളുടെ, ശക്തിയുടെ, ഹൃദയത്തിന്റെ, സംഭാഷണത്തിന്റെ, അവബോധത്തിന്റെ, ധ്യാനത്തിന്റെ – ഏഴ് കേന്ദ്രങ്ങൾ നിശ്ശബ്ദതമാകേണ്ടിയിരിക്കുന്നു. ഓരോ നിശ്ശബ്ദതയ്ക്കും തനതായ സുഗന്ധമുണ്ട്, രുചിയുണ്ട്. അതായത് , വെറുതെ കണ്ണടച്ചാൽ മാത്രം നിശ്ശബ്ദതയിലേക്ക്, പ്രാർത്ഥന യിലേക്ക് വന്നെത്തുവാൻ സാധിക്കുകയില്ല. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുമ്പോഴാണ് ദൈവത്തിന്റെ ഇഷ്ടം നമ്മിൽ ഒരാഘോഷമാകുന്നത്.

ജീവിത നവീകരണത്തിന്, വിശുദ്ധീകരണത്തിന് ഉതകുന്ന മൂന്നാമത്തെ മാർഗം ഉപവാസമാണ്. ഉപവാസമെന്നത് ദുഃഖത്തിന്റെ, വിഷാദഭാവം നടിക്കുന്നതിന്റെ അനന്തരഫലമല്ല. വിഷാദം ഉള്ള ഒരാൾക്കും ഉപവസിക്കുവാൻ കഴിയില്ല. ഉപവാസമെന്നത് ആനന്ദത്തിന്റെ, ആത്മാവിലുള്ള ആനന്ദത്തിന്റെ അനന്തരഫലമാണ്.

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ, ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ഭക്ഷണം ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

സ്നേഹമുള്ളവരേ, സ്വാഭാവിക പ്രവണതകളുടെ, ലൗകിക മോഹങ്ങളുടെ പ്രലോഭനങ്ങളിൽ പെടാതെ, ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ട് ദൈവാനുഭവത്തിൽ ജീവിക്കുവാൻ സുവിശേഷം അവതരിപ്പിക്കുന്ന ഈ മൂന്ന് മനോഭാവങ്ങളും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. നാം ചെയ്യുന്ന എല്ലാ ജോലികളിലും, ആരംഭിക്കുന്ന എല്ലാ പ്രവർത്തികളിലും ദൈവാനുഗ്രഹമുണ്ടാകാൻ ദാനധർമ്മം ചെയ്യേണ്ടിയിരിക്കുന്നു,

ക്രിസ്തുവുമായി പ്രാർത്ഥനയിൽ ജീവിക്കേണ്ടിയിരിക്കുന്നു, ഉപവസിക്കേണ്ടിയിരിക്കുന്നു. കണ്ടുമുട്ടുന്നവർക്ക് കൊടുക്കുക, ചോദിക്കാതെ മനസ്സിലാക്കി കൊടുക്കുക. അർഹതപ്പെട്ടവർക്ക് മാത്രമല്ല, ആവശ്യമുള്ളവർക്ക് എല്ലാവർക്കും കൊടുക്കുക. ആത്മാവിന്റെ നിശ്ശബ്ദതകളിൽ പ്രാർത്ഥിക്കുക. ഹൃദയത്തിന്റെ ആനന്ദത്തിൽ ഭക്ഷണം മറക്കുക. അപ്പോൾ, ഈ നോമ്പുകാലം ആനുഗ്രഹീതമാകും. ആമേൻ!

SUNDAY SERMON LK 19, 1-10

നോമ്പുകാലം രണ്ടാം ഞായർ

ലൂക്കാ 19, 1-10

എൻ ജീവിതമാം ഈ മരക്കൊമ്പിൽ

നിന്റെ വരവിനായ് കാത്തിരിപ്പൂ …

എൻ നാമമൊന്ന് നീ വിളിക്കുവാനായി

ആശയോടെന്നും ഞാൻ പാർത്തിരിപ്പൂ…

ജോസഫ് പരംകുഴി എഴുതി, ജസ്റ്റിൻ പനയ്ക്കലച്ചൻ സംഗീതം നൽകി, അനുഗ്രഹീത ഗായകൻ കെ.ജെ. യേശുദാസ് ആലപിച്ച ഈ ഗാനമാണ് ഇന്നത്തെ സുവിശേഷ ഭാഗം വായിച്ച് ധ്യാനിക്കാൻ ഇരുന്നപ്പോൾ മനസിലേക്ക് ഓടിയെത്തിയത്. (തരംഗിണിയുടെ സ്നേഹപ്രവാഹം എന്ന ആൽബത്തിലാണ് ഈ ഗാനമുള്ളത്. 1983) സെമിനാരിയിൽ തത്വശാസ്ത്ര പഠനകാലത്താണ് ഈ ഗാനം ഞാൻ കേൾക്കുന്നത്. അന്നും ഈ ഗാനമൊഴുതിയ ബ്രദറിനോട് (ഇന്ന് അദ്ദേഹം വൈദികനായിരിക്കണം) കുറച്ചൊരു ആരാധന തോന്നിയിരുന്നു. കാരണം, എത്രയോ ധ്യാനാത്മകമായാണ് അദ്ദേഹം സക്കേവൂസിനെ, സക്കേവൂസിന്റെ മനസ്സിലെ വിചാരങ്ങളെ വാക്കുകളിലൂടെ അവതരിപ്പിച്ചത്! ഇന്നും സക്കേവൂസിന്റെ ജീവിതാനുഭവം സുവിശേഷത്തിൽ നിന്ന് വായിച്ചുകേൾക്കുമ്പോഴോ, നാം അത് തനിയെ വായിക്കുമ്പോഴോ നമ്മുടെ മനസ്സും പാടിപ്പോകും ഇങ്ങനെ എൻ ജീവിതമാം ഈ മരക്കൊമ്പിൽ…!! അതെ, ജീവിതം കഷ്ടതയിലൂടെ, തകർച്ചയുടെ, തിന്മയുടെ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഉറച്ചൊരു തീരുമാനമെടുത്തുകൊണ്ട് നാമും ജീവിതമാകുന്ന മരകൊമ്പിലിരുന്ന് ഈശോയ്ക്കായി കാത്തിരിക്കും. അങ്ങനെ കാത്തിരിക്കുന്ന കാലഘട്ടമാണ് നോമ്പിന്റെ ദിനങ്ങൾ. നമുക്കും ഈ സുവിശേഷം ധ്യാനിക്കാം.

നോമ്പുകാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച നാം വായിച്ചുകേട്ട സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ക്രിസ്തുവിന്റെ കാലത്ത് ഇസ്രായേലിൽ ഉണ്ടായിരുന്ന ചുങ്കക്കാരിൽ പ്രധാനനും, ധനികനുമായിരുന്ന സക്കേവൂസിനെയാണ്. ഈ സുവിശേഷഭാഗത്തിന്റെ ആരംഭത്തിൽ നാം അദ്ദേഹത്തെ കാണുന്നതാകട്ടെ തന്റെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടത്തിൽ എടുത്ത ഒരു ഉറച്ച തീരുമാനത്തിന്റെ ഫലമായി ഒരു മരക്കൊമ്പിൽ കയറിയിരിക്കുന്നതാണ് …  ക്രിസ്തുവിനെയും കാത്ത്!!

എടുത്ത് തീരുമാനത്തിന്റെ പവിത്രതകൊണ്ടോ എന്തോ, അയാളുടെ ജീവിതത്തിലേക്ക് രക്ഷയുടെ ജോർദ്ദാൻ ചാലുകീറി ഒഴുകുകയാണ്.  ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ, ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരാൾ എടുക്കുന്ന ഒരു തീരുമാനത്തിന് അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, അദ്ദേഹത്തോട് ചേർന്ന് ജീവിക്കുന്നവരെയും രക്ഷിക്കുവാൻ സാധിക്കുമെന്നതിന് ശക്തമായ ഉദാഹരണമാണ് ഇന്നത്തെ സുവിശേഷത്തിലെ സക്കേവൂസിന്റെ ജീവിതം.

മനുഷ്യജീവിതം തീരുമാനങ്ങളുടെ ആകെത്തുകയാണ്. രാവിലെ ഉണരുമ്പോൾ മുതൽ രാത്രിയിൽ ഉറങ്ങുന്നതുവരെ എത്രയോ തീരുമാനങ്ങളാണ് നാം എടുക്കുന്നത്! രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നടത്തണമോ വേണ്ടയോ, ചായയാണോ, കാപ്പിയാണോ കുടിക്കേണ്ടത്? ജോലിക്കു പോകുമ്പോൾ, സ്കൂളിൽ പോകുമ്പോൾ ഏത് വസ്ത്രം ധരിക്കണം? സ്കൂട്ടറിലോ ബസ്സിലോ, കാറിലോ – ഏതിലാണ് ജോലിക്ക് പോകേണ്ടത്? ഇന്ന് ഞായറാഴ്ച്ച ആയതുകൊണ്ട് പള്ളിയിൽ പോകണമോ, വേണ്ടയോ? Online കുർബാന പോരേ? ഇപ്പോൾ അച്ചന്റെ പ്രസംഗം കേൾക്കണോ വേണ്ടയോ? …. ഇങ്ങനെ ഓരോ നിമിഷവും നാം തീരുമാനങ്ങളെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ തീരുമാനങ്ങളുടെ ഒരു ഘോഷയാത്രയാണ് നമ്മുടെ ജീവിതം. ജീവിതത്തിൽ നാമെടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത്. സക്കേവൂസിന്റെ ജീവിതം ഉചിതമായ, നല്ല തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കേണ്ടതെങ്ങനെയെന്ന് ഇന്ന് നമ്മെ പഠിപ്പിക്കുകയാണ്.

നമ്മുടെ ജീവിതങ്ങളുമായി സക്കേവൂസിന്റെ ജീവിതത്തിന് എന്തെങ്കിലും സാമ്യങ്ങളുണ്ടോ എന്ന് അറിയുന്നത് വളരെ നല്ലതാണ്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അയാൾ ഒരു ചു ങ്കക്കാരനായിരുന്നു. എന്ന് പറഞ്ഞാൽ റോമാചക്രവർത്തിക്കുവേണ്ടി പണിയെടുക്കുന്ന ആൾ. യഹൂദരുടെ വിരോധി. മാത്രമല്ല, ചക്രവർത്തി 5% നികുതിയാണ് ചുമത്തുന്നതെങ്കിൽ, സക്കേവൂസ് ആളുകളിൽനിന്ന് 10% പിരിക്കും. ഇങ്ങനെ തട്ടിപ്പറിക്കുന്നതുകൊണ്ട് അയാൾ ധനികനാണ്. റോമാചക്രവർത്തിയുടെ ആളായതുകൊണ്ട് നല്ല സ്വാധീനവും ഉണ്ടായിരുന്നു. പക്ഷേ, അയാൾ ജീവിതത്തിൽ സംതൃപ്തനായിരുന്നില്ല. ജീവിതത്തിന്റെ ഏകാന്ത നിമിഷങ്ങളിൽ താൻ ഒന്നുമില്ലാത്തവനാണെന്ന് അയാൾക്ക്‌ തോന്നും. തന്റെ പ്രവർത്തികളിൽ എവിടെയോ ഒക്കെ തെറ്റുകളില്ലേയെന്ന ചിന്ത അയാളുടെ ഉറക്കം കെടുത്തിയിരുന്നു. താൻ തട്ടിപ്പറിക്കുന്നതുകൊണ്ട് അനേകരുടെ കണ്ണീരും   ശാപവും തന്റെ ജീവിതത്തിന്മേൽ ഇല്ലേയെന്ന് അയാൾ പലവട്ടം തന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു. സാധാരണമനുഷ്യർക്ക് തന്നെ ഇഷ്ടമല്ലെന്നും, തന്നോട് വെറുപ്പും വിദ്വേഷവും മാത്രമേ ഉണ്ടാകുകയുള്ളുവെന്നും അയാൾ ചിന്തിച്ചു. ഈ ചിന്തകൾ ചിലപ്പോഴൊക്കെ അയാളെ ഒരു ഭ്രാന്തനെപ്പോലെയാക്കി. സമ്പത്ത് ഉണ്ടായിട്ട് മാത്രം എന്ത് കാര്യം എന്ന് അയാളുടെ മനഃസാക്ഷി അയാളോട് ചോദിച്ചുകൊണ്ടേയിരുന്നു.

നമുക്ക് എന്ത് ഉണ്ട് എന്നതിനേക്കാൾ, നാം ആരാണ് എന്നതാണ് പ്രധാനപ്പെട്ടത്; നാം എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്; നാം എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ടത്. നമ്മുടെ സ്വത്തിനോ, നാം നേടിയെടുക്കുന്ന ഡിഗ്രികൾക്കോ, തട്ടിയെടുക്കുന്ന ഭൂമിക്കോ, രാജ്യത്തിനോ, ഒരു വിലയുമില്ലാത്ത രാജ്യത്തിലേക്കുള്ള യാത്രയിലാണ് നാം പ്രിയപ്പെട്ടവരേ. അവിടെ ചെല്ലുമ്പോൾ ക്രൈസ്തവരായ നമ്മോട് ഒരു ചോദ്യമേ ചോദിക്കൂ. “ഈ ചെറിയവർക്ക് നീ എന്താണ് ചെയ്തത്?” ഇന്നത്തെ ലേഖനത്തിൽ പൗലോശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നതും ശ്രദ്ധിക്കുക: “നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല.” നമ്മുടെ സുകൃതം നിറഞ്ഞ ജീവിതമല്ലാതെ മറ്റൊന്നും സ്വർഗത്തിന് വേണ്ട.

ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ ഈ ചിന്തകൾ നമ്മെ അലട്ടും. അപ്പോഴാണ് ദൈവത്താൽ സൃഷ്ടിക്കപ്പെട്ട നാം നമ്മുടെ ഉള്ളിലുള്ള ദൈവാംശത്തെ അന്വേഷിക്കുന്നത്. സക്കേവൂസും അങ്ങനെയൊരവസ്ഥയിലായി. അയാൾ തന്നോട് തന്നെ ഒരു നൂറുവട്ടം പറഞ്ഞു കാണും: ” എനിക്ക് ഈശോയെ കാണണം.” ആ ആഗ്രഹത്തിന്റെ പരിസമാപ്തിയാണ് ഈശോ അയാളുടെ വീട്ടിൽ വിരുന്നെത്തുന്നതും, ജീവിതത്തിന്റെ ഏതോ ഒരു ഭാഗ്യപ്പെട്ട നിമിഷത്തിൽ എന്ന് ഞാൻ പറയും, അയാൾ ഒരു തീരുമാനത്തിലെത്തുന്നതും.     

അതുകൊണ്ടല്ലേ, ആളുകൾ കൂടിയിരുന്നിട്ടും, അതിൽ തന്റെ ശത്രുക്കൾ ധാരാളം ഉണ്ടെന്നറിഞ്ഞിട്ടും, കുടുംബാംഗങ്ങൾ ഉണ്ടായിട്ടും സക്കേവൂസിന് തന്റെ തീരുമാനം ഉറക്കെ വിളിച്ചുപറയാൻ സാധിച്ചത്. ജനത്തിന്റെ പിറുപിറുപ്പുകളൊഴിച്ചാൽ അവിടം ശാന്തമായിരുന്നു. അയാൾ ഒരു നിമിഷം ദീർഘമായി ഒന്ന് ശ്വാസോച്ഛാസം ചെയ്തുകാണണം. ആ നിമിഷം ദൈവകൃപ അയാളിൽ നിറഞ്ഞിട്ടുണ്ടാകും.  എന്നിട്ട് അയാൾ ചാടിയെഴുന്നേറ്റിട്ടുണ്ടാകും. മറ്റൊന്നും ചിന്തിക്കാതെ അയാൾ ഉറക്കെ തന്റെ തീരുമാനം പറഞ്ഞു: കർത്താവേ, ഞാനിതാ നല്ല മനുഷ്യനാകാൻ തീരുമാനിച്ചു. ദൈവത്തിന്റെ മകനാകാൻ തീരുമാനിച്ചു. ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്ക് കൊടുക്കുന്നു.  ആരുടെയെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു.

സ്നേഹമുള്ളവരേ, ഈ തീരുമാനത്തിന്റെ വിശുദ്ധി എന്താണെന്നറിയാൻ, ക്രിസ്തുവിന്റെ പ്രതികരണം കേൾക്കണം. ഈ തീരുമാനത്തിന്റെ range, ഈ തീരുമാനത്തിന്റെ reach അറിയണമെങ്കിൽ ഈശോ എന്താണ് പറയുന്നതെന്ന് അറിയണം. ഈശോ പറയുന്നു: “ഇന്ന് ഈ ഭവനം രക്ഷ പ്രാപിച്ചിരിക്കുന്നു. സക്കേവൂസ്, ദൈവത്തിൽ വിശ്വസിച്ചപ്പോൾ, തന്നിലുള്ള ദൈവത്തെ അന്വേഷിച്ച്, കണ്ടെത്തിയപ്പോൾ, ആ ദൈവത്തിന്റെ സാന്നിധ്യത്തിലായപ്പോൾ, അയാൾ എടുത്ത തീരുമാനം അയാളുടെയും, അയാളുടെ കുടുംബത്തിന്റെയും രക്ഷയായിത്തീർന്നു. മാത്രമല്ല. ഈശോ വീണ്ടും പറഞ്ഞു: ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. സക്കേവൂസിന്റെ ജീവിതത്തിന്റെ അലകും പിടിയും മാറുകയാണ്. ഇതുവരെ അയാളുടെ Identity എന്തായിരുന്നു? പേര്: സക്കേവൂസ്, സ്ഥലം ജെറീക്കോ, ജോലി tax collector, income tax അടയ്ക്കുന്നുണ്ട്. ദൈവത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചപ്പോൾ അയാളുടെ identity തന്നെ മാറുകയാണ്. അയാൾ അബ്രാഹത്തിന്റെ പുത്രനാവുകയാണ്.

ഇങ്ങനെയാണ്പ്രിയപ്പെട്ടവരേനാംക്രൈസ്തവർജീവിതത്തിൽതീരുമാനങ്ങൾഎടുക്കേണ്ടത്. ദൈവത്തിൽവിശ്വസിച്ച്, ക്രിസ്തുവിന്റെസാന്നിധ്യത്തിൽ, പ്രാർത്ഥനയുടെനിമിഷങ്ങളിൽ, പരിശുദ്ധാത്മാവിനാൽനിറഞ്ഞാകണംനമ്മുടെതീരുമാനങ്ങൾ. നാട്ടിലെകള്ളുഷാപ്പിലിരുന്നോ, ക്ളബുകളിലിരുന്നോ, ദേഷ്യംനിറഞ്ഞ, വെറുപ്പുനിറഞ്ഞമനസ്സോടെയോ, തെരുവിൽധർണനടത്തിയോഒന്നുംആകരുത്നാംതീരുമാനങ്ങൾഎടുക്കേണ്ടത്. നമ്മുടെതീരുമാനങ്ങളുടെമേൽസ്വർഗ്ഗത്തിന്റെ, ക്രിസ്തുവിന്റെകൈയൊപ്പുണ്ടായിരിക്കണം.

ഉചിതവും, നല്ലതും, വേഗത്തിലുള്ളതുമായ തീരുമാനങ്ങൾ എടുക്കുക എന്നത് തികച്ചും വെല്ലുവിളിയാണ്. അനിശ്ചിതത്വത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലാണ് ഒരാൾ തീരുമാനങ്ങൾ എടുക്കേണ്ടതെങ്കിൽ തളർച്ചയ്ക്കുള്ള സാധ്യതയേറും! ജീവിതം അനിശ്ചിതത്വത്തിലാകുമ്പോൾ, അടിയന്തരവും അപൂർണങ്ങളുമായ വിവരങ്ങൾ മനുഷ്യ ജീവിതസാഹചര്യങ്ങളെ നിർവചിക്കുമ്പോൾ, തീരുമാനത്തെ കാത്തിരിക്കുന്നത് കലങ്ങിമറയുന്ന തിരമാലകളായിരിക്കും. ദൈവപരിപാലനയുടെ സ്നേഹകരങ്ങളിൽ പിടിച്ചാണ് നമ്മുടെ യാത്രയെങ്കിൽ ഇന്നത്തെ ഒന്നാം വായനയിലെ അബ്രാഹത്തിന്റെ ജീവിതത്തിലെന്നപോലെ ദൈവത്തിന്റെ അനുഗ്രഹം കൂടെയുണ്ടാകും.

പ്രതിസന്ധികളുടെ മൂടൽ മഞ്ഞ് നമ്മുടെ വീക്ഷണത്തെ ഭാഗികമായിട്ടെങ്കിലും മറയ്ക്കാൻ ശക്തമെങ്കിലും, ശാന്തതയോടെ ദീർഘമായി ശ്വാസോച്ഛാസം നടത്തുവാൻ നാം എടുക്കുന്ന സമയം ദൈവകൃപയുടെ അനുഗ്രഹീത നിമിഷമായിട്ട് മാറും. ആ നിമിഷം നമ്മിൽ നടക്കുന്നത് അത്ഭുതമാണോ, യാഥാർഥ്യമാണോയെന്ന് വേർതിരിച്ചറിയാൻ വയ്യാത്തവിധം നാം ദൈവത്തിന്റെ കരങ്ങളിലായിരിക്കും. ഉടനെ എടുക്കുന്ന തീരുമാനം നമുക്ക് മാത്രമല്ല നമ്മോടൊത്തുള്ളവർക്കും രക്ഷയായിഭവിക്കും. 

ഒരു തീരുമാനം എടുക്കുക. ആ തീരുമാനമാകട്ടെ നിങ്ങളുടെ ജീവിതം. ആ തീരുമാനത്തെക്കുറിച്ച് എപ്പോഴും ആലോചിക്കുക; അതിനെക്കുറിച്ച് സ്വപ്നം കാണുക. നിങ്ങളുടെ തലച്ചോറും, പേശികളും, നാഡികളും, നിങ്ങളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ആ തീരുമാനം കൊണ്ട് നിറയട്ടെ. ആ തീരുമാനമാണ് ജീവിതവിജയത്തിലേക്കുള്ള പാത. അങ്ങനെയാണ് മഹാന്മാർ ജനിക്കുന്നത്. അങ്ങനെയാണ് നമ്മുടെ കുടുംബങ്ങൾ ദൈവത്തിന്റെ രക്ഷകൊണ്ട് നിറയുന്നത്.

സ്നേഹമുള്ളവരേ, നാമെടുക്കുന്ന, നമ്മുടെ യുവജനങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ പലതും പാളിപ്പോകുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങൾ നമ്മെ ബിവറേജസിന്റെ മുൻപിൽ എത്തിക്കും. മറ്റുചിലപ്പോൾ stuff (ലഹരി) കിട്ടുന്ന ഇടങ്ങളിലേക്ക്. ചില തീരുമാനങ്ങൾ നമ്മുടെയും കുടുംബത്തിന്റെയും തകർച്ചയായിത്തീരും. നാമെടുക്കുന്ന ഓരോ തീരുമാനത്തിനും രണ്ടു കാര്യങ്ങൾ ചെയ്യുവാൻ കഴിയും. ഒന്നുകിൽ your decision can break everything. അല്ലെങ്കിൽ the very decision of yours can make everything! ഒന്നാമത്തേത്, വളരെ സ്വാർത്ഥവും, സ്വന്തം ലാഭം മാത്രം ലക്ഷ്യമാക്കിയുള്ളതും വൃത്തികെട്ടതുമാണ്. അത് എല്ലാം, നമ്മുടെ വ്യക്തി ജീവിതം, കുടുംബജീവിതം, നമ്മുടെ ജോലി, ബന്ധങ്ങൾ എല്ലാം തകർത്തുകളയും. രണ്ടാമത്തേത്, നമ്മിലുള്ള നന്മയെല്ലാം പകർന്നുകൊടുത്തു പടുത്തുയർത്തുന്നതാണ്. ഓർത്തുനോക്കിക്കോളൂ …. എപ്പോഴാണ് നിങ്ങളുടെ ജീവിതം താളം തെറ്റിയത്? എപ്പോഴാണ് വലിയ ഉയർച്ചയിൽ നിന്ന് നിങ്ങൾ താഴേക്കു പതിച്ചത്? നിങ്ങൾ തെറ്റായ, തകർക്കുന്ന, break ചെയ്യുന്ന തീരുമാനം എടുത്തപ്പോഴല്ലേ? മദ്യപിക്കണം എന്ന തീരുമാനത്തിന്റെ പരിണിതഫലങ്ങളായിരുന്നില്ലേ നിങ്ങളുടെ accident? നിങ്ങളുടെ വീട്ടിലുണ്ടായ കലഹം? അമിതലാഭമുണ്ടാക്കണമെന്ന തീരുമാനമല്ലേ കൂട്ടുകാരനെ/ കൂട്ടുകാരിയെ വഞ്ചിക്കുന്നതിലേക്കു നയിച്ചത്? നിങ്ങളുടെ ചീത്തകൂട്ടുകെട്ടു, മയക്കുമരുന്നുപയോഗം, ഉചിതമല്ലാത്ത പ്രണയ കൂട്ടുകൾ – എല്ലാം തീരുമാനത്തിന്റെ ഫലമല്ലേ? മറിച്ച്, സ്നേഹം നിറഞ്ഞ, സമാധാനം നിറഞ്ഞ, വളർച്ചയുടെ, ഉയർച്ചയുടെ വിജയത്തിന്റെ നിമിഷങ്ങൾ – അതും നിങ്ങളുടെ തീരുമാനത്തിന്റെ ഫലമല്ലേ?

ജീവിതനവീകരണത്തിലേക്കുള്ള, ക്രിസ്തുവിന്റെ രക്ഷയിലേക്കുള്ള തീരുമാനങ്ങൾ എടുക്കുവാൻ സക്കേവൂസ് നമ്മെ പഠിപ്പിക്കട്ടെ. ജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, നമ്മെസൃഷ്ടിച്ച, നമ്മിൽ വസിക്കുന്ന ക്രിസ്തുവിലേക്ക് തിരിയുവാൻ നമുക്ക് സാ ധിക്കട്ടെ. ക്രിസ്തുവിന് മാത്രമേ എന്റെ ജീവിതം നന്മയിലേക്ക് യിക്കുവാൻ സാധിക്കൂ എന്ന് വിശ്വസിക്കുക. ആ ക്രിസ്തുവിന്റെ സാന്നിധ്യം വ്യക്തിജീവിതത്തിലും, കുടുംബത്തിലും വിശുദ്ധകുർബാനയിലും അനുഭവിക്കുക. എന്നിട്ട്, ഓരോ നിമിഷവും തീരുമാനങ്ങളെടുക്കുക. ആതീരുമാനങ്ങൾ നമ്മെ രക്ഷയിലേക്ക്, ജീവിതവിജയത്തിലേക്ക് നയിക്കും. ഈ നോമ്പുകാലത്ത് നാമെടുക്കുന്ന തീരുമാനങ്ങളെ, നാമെടുത്തിരിക്കുന്ന

തീരുമാനങ്ങളെ ഇന്നത്തെ വിശുദ്ധ കുർബാനയിൽ അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ഈശോയ്ക്ക് സമർപ്പിക്കാം. ജീവിതനവീകരണത്തിനായി വിശുദ്ധ കുമ്പസാരത്തിനായി അണയാം. അപ്പോൾ ഈശോ നമ്മോട് പറയും, ഇന്ന് നീയും നിന്റെ ഭവനവും രക്ഷപ്രാപിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ ഈ വചനം കേൾക്കാൻ നമുക്കാകട്ടെ. ആമേൻ!

SUNDAY SERMON LK 4, 1-13

നോമ്പുകാലം ഒന്നാം ഞായർ

ലൂക്കാ 4, 1-13

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഇന്ന് നോമ്പുകാലം ഒന്നാം ഞായറാണ്. ലത്തീൻ സഭയിൽ നിന്ന് വ്യത്യസ്തമായി നാളെയാണ് സീറോ മലബാർ സഭാ മക്കളായ നമ്മൾ കുരിശുവരത്തിരുനാൾ ആചരിക്കുന്നത്. എന്തുകൊണ്ടാണ് തിങ്കളാഴ്ച്ച നാം വിഭൂതി തിരുനാൾ ആഘോഷിക്കുന്നത് എന്ന് പലർക്കും സംശയമുണ്ടാകാം. 50 ദിവസത്തെ വലിയനോമ്പ് എന്ന ചിന്തയിലാണ്, ഉയിർപ്പുതിരുനാളിനു മുൻപ് ഏഴ് ആഴ്ചകണക്കാക്കി, ഒന്നാം ആഴ്ചയിലെ തിങ്കളാഴ്ച തന്നെ നാം കുരിശുവരതിരുനാൾ ആചരിച്ച് നോമ്പിലേക്ക് പ്രവേശിക്കുന്നത്. സീറോ മലബാർ സഭയുടെ ആരാധനാവത്സരത്തിൽ ഉയിർപ്പുതിരുനാളിനു മുൻപ്‌, ഏഴ് ആഴ്ച നീണ്ടു നിൽക്കുന്ന കാലഘട്ടത്തെയാണ് ‘സൗമാ റമ്പാ’ (സുറിയാനി പദം) അഥവാ ‘വലിയ നോമ്പ്’ എന്ന് വിളിക്കുന്നത്. ലത്തീൻ റീത്തിൽ ഒന്നാം ആഴ്ചയിലെ ബുധനാഴ്ചയാണ് വിഭൂതി തിരുനാൾ, കുരിശുവര തിരുനാൾ ആചരിക്കുന്നത്. നോമ്പ് ആരംഭ ദിനത്തിലെ ഈ ചാരം പൂശൽ കർമ്മം (കുരിശുവര), സീറോ മലബാർ സഭ, റോമൻ (ലത്തീൻ) പരമ്പര്യത്തിൽ നിന്നും കടമെടുത്തിട്ടുള്ളതാണ്.

ക്രൈസ്തവമതത്തിലുൾപ്പെടെ, എല്ലാ ലോകമതങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള ഒന്നാണ് നോമ്പാചരണവും ഉപവാസവും. ആഗോള കത്തോലിക്കാസഭയിൽ പ്രധാനമായും ആചരിക്കുന്ന വലിയ നോമ്പിന് അഥവാ അൻപത് നോമ്പിന് പുറമെ, പൗരസ്ത്യ പാരമ്പര്യങ്ങളിൽ വിവിധങ്ങളായ നോമ്പുകൾ പ്രാബല്യത്തിലുണ്ട്. ഈശോയുടെ പിറവിതിരുനാളിന് ഒരുക്കമായി ഇരുപത്തിയഞ്ച് നോമ്പ്, മാതാവിന്റെ സ്വർഗ്ഗാരോപണത്തിന് മുൻപ് പതിനഞ്ച് നോമ്പ്, മാതാവിന്റെ ജനനതിരുനാളിന് ഒരുക്കമായ എട്ടുനോമ്പ്, യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അനുതപിച്ച നിനിവേ നിവാസികളുടെ മനസാന്തരത്തെ അനുസ്മരിക്കുന്ന മൂന്ന് നോമ്പ് എന്നിങ്ങനെ പലതരത്തിലുള്ള നോമ്പാചരണങ്ങൾ നമ്മുടെ സഭയിലുണ്ട്. അതുകൊണ്ട്, ”ഉപവാസത്തിന്റെ സ്‌നേഹിതർ” എന്നാണ് പാശ്ചാത്യ മിഷനറിമാർ മാർ തോമാ നസ്രാണികളെ വിശേഷിപ്പിച്ചിരുന്നത്.

നമ്മുടെ കർത്താവിന്റെ നാല്പതു ദിവസത്തെ മരുഭൂമി ഉപവാസമാണ് സൗമാ റമ്പായ്ക്ക് അടിസ്ഥാനവും പ്രചോദനവുമായി നിലകൊള്ളുന്നത്. തത്വത്തിൽ നാല്പതു ദിവസമാണ് നോമ്പ്. ആണ്ടുവട്ടത്തിലെ എല്ലാ ഞായറാഴ്ചകളും നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ആഘോഷമായതിനാൽ ഉപവാസമില്ല. അതുകൊണ്ട്, വലിയനോമ്പിലെ ഞായറാഴ്ചകൾ ഉപവാസദിനങ്ങളായി കൂട്ടുന്നില്ല. പീഡാനുഭവ വെള്ളിയും വലിയശനിയും തീവ്ര ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പ്രത്യേക ദിനങ്ങളാണ്. ഇപ്രകാരം, ആറ് ആഴ്ചകളിൽ ആറ് ദിവസങ്ങൾ വീതം മുപ്പത്തിയറ് ദിവസങ്ങൾ, ഏഴാം ആഴ്ചയിലെ തിങ്കൾ മുതൽ പെസഹാവ്യഴം ഉൾപ്പെടെ നാലുദിവസങ്ങൾ; ആകെ നാല്പ്പതു ദിനങ്ങൾ. എന്നാൽ, മാർ തോമാ നസ്രാണികൾ പരമ്പരാഗതമായി നോമ്പുകാലം മുഴുവൻ ഉപവാസം/ മാംസവർജ്ജനം അനുഷ്ഠിച്ചു പോരുന്നതുകൊണ്ട് സൗമാ റമ്പാ (വലിയ നോമ്പ്) അൻപതു ദിവസത്തെ നോമ്പായി അനുഷ്ഠിക്കുന്നു.

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ, ഏതെങ്കിലും ലക്‌ഷ്യം നേടിയെടുക്കുന്നതിനുവേണ്ടി നോമ്പാചരിക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. “നോവ്+അൻപ്” എന്ന രണ്ട് പദങ്ങൾ ചേർന്നതാണ് നോമ്പ്. തമിഴ് ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് കടംകൊണ്ട വാക്കാണിത്. നോവിന് നൊയ് എന്നും പറയും. അതിൽ നിന്നാണ് നൊയമ്പ് വരുന്നത്. നൊയ് എന്നാൽ വേദന, അൻപ് എന്നാൽ സ്നേഹം. നൊന്തു സ്നേഹിക്കുക എന്നാണ് നോമ്പ് എന്ന വാക്കിന്റെ അർഥം. സഹോദരങ്ങളെ, സ്നേഹിതരെ നൊന്തു സ്നേഹിക്കുന്നതാണ് നോമ്പ്. സ്നേഹത്തിന്റെ ഭാഷ സമർപ്പണമാണ്, ത്യാഗമാണ്. അവരുടെ നന്മയ്ക്കുവേണ്ടി, അവരുടെ വളർച്ചയ്ക്കുവേണ്ടി ഭക്ഷണപാനീയങ്ങളും, മറ്റുജീവിതസുഖങ്ങളും പരിത്യജിച്ചുകൊണ്ട്, വർജിച്ചുകൊണ്ട് (abstinence) നോമ്പാചരിക്കുക എന്നത് ഈ സ്നേഹത്തിന്റെ ബാഹ്യപ്രകടനം മാത്രമാണ്. സ്നേഹം എന്നും ഇപ്പോഴും വേദനാക്ഷമമാണ്. നൊന്തു സ്‌നേഹിക്കുമ്പോൾ, ജീവിതത്തിന്റെ ഓരോ നിമിഷവും നോമ്പായിരിക്കും നമുക്ക്. അത് മറ്റുള്ളവരുടെയും, നമ്മുടെയും ജീവിതത്തിലേക്ക് ദൈവാനുഗ്രഹം കടന്നുവരുന്ന ചാലുകളായി മാറും. 

ഉപവസിക്കുക എന്നതിന് അടുത്തിരിക്കുക, അടുത്ത വസിക്കുക എന്നൊക്കെയാണ് വാച്യാർത്ഥം. എന്നുവച്ചാൽ, ഒരാൾ തൻറെ തന്നെ ആന്തരിക ലോകത്തോട്, ആത്മീയ ജീവിതത്തോട് ഏറ്റവും കൂടുതൽ അടുത്ത് ഇരിക്കുക എന്നാണർത്ഥം. ആത്മാവിൽ അടുത്തിരിക്കാൻ ശ്രമിക്കുമ്പോൾ ഒരാൾ ശാരീരികത മറക്കുന്നു. ആത്മീയതയിലേക്കുള്ള ഈ ആന്തരിക യാത്രയാണ് ഉപവാസം. ഉപവാസത്തിലൂടെയുള്ള ഈ ആന്തരിക യാത്രയിൽ ഒരാൾ തന്നിലുള്ള ക്രിസ്തുവിനെ കണ്ടെത്തുകയാണ്. തന്നോട് അടുത്ത ആയിരിക്കുമ്പോൾ  അയാൾ മനസ്സിലാക്കുന്നു തൻറെ ഉള്ളിൽ ക്രിസ്തു ഉണ്ട് എന്ന്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ പോലെ “ഇനി ഞാനല്ല ക്രിസ്തു എന്നിൽ ജീവിക്കുന്നു” എന്ന അവബോധത്തിലേക്ക്, അനുഭവത്തിലേക്ക് ഒരു വ്യക്തി കടന്നു വരുന്നു.  ഈ അനുഭവത്തിന്റെ,ആനന്ദത്തിന്റെ നിറവിൽ അയാൾ വിശപ്പ് പോലുമറിയാത്ത അവസ്ഥയിലെത്തുന്നു. മാത്രമല്ല, തന്നിൽ കണ്ടെത്തിയ ക്രിസ്തുവിനെ അവൾ / അവൻ അയൽക്കാരിലും കണ്ടെത്തുന്നു. ഉപവസിക്കുമ്പോൾ, തന്റെ ആത്മീയതയോട്, ദൈവത്തോട്, സഹോദരരിലെ ക്രിസ്തുവിനോട് അടുത്തായിരിക്കുമ്പോൾ കിട്ടുന്ന വലിയ ആനന്ദത്തിൽ വിശപ്പ് മറക്കുന്നു. ഈ അവസ്ഥയാണ് ഉപവാസം.

പട്ടിണി കിടക്കലല്ല ഉപവാസം. പട്ടിണി കിടക്കുക എന്നാൽ ശരീരത്തെ പീഡിപ്പിക്കൽ ആണ്. അത് ഹിംസയാണ്.  ഉപവാസം എന്നതിന് ഭക്ഷണം കഴിക്കാതിരിക്കുക എന്ന് അർത്ഥമില്ല. വിശപ്പ് പോലുമറിയാത്ത വിധത്തിൽ ഒരാൾ ആനന്ദത്തിൽ ആകുക എന്നതാണ് ഉപവാസത്തിൽ സംഭവിക്കുന്നത്.  തന്നിൽ, തന്റെ സഹോദരങ്ങളിൽ, പ്രപഞ്ചത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന, ആ ദൈവത്തോടൊത്തായിരിക്കുന്ന അയാൾ ഭക്ഷണത്തെപ്പറ്റി ചിന്തിക്കുന്നില്ല. ഉദാഹരണത്തിന്, നിങ്ങൾ സന്തോഷത്തിലാണെങ്കിൽ നിങ്ങൾക്ക് അധികം ഭക്ഷണം കഴിക്കാൻ സാധിക്കുകയില്ല. നിങ്ങൾ ആനന്ദംകൊണ്ട് നിറയുമ്പോൾ നിങ്ങൾ അധികം ഭക്ഷണം കഴിക്കുകയില്ല.   എന്നാൽ ദുഃഖിതനാണെങ്കിൽ കൂടുതൽ ഭക്ഷണം കഴിക്കും. ടെൻഷൻ ഉള്ള ആളുകൾ കൂടുതൽ ഭക്ഷണം കഴിക്കും, കൂടുതൽ തിന്നാൻ തുടങ്ങും.  കൂടുതൽ ഭക്ഷിക്കുന്നത് ഒരാൾ ദുഃഖിതനാണെന്നതിന്റെ പ്രഖ്യാപനമാണ്.

അതുകൊണ്ടാണ് ഏശയ്യാ പ്രവാചകൻ ചോദിക്കുന്നത്: “ഇതാണോ നിങ്ങളുടെ ഉപവാസം? ദുഷ്ടതയില്ലാത്ത, മറ്റുള്ളവരെ മർദ്ദിക്കാത്ത, മറ്റുള്ളവരിൽ ദൈവത്തെക്കണ്ട് അവരെ സ്നേഹിക്കുന്ന മനസ്സുമായി ഈ ഭൂമിയിൽ ജീവിക്കുന്നതല്ലേ ശരിയായ ഉപവാസം? ഈ ചെറിയവരിൽ ക്രിസ്തുവിനെക്കണ്ട്, അവരുമായി ആഹാരം പങ്കുവയ്ക്കുന്നതും, വീടില്ലാത്തവന് വീടാകുന്നതും, വസ്ത്രമില്ലാത്തവന് വസ്ത്രം കൊടുക്കുന്നതുമല്ലേ ഉപവാസം? എന്താണ് ഇവ ഉപവാസമാകാൻ കാരണം? അപ്പോൾ നിന്റെ ജീവിതം ആനന്ദംകൊണ്ട് നിറയും, നിന്റെ ജീവിതത്തിൽ വെളിച്ചം പ്രഭാതംപോലെ വിരിയും. നീ സൗഖ്യമുള്ളവനാകും. അപ്പോൾ നീ ഭക്ഷണത്തെക്കുറിച്ച് ഓർക്കുകയില്ല.

ഭക്ഷണം ആനന്ദമാണ്. മറ്റൊരു വശംകൂടി ഇതിനുണ്ട്. ആനന്ദം ഭക്ഷണമാണ്. വെള്ളത്തിന് മഞ്ഞുകട്ടയാകാൻ കഴിയുമെങ്കിൽ, മഞ്ഞുകട്ടയ്ക്ക് വെള്ളവുമാകാം. ദൈവത്തോട് അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് ഉപവാസം.

നൊന്ത് സ്നേഹിക്കുന്ന നോമ്പും, ദൈവത്തിന്റെ അടുത്തായിരിക്കുമ്പോൾ ലഭിക്കുന്ന ആനന്ദവും പ്രലോഭനങ്ങളെ അതിജീവിക്കുവാൻ, ജീവിതം വിശുദ്ധീകരിക്കുവാൻ നമ്മെ സഹായിക്കും. അതാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോടു പറയുന്നത്. ഈശോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോർദാനിൽ നിന്ന് മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു … ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. ഇങ്ങനെയാണ് വചനം ആമുഖമായി പറഞ്ഞുവയ്ക്കുന്നത്. ആത്മാവിൽ നിറഞ്ഞവനായി, ആത്മാവിൽ ആനന്ദിച്ച ഈശോ ഭക്ഷണം മറന്നു. എന്നാൽ, പ്രലോഭനങ്ങൾ അവിടുത്തെ വിട്ടുപോയില്ല. ദൈവത്തോടൊത്ത് ആയിരിക്കുമ്പോഴും, ദൈവിക ആനന്ദത്തിൽ ആയിരിക്കുമ്പോഴും പ്രലോഭനങ്ങൾ ഇല്ലാതാകുന്നില്ല. കാരണം, മനുഷ്യൻ പ്രലോഭനങ്ങൾക്ക് അതീതനല്ല. പച്ചയായ മനുഷ്യന്റെ സ്വാഭാവിക പ്രവണതകൾ എന്നും അവളെ / അവനെ പ്രലോഭനത്തിലേക്ക് വലിച്ചുകൊണ്ടിരിക്കും. പരിശുദ്ധാത്മാവിൽ നിറഞ്ഞവളായി/ നിറഞ്ഞവനായി നിങ്ങൾ ജീവിക്കുമ്പോഴും നിങ്ങളുടെ സ്വാഭാവിക പ്രവണതകളെ ഒഴിവാക്കാൻ നിങ്ങൾക്കാകില്ല.

എന്താണ് പ്രലോഭനം? ബഹുമാനപ്പെട്ട ബോബി ജോസ് കട്ടികാട് അച്ഛൻ തന്റെ “നിലത്തെഴുത്ത്” എന്ന പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ്:” ഒരുവന്റെ അവസ്ഥയും നിയോഗവുമായി പൊരുത്തമില്ലാത്ത ഘടകങ്ങളോട് ഓരോ മനസ്സിലും രൂപപ്പെടാവുന്ന ആഭിമുഖ്യവും ഉദ്ദീപനവുമാണ്” പ്രലോഭനം. അത് നമ്മുടെ ജീവിതാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വിവാഹജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വ്യക്തിയുടെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു പുരോഹിതന്റേത്. ഒരു പുരോഹിതന്റെ പ്രലോഭനങ്ങൾ ആയിരിക്കില്ല, ഒരു സന്യാസിയുടേത്. ഒരു യുവാവിന്റെയും സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെയും പ്രലോഭനങ്ങൾക്കും അവയുടെ സാഹചര്യങ്ങൾക്കും വ്യത്യാസമുണ്ട്. ഒരമ്മയുടെ, അപ്പച്ചന്റെ ശരികൾ മക്കൾക്ക് ശരികളാകണമെന്നില്ല. സാമൂഹ്യമായി അനുവദനീയമായവ പോലും ചിലപ്പോൾ ജീവിതാവസ്ഥകളോട് ചേർന്ന് ചിന്തിക്കുമ്പോൾ പ്രലോഭനങ്ങളാകാം, തെറ്റുകളാകാം. ഓരോരുത്തരുടെയും ജീവിതക്രമങ്ങളുമായി സമരസപ്പെടാത്തതുകൊണ്ടാണ് ഓരോന്നും തിന്മയാകുന്നത്. ദൂരക്കാഴ്ച്ചകളെ, ദൂരെയുള്ള ശരിയെ, യാഥാർഥ്യത്തെ മറയ്ക്കുന്നതാണ് പ്രലോഭനം.

മനുഷ്യന്റെ അടിസ്ഥാന പ്രവണതകളോട് (Basic Instincts) ബന്ധപ്പെട്ട വിശപ്പ് ഒരു വലിയ പ്രലോഭനമാണ്. ഈശോ അഭിമുഖീകരിക്കുന്ന മൂന്ന് പ്രലോഭനങ്ങളെ ഒറ്റവാക്കിൽ പറഞ്ഞാൽ വിശപ്പ് എന്ന് പറയേണ്ടിവരും. വിശപ്പിന് പല ഭാവങ്ങളുണ്ട്. ഭക്ഷണത്തോട് ചേർന്നത് മാത്രമല്ല വിശപ്പ്. സമ്പത്തിനോട്, ശാരീരിക സുഖങ്ങളോട്, മദ്യപാനത്തോട്, ലഹരികളോട്, ചീത്തകൂട്ടുകെട്ടുകളോട് – തുടങ്ങിയവയോടൊക്കെ നമുക്ക് അതിയായ വിശപ്പുണ്ട്. പ്രലോഭനമാണത്. രണ്ടാമത്തേത്, അധികാരവും മഹത്വവും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആഗ്രഹം, ഭാര്യയുടെ മുൻപിൽ, ഭർത്താവിന്റെ മുൻപിൽ അധികാരം സ്ഥാപിക്കാനുള്ള അഭിനിവേശം, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ തള്ളിക്കളയുവാനുള്ള പ്രവണത, ഇവയ്ക്കായി ദൈവത്തെപ്പോലും ഉപേക്ഷിക്കുവാനുള്ള തയ്യാറെടുപ്പ് – എല്ലാം മനുഷ്യന്റെ ഒരുതരം വിശപ്പാണ്. മൂന്നാമത്തേത്, പേരിനും പെരുമയ്ക്കും വേണ്ടിയുള്ള നെട്ടോട്ടം. അതിനായി നല്ല മൂല്യങ്ങളെ വലിച്ചെറിയുവാൻ ഒരു മടിയുമില്ല. ഇതും  ഒരുതരം വിശപ്പാണ്. ഇതെല്ലം പലർക്കും പലരീതിയിൽ ആയിരിക്കും എന്നുമാത്രം. ഇത്തരം വിശപ്പുകൾ ഒരത്താഴംകൊണ്ട് ശമിക്കാവുന്നതുമല്ല.

സ്നേഹമുള്ളവരേ, ഇക്കൊല്ലത്തെ അൻപത് നോമ്പ് വ്യക്തിജീവിതത്തെയും, ജീവിതസാഹചര്യങ്ങളെയും, കുടുംബത്തെയും കുടുംബസാഹചര്യത്തെയും, ഇടവകയേയും, ഇടവക സാഹചര്യങ്ങളെയും നവീകരിക്കുവാനുള്ളതാകട്ടെ. ഈ അൻപത് നോമ്പുകാലത്ത് അനുഷ്ഠിക്കുവാൻ തക്കതായ ചില ആധ്യാത്മിക കാര്യങ്ങൾ സൂചിപ്പിക്കാം.

1. പ്രാർത്ഥന. വിശുദ്ധ കുർബാനയർപ്പണം, തിരുവചന വായനയും ധ്യാനവും, ജപമാല, കുരിശു്ന്റെ വഴി തുടങ്ങിയ ഭക്താഭ്യാസങ്ങൾ എന്നിവ നോമ്പാചരണത്തിന് ഊർജ്ജം പകരുന്ന കൃപയുടെ ഉറവിടങ്ങളാണ്.

2. Abstinence. നോമ്പിൽ മാംസം, മത്സ്യം, മുട്ട, പാൽ, പാലുല്പന്നങ്ങൾ, ഇഷ്ടവിഭവങ്ങൾ എന്നിവ ഉപേക്ഷിക്കാവുന്നതാണ്.  നോമ്പാചരണത്തിന്റെ ചൈതന്യത്തിൽ ദമ്പതികൾ പരസ്പര സമ്മതത്തോടെ ദാമ്പത്യ ധർമ്മം അനുഷ്ഠിക്കുന്നതിൽനിന്നും വിട്ടുനിൽക്കാറുണ്ട്. മദ്യപാനം, പുകവലി, മറ്റു ദുഃശ്ശീലങ്ങൾ എന്നിവ നോമ്പാരംഭത്തിൽ തന്നെ എന്നേയ്ക്കുമായി ഉപേക്ഷിക്കുന്നതും പതിവാണ്.

3. ഉപവാസം.

4. അനുരജ്ഞനം. വഴക്കുകൾ, വൈരാഗ്യം, ശത്രുത, പ്രതികാരചിന്ത, മുതലായ തിന്മകൾ നീക്കി സഹോദരങ്ങളോട് അനുരഞ്ജനപ്പെടേണ്ട കാലമാണ് നോമ്പിന്റേത്. 

5. ദാനധർമ്മം. മാംസവർജ്ജനത്തിലൂടെയും ഉപവാസത്തിലൂടെയും നീക്കിവയ്ക്കപ്പെടുന്ന തുക ദാനധർമ്മം ചെയ്യേണ്ടതാണ്. ആഹാരം, വസ്ത്രം, പാർപ്പിടം, മരുന്ന്, വിദ്യാഭ്യാസം മുതലായ അടിസ്ഥാന ആവശ്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുവാൻ സംഘടിതമായും വ്യക്തിപരമായും പരിശ്രമിക്കണം.

നമ്മുടെ ജീവിതാവസ്ഥകളിൽ കടന്നുവരുന്ന പ്രലോഭനങ്ങളെ നോമ്പാചരിച്ചും, ഉപവാസമിരുന്നും അതിജീവിക്കുവാനാകണം നമ്മുടെ ശ്രമം. ഇതിനായി മൂന്ന് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒന്ന്, പ്രലോഭനങ്ങളുടെ ആകർഷണത്തിൽ പെട്ട് ജീവിതം തകർക്കരുത്. (പഴയനിയമത്തിലെ ദാവീദിന്റെ ജീവിതം ഓർക്കുക.)

രണ്ട്, ജീവിതാവസ്ഥകളോട് ചേർന്ന് വരുന്ന ഒരു പ്രലോഭനത്തെയും നിസ്സാരമായി, ചെറുതായി കാണരുത്.

മൂന്ന്, ജീവിതത്തിൽ കടന്നുവരുന്ന പ്രലോഭനങ്ങളോട് നിസംഗത (Indifference) പുലർത്തരുത്.

സുഡാനിലെ കഠിനമായ ഒരു വരൾച്ചാക്കാലം. ഭക്ഷണം ലഭിക്കാതെ മനുഷ്യരും മൃഗങ്ങളും തെരുവിൽ മരിച്ചുവീഴുന്ന അതിവേദനാജനകമായ കാലം. കെവിൻ കാർട്ടർ എന്നുപേരുള്ള ഒരു ഫോട്ടോ ജേർണലിസ്റ്റ് സുഡാന്റെ തെരുവിലൂടെ യാത്രചെയ്തപ്പോൾ കണ്ട ഒരു ദൃശ്യം അദ്ദേഹത്തിന്റെ ക്യാമറാക്കണ്ണുകൾക്ക് വലിയ വിരുന്നായിരുന്നു. അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകൾ ഒട്ടു താമസിയാതെ അത് ഒപ്പിയെടുത്തു. ചിത്രമിതായിരുന്നു: തെരുവിൽ വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടി. തൊട്ടടുത്ത് തന്നെ ഒരു കഴുകൻ! ആ കുട്ടി മരിച്ചിട്ടുവേണം അതിനെ കൊത്തി തിന്നുവാൻ – എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി കഴുകൻ. കെവിൻ കാർട്ടർ 1993 ലാണ് സുഡാന്റെ തെരുവിൽ നിന്ന് ഈ ചിത്രം പകർത്തിയത്. ചിത്രത്തിന് അദ്ദേഹം പേരിട്ടു: The Vulture and the Little Girl.എല്ലാവരും അദ്ദേഹത്തിന്റെ കഴിവിനെ പുകഴ്ത്തി. അന്താരാഷ്ട്ര ബഹുമതികൾ തന്നെ തേടിവരുമെന്ന് അദ്ദേഹം ഉറപ്പിച്ചു. തെറ്റിയില്ല.   ചിത്രത്തിന് ആ വർഷത്തെ പുലിറ്റ്സർ പ്രൈസ് ലഭിക്കുകയുണ്ടായി. എന്നാൽ, നിർഭാഗ്യവശാൽ, കെവിൻ കാർട്ടർ അയാളുടെ 33 മത്തെ വയസ്സിൽ ആത്മഹത്യചെയ്തു. എന്തുകൊണ്ട് കെവിൻ കാർട്ടർ ആത്മഹത്യചെയ്തു? അതായിരുന്നു അന്ന് ലോകം മുഴുവൻ ചോദിച്ചതും. അദ്ദേഹത്തിന് ലഭിച്ച അവാർഡിന്റെ ഉത്സവ ആഹ്ലാദത്തിൽ മതിമറന്നു നിൽക്കുകയായിരുന്ന കെവിനോട് ഒരാൾ ഫോണിൽ ഒരു ചോദ്യമുന്നയിച്ചു: ” എന്താണ് ആ പിഞ്ചു പൈതലിന്റെ ഇപ്പോഴത്തെ അവസ്ഥ?” കാർട്ടർ മറുപടി പറഞ്ഞത്, എനിക്കറിയില്ല. ഞാനന്ന് തിരക്കിലായിരുന്നു. ഫ്ലൈറ്റ് പിടിക്കേണ്ടതുണ്ടായിരുന്നു. പിന്നെ അന്വേഷിച്ചില്ല എന്നാണ്. അത് കേട്ടതും വിളിച്ചയാൾ കെവിനോട് ഒന്നുകൂടി ചോദിച്ചു: “എത്ര കഴുകന്മാർ ഉണ്ടായിരുന്നു അവിടെ?” കെവിൻ മറുപടി പറഞ്ഞു: “ഒന്ന്” മറ്റെയാൾ ഉടനെ പറഞ്ഞു: ” അല്ല, രണ്ട്.  ഒന്നിന്റെ കയ്യിൽ ഒരു ക്യാമറയും കൂടിയുണ്ടായിരുന്നു”, കെവിൻ ഞെട്ടിപ്പോയി. ഈ ഒരൊറ്റ ഉത്തരമാണ് കെവിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. അനന്തരം അയാൾ തടുക്കാനാവാത്ത മനോവ്യഥയാൽ ആത്മഹത്യചെയ്യുകയായിരുന്നു.

പ്രിയപ്പെട്ടവരേ, ജീവിതത്തിലെ പ്രലോഭനങ്ങളെ തിരിച്ചറിയുക, ജീവിതം നഷ്ടപ്പെടാതിരിക്കാൻ അവയിൽ നിന്ന് പിന്മാറുക! ജീവിതത്തിന്റെ വിശപ്പുകളുടെ പിന്നാലെ ഓടുന്ന തിരക്കിൽ നമ്മിലും, സഹോദരങ്ങളിലും, ഈ പ്രപഞ്ചത്തിലുമുള്ള ദൈവത്തെ കണ്ടുമുട്ടാൻ മടിക്കരുത്. ജീവിത സാഹചര്യങ്ങളിൽ, പൗരോഹിത്യ, സന്യാസ കുടുംബ ജീവിതാവസ്ഥകളുടെ പരിസരങ്ങളിൽ വന്നുവീഴുന്ന പ്രലോഭനങ്ങളുടെ വേളകളിൽ വെറും മൃഗങ്ങളാകാതെ മനുഷ്യരാകാൻ നമുക്ക് കഴിയണം. വിശപ്പുകളുടെ പിന്നാലെ പോയി നമ്മുടെ ജീവിതവും, മറ്റുള്ളവരുടെ ജീവിതവും തകർക്കുന്നവരാകാതെ, നൊന്തുസ്നേഹിച്ചും, ഉപവസിച്ചും ജീവിതത്തെ നന്മയുള്ളതാക്കാൻ നമുക്ക് സാധിക്കട്ടെ.

അൻപത് നോമ്പിന്റെ പുണ്യം നിറഞ്ഞ ദിനങ്ങളെ ദൈവ കൃപയാൽ നിറച്ച് നമ്മുടെ ക്രൈസ്തവ ജീവിതങ്ങളെ, കുടുംബങ്ങളെ ശക്തമാക്കാം. നാളെ നെറ്റിയിൽ കുരിശ് വരച്ച് നോമ്പിലേക്ക് പ്രവേശിക്കുവാൻ ദൈവം നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമേൻ!

SUNDAY SERMON MT 5, 17-26

ദനഹാക്കാലം ആറാം ഞായർ

മത്തായി 5, 17-26

ദനഹാക്കാലത്തിന്റെഈആറാംഞായറാഴ്ച്ച“ക്രിസ്തുനിയമങ്ങളുടെയും, പ്രവചനങ്ങളുടെയുംപൂർത്തീകരണം, Fulfillment”എന്നമനോഹരമായവെളിപ്പെടുത്തലുമായാണ്സുവിശേഷംനമ്മുടെമുൻപിൽനിൽക്കുന്നത്.

നാം മനസ്സിലാക്കുന്നതുപോലെ, വളരെ വ്യത്യസ്തവും എന്നാൽ വ്യക്തവുമായ ദൗത്യവുമായിട്ടാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. ഈശോയുടെ ജീവിതം വ്യത്യസ്തമായിരുന്നു; ജീവിതശൈലി വിഭിന്നമായിരുന്നു. മാത്രമല്ല, മനുഷ്യ നിർമ്മിതങ്ങളായ പല നിയമങ്ങളോടും അവിടുന്ന് വൈമുഖ്യം കാണിക്കുകയും ചെയ്തു. അക്കാരണത്താൽ തന്നെ നിയമങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നവനാണെന്ന ആരോപണവും ഈശോയ്ക്ക്മേൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, തന്റെ ചുറ്റും കൂടിയ ജനത്തോട് ഈശോ വളരെ വ്യക്തമായി പറയുന്നത്, നിയമത്തെയും, പ്രവാചകന്മാരെയുംനശിപ്പിക്കുവാനല്ലപൂർത്തിയാക്കുവാനാണ്’ താൻവന്നിരിക്കുന്നത്’ എന്ന്. 

ക്രൈസ്തവ സഹോദരരേ, മനസിലാക്കുക, ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത് നിയമത്തെയും പ്രവാചകന്മാരെയും നശിപ്പിക്കുവാനല്ല പൂർത്തീകരിക്കുവാനാണ്. അവിടുന്നാണ് നിയമത്തിന്റെയും, പ്രവാചകന്മാരുടെയും പൂർത്തീകരണം, Fulfillment! ഗ്രീക്ക് ഭാഷയിൽ Pleroma! എന്താണ് ഇവിടെ നിയമംകൊണ്ട് വിവക്ഷിക്കുന്നത്? പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങളാണ് നിയമങ്ങൾ – ഉത്പത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമവാർത്തനം. എന്താണ് പ്രവാചകന്മാർ? പഴയനിയമത്തിലെ വലുതും ചെറുതുമായ പ്രവാചക ഗ്രന്ഥങ്ങൾ. (Major and Minor Prophetical Books)

ഈ വിശുദ്ധ പുസ്തകങ്ങളിലെ ദൈവിക നിയമങ്ങളെയും, പ്രവചനങ്ങളെയും നശിപ്പിക്കുവാനല്ല, അവയെ മാറ്റിമറിക്കാനല്ല, അവ ഉപയോഗശൂന്യങ്ങളാണ് എന്ന് പ്രഖ്യാപിക്കാനല്ല ക്രിസ്തു വന്നത്. ആ നിയമങ്ങൾ അനുസരിക്കുന്നവർ സ്വർഗ്ഗരാജ്യത്തിലെ വലിയവരാണ് എന്ന് പറയുവാനാണ്, ഒന്നാം വായനയിൽ കേട്ടപോലെ, കല്പനകൾ പാലിക്കുന്നവരോട് ആയിരം തലമുറകൾ വരെ ദൈവം കരുണകാണിക്കും എന്ന് പറയുവാനാണ് ക്രിസ്തു ആഗ്രഹിച്ചത്. അവയ്‌ക്കെല്ലാമുപരി, ആ നിയമങ്ങളെയും പ്രവാചകരെയും പൂർത്തീകരിക്കുവാനാണ് താൻ വന്നിരിക്കുന്നത് എന്ന് പറയാനാണ് ഈശോ ആഗ്രഹിച്ചത്.

ഇതിനായി, പൂർത്തീകരണമെന്നോണം, സ്നേഹത്തിന്റെ, ഐക്യത്തിന്റെ, ഒരുമയുടെ, രമ്യതയുടെ പുതിയ നിയമം ഈശോ കൂട്ടിച്ചേർക്കുകയാണ്. ഈ നിയമമാകട്ടെ, പുസ്തകത്താളുകളിൽ എഴുതാനല്ല, കട്ടിളപ്പടിയിന്മേലും മേൽപ്പടിയിന്മേലും എഴുതാനല്ല, നെറ്റിയിലും കൈത്തണ്ടയിലും മാത്രം എഴുതാനല്ല, ക്രൈസ്തവ സ്ഥാപനങ്ങളുടെ ചുമരിന്മേലും, കെട്ടിത്തൂക്കുന്ന ഫ്ളക്സുകളിന്മേലും മാത്രം എഴുതാനല്ല ഈശോ ആഗ്രഹിച്ചത്. രണ്ടാം വായനയിൽ നിന്ന്, എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് വായിച്ചുകേട്ടതുപോലെ, ഓരോ വ്യക്തിയുടെയും ഹൃദയത്തിൽ എഴുതുവാനാണ് ഈശോ ആഗ്രഹിച്ചത്. എന്താണ് എസക്കിയേൽ പ്രവാചകൻ പറയുന്നത്? അവർക്ക്ഞാൻഒരുപുതിയഹൃദയംനൽകും; ഒരുപുതിയചൈതന്യംഅവരിൽഞാൻനിക്ഷേപിക്കും. അവരുടെശരീരത്തിൽനിന്ന്ശിലാഹൃദയംഎടുത്തുമാറ്റി, ഒരുമാംസളഹൃദയംഞാൻകൊടുക്കും. അങ്ങനെഅവർഎന്റെകല്പനകൾഅനുസരിച്ചു്ജീവിക്കുകയും,

എന്റെനിയമങ്ങൾശ്രദ്ധയോടെപാലിക്കുകയുംചെയ്യും. അപ്പോൾഅവർഎന്റെജനവും, ഞാൻഅവരുടെദൈവവുമായിരിക്കും.” (11, 19-20) സ്നേഹത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമത്തിന് മാത്രമേ, മനുഷ്യനും ദൈവവും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും മനുഷ്യനും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ…മനുഷ്യനും പ്രകൃതിയും തമ്മിലുള്ള രമ്യത സൃഷ്ടിക്കുവാൻ സാധിക്കൂ.. വെറും പുസ്തകത്താളുകളിൽ നിന്ന് പഠിക്കുന്ന നിയമമല്ല, ഹൃദയത്തിൽ നിന്നുയരുന്ന സ്നേഹത്തിന്റെ രമ്യതയുടെ നിയമമാണ് നമ്മെ യഥാർത്ഥ ക്രൈസ്തവരാക്കുന്നത് എന്നാണ് ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത്. അങ്ങനെ പ്രഘോഷിക്കുന്നതോ, നിയമങ്ങളുടെ പൂർത്തീകരണമായ ലോകരക്ഷകനായ ക്രിസ്തുവും!

ക്രിസ്തുവിന്റെ, ക്രിസ്തുമതത്തിന്റെ മനോഹരമായ ഈ സുവർണനിയമത്തിന്റെ വലിയ പ്രകടനമാണ് ബ്രിട്ടനിലുള്ള, ഇന്ത്യയിലുള്ള വക്കീലന്മാരുടെ വസ്ത്രധാരണത്തിൽ നാം കാണുന്നത്. അഭിഭാഷകരും, ജഡ്ജിമാരും അവരുടെ ഔദ്യോഗിക വസ്ത്രത്തിന്റെ ഭാഗമായി കഴുത്തിൽ ധരിക്കുന്ന കട്ടിയുള്ള, വെള്ള കോട്ടൺ തുണികൊണ്ടുണ്ടാക്കിയ

Neck band അഥവാ കഴുത്തിലെ നാട നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് എന്തിനെയാണ് സൂചപ്പിക്കുന്നതെന്ന് അറിയാമോ? ഇതിനൊരു ചരിത്രമുണ്ട്. അങ്ങ് മോശയുടെ കാലം മുതലുള്ള ചരിത്രം. സീനായ് മലയിൽ വച്ച് ദൈവം മോശയ്ക്ക് നൽകിയ പത്ത് കല്പനകളടങ്ങിയ കൽപ്പലകകളുടെ പ്രതീകമാണ് ഈ Neck band! ക്രൈസ്തവരുടെ സ്നേഹത്തിന്റെ, രമ്യതയുടെ നിയമത്തിന്റെ അടിസ്ഥാനമായ പത്ത് കല്പനകളുടെ പ്രതീകം! പതിനേഴാം നൂറ്റാണ്ടിന് മുൻപ് ഇംഗ്ലണ്ടിലെ പുരോഹിതന്മാരാണ് രണ്ട് ഇതളുകളുള്ള ഈ Band ധ രിച്ചിരുന്നത്. ക്രമേണ ഇംഗ്ലണ്ടിലെ അഭിഭാഷകരും, ജഡ്ജിമാരും ഇത് ധരിച്ചുതുടങ്ങി. കുറേക്കഴിഞ്ഞ് ഇന്ത്യ ഉൾപ്പെടെയുള്ള ബ്രിടീഷ് കോളനികളിലെ അഭിഭാഷകരും, ജഡ്ജിമാരും ഇത് ഉപയോഗിച്ചു. എന്ത് തന്നെയായാലും ക്രിസ്തു നിയമങ്ങളുടെ പൂർത്തീകരണമാണെന്നും, ക്രിസ്തുവിന്റെ പുതിയനിയമം സമഗ്രമാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു!

 പ്രിയപ്പെട്ടവരേ, മനുഷ്യന്റെഹൃദയമിടിപ്പിന്റെതാളമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം; മനുഷ്യന്റെപ്രവർത്തനങ്ങളുടെമാനദണ്ഡമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം ; മനുഷ്യൻലോകത്തിലെബലിപീഠങ്ങളിൽഅർപ്പിക്കുന്നവിശുദ്ധകുർബാനയുടെഅടിസ്ഥാനമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം; പഴയനിയമപ്രവാചകവചനങ്ങളുടെപൂർത്തീകരണമായിരിക്കണംസ്നേഹത്തിന്റെ, രമ്യതയുടെ, അനുരഞ്ജനത്തിന്റെഈപുതിയനിയമം  എന്നാണ്ഈശോപറയുവാൻആഗ്രഹിച്ചത്.

നിയമത്തിന്റെ പൂർത്തീകരണമായി ഈശോ നൽകുന്ന സ്നേഹത്തിന്റെ, അനുരഞ്ജനത്തിന്റെ, രമ്യതയുടെ ഈ പുതിയ നിയമം ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിച്ചു നിൽക്കുന്നതാണ്. ദൈവത്തിന്റെ ഇഷ്ടത്തോട് ചേർന്ന് നിൽക്കാത്ത ഒരു ഹൃദയമാണ് നിന്റേതെങ്കിൽ സഹോദരീ, സഹോദരാ, എങ്ങനെയാണ് ദൈവവുമായി അനുരഞ്ജനത്തിൽ കഴിയുവാൻ നിനക്ക് സാധിക്കുക? നിന്റെ വ്യക്തി ജീവിതത്തിൽ, കുടുംബജീവിതത്തിൽ, ഇടവക, സമൂഹ ജീവിതത്തിൽ തൊട്ടതിനും പിടിച്ചതിനും, ദേഷ്യപ്പെടുന്നവളാണെങ്കിൽ ദേഷ്യപ്പെടുന്നവനാണെങ്കിൽ, രോഷാകുലയാകുന്നവളെങ്കിൽ, രോഷാകുലനാകുന്നവനാണെങ്കിൽ, നിനക്കെങ്ങനെ ദൈവവുമായി, സഹോദരരുമായി രമ്യതയിൽ ജീവിക്കുവാൻ സാധിക്കും? നീ നിന്റെ അഹന്ത നിറഞ്ഞ മനസ്സിന്റെ പ്രകടനമായി കള്ളാ കള്ളായെന്നും, ചതിയായെന്നും, വിഡ്ഢിയെന്നും, പിശാചെന്നുമൊക്കെ നിന്റെ സഹോദരരെ തൊള്ളകീറുമാറു ഉറക്കെ വിളിച്ചുകൂവുമ്പോൾ നിന്റെ ജീവിതത്തിൽ ദൈവവുമായി, സഹോദരരുമായി എങ്ങനെ രമ്യതയിൽ കഴിയുവാൻ നിനക്ക് പറ്റും? നിന്റെ മാതാപിതാക്കൾക്കെതിരായി, സഹോദരർക്കെതിരായി, നിന്റെ അധികാരികൾക്കെതിരെയായി, സഹോദരവൈദികനെതിരായി, സന്യാസ സഹോദരിക്കെതിരായി കേസിന് പോകാൻ ആഗ്രഹിക്കുമ്പോൾ തന്നെ അവരുമായി രമ്യതപ്പെടാതെ മുന്നോട്ട് പോയാൽ നിന്റെ ജീവിതത്തിൽ എങ്ങനെയാണ് ദൈവവുമായി, സഹോദരരുമായി നിനക്ക് രമ്യതയിൽ ജീവിക്കുവാൻ സാധിക്കുക? തീർന്നില്ല.

നിന്റെ ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ ദേവാലയത്തിൽ ചെന്ന് നിൽക്കുമ്പോൾ നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് നീ ഓർത്താൽ, സഹോദരാ,  സഹോദരീ, നിന്റെ നിയോഗങ്ങളും, നിന്റെ പ്രാർത്ഥനകളും, നിന്റെ കണ്ണീരും, നിന്റെ നെടുവീർപ്പുകളും അവിടെ വച്ചിട്ട്, പോയി നീ രമ്യപ്പെടുക. പിന്നെ വന്ന് വിശുദ്ധ കുർബാന അർപ്പിക്കുക. ശരിയാണ്, അങ്ങനെയാകുമ്പോൾ, രാവിലെ 7 മണിക്ക് തന്നെ ബലിയർപ്പിക്കുവാൻ സാധിച്ചെന്നു വരില്ല. പള്ളിയിൽ വന്ന് മുട്ടുകുത്തി, കുരിശുവരച്ചു കഴിഞ്ഞ് തലയുയർത്തുമ്പോൾ, “ഞാൻ എല്ലാവരുമായി രമ്യതയിലാണോ കർത്താവേ” എന്ന് സ്വയം ചോദിക്കുമ്പോൾ തന്നെ പതിയെ നാം അവിടെനിന്ന് എഴുന്നേൽക്കും. കാരണം, അൾത്താരയിലെഭിന്നത, അനൈക്യംനമ്മുടെജീവിതത്തെ, നമ്മുടെകുടുംബത്തെ, നമ്മുടെഇടവകയെ, നമ്മുടെസഭയെകത്തിച്ചുചാമ്പലാക്കിക്കളയുന്നഅഗ്നിയാണ്.  അൾത്താരയിലെഭിന്നത, കുടുംബത്തിലെഭിന്നത, എല്ലാഭിന്നതകളും, അനൈക്യങ്ങളുംനമ്മുടെജീവിതത്തെ, നമ്മുടെകുടുംബത്തെ, നമ്മുടെഇടവകയെ, നമ്മുടെസഭയെനാംസ്വരുക്കൂട്ടിവച്ചിരിക്കുന്നവയെയെല്ലാംതട്ടിതരിപ്പണമാക്കുന്നസുനാമിയാണ്. പലരുമായും, പലതുമായും നാം രമ്യതയിലല്ല പ്രിയപ്പെട്ടവരേ. ഭാര്യയോട്, ഭർത്താവിനോട്, മക്കളോട്, മാതാപിതാക്കളോട്, അയൽവക്കക്കാരോട്, ബഹുമാനപ്പെട്ട വികാരിയച്ചനോട് …. മാത്രമല്ല, ദേഷ്യം വന്നപ്പോൾ ആഞ്ഞു കൊട്ടിയടച്ച വാതിലിനോട്, എടുത്തെറിഞ്ഞ പാത്രത്തിനോട്,  വലിച്ചെറിഞ്ഞ പേനയോട് ….. പ്രിയപ്പെട്ടവരേ, രമ്യതപ്പെടേണ്ടിയിരിക്കുന്നു.

ഒരിക്കൽഒരുബുദ്ധിസ്റ്റ്ഗുരു, റിൻസായ്(Rinzai) ഒരുമുറിയിൽതന്റെശിഷ്യർക്ക്നിർദ്ദേശങ്ങൾകൊടുക്കുകയായിരുന്നു. അപ്പോൾഒരുമനുഷ്യൻവാതിൽശക്തമായിതള്ളിതുറന്നുകൊണ്ട്, വീണ്ടുംഅത്കൊട്ടിയടച്ചുകൊണ്ടു, തന്റെഷൂസ്മുറിയുടെമൂലയിലേക്ക്വലിച്ചെറിഞ്ഞുകൊണ്ട്  മുറിയ്ക്കുള്ളിൽപ്രവേശിച്ചു. ഇരിക്കുവാൻനേരംഅടുത്തുണ്ടായിരുന്നസഹോദരനെതള്ളിമാറ്റിക്കൊണ്ട്ഇരിപ്പുറപ്പിച്ചു. അദ്ദേഹംവളരെദേഷ്യത്തിലായിരുന്നു.

ഇതെല്ലംശ്രദ്ധിച്ചഗുരുഅദ്ദേഹത്തോട്പറഞ്ഞു: സഹോദരാ, അവിടെയിരിക്കല്ലേ. ആദ്യംതന്നെഅടുത്തിരിക്കുന്നസഹോദരനോട്ക്ഷമചോദിക്കൂ…പിന്നെവാതിലിനോട്, പിന്നെഷൂസിനോട്…

ഇതുകേട്ടപ്പോൾഅയാളുടെദേഷ്യംഇരട്ടിയായി. അയാൾപറഞ്ഞു: എന്താണ്നിങ്ങളീപറയുന്നത്. വാതിലിനോട്ക്ഷമചോദിക്കുകയോ? ആഷൂസ്എന്റേതാണ്. പിന്നെ, ഈപയ്യനോട്..വയ്യ.

ഗുരുവളരെശാന്തനായിപറഞ്ഞു: “ആവാതിൽനിങ്ങളോട്എന്ത്ചെയ്തു? ഷൂസ്, ഈസഹോദരൻ…ഇവർതാങ്കളോട്എന്താണ്ചെയ്തത്? ഇവരോട്ദേഷ്യപ്പെടാമെങ്കിൽക്ഷമയുംചോദിക്കാം. അനുരഞ്ജനപ്പെടാതെ, എങ്ങനെതാങ്കൾഎന്റെവചനംകേൾക്കും, എങ്ങനെപ്രാർത്ഥനകൾനടത്തും? എങ്ങനെധ്യാനിക്കും?  ആദ്യംക്ഷമചോദിക്കൂ..രമ്യതയിലാകൂ.. എന്നിട്ട്വന്നിരിക്കൂ.”

ഗുരുപറഞ്ഞതിന്റെlogicഅയാൾക്ക്പിടികിട്ടി. “നിങ്ങൾക്ക്അവയോട്ദേഷ്യപ്പെടാമെങ്കിൽക്ഷമയുംചോദിക്കാം.” അയാൾഎഴുന്നേറ്റ്വാതിലിനോടും, സഹോദരനോടും, അദ്ദേഹത്തിന്റെഷൂസിനോടുംക്ഷമചോദിച്ചു. ആദ്ദേഹംഗുരുവിന്റെകാൽക്കൽവീണപ്പോൾ, ഗുരുപറഞ്ഞു, “രമ്യതയാണ്, അനുരഞ്ജനമാണ്ദൈവം, ദൈവാനുഭവം.”

സ്നേഹമുള്ളവരേ, ഒന്നോർത്ത് നോക്കൂ ..വീട്ടിലെആരോടൊക്കെ, എന്തിനോടൊക്കെനാംക്ഷമചോദിക്കേണ്ടിയിരിക്കുന്നു? ഈവിശുദ്ധകുർബാനതുടർന്ന്അർപ്പിക്കാൻനമ്മിൽഎത്രപേർയോഗ്യരാണ്. അതെ, പ്രധാനകാർമ്മികനായഞാനടക്കം!!!! നാംവലിച്ചെറിഞ്ഞപാത്രങ്ങൾ, കൊട്ടിയടച്ചവാതിലുകൾ…..വേദനിപ്പിച്ചമനുഷ്യർ….കരച്ചിലുകൾനിങ്ങൾകേൾക്കുന്നില്ലേ?

ക്രിസ്തുവിനെ ജീവിതത്തിന്റെ നിയമമായി നമുക്ക് സ്വീകരിക്കാം. നിയമങ്ങളുടെ, പ്രവചനങ്ങളുടെ പൂർത്തീകരണമാണ് ക്രിസ്തു. അവിടുന്ന് ഇവയെ പൂർത്തീകരിച്ചത് സ്നേഹത്തിന്റെ, രമ്യതയുടെ, ഐക്യത്തിന്റെ, അനുരഞ്ജനത്തിന്റെ പുതിയ നിയമം അവയോട് കൂട്ടിച്ചേർത്തുകൊണ്ടാണ്. ലേഖനത്തിൽ വായിച്ചു കേട്ടതുപോലെ,

പഴയ മനുഷ്യനെ നമുക്ക് ദൂരെയെറിയാം. അഹന്ത വെടിഞ്ഞ്, കരുണ, ദയ,വിനയം എന്നിവ ധരിക്കുവിൻ. സഹോദരങ്ങളുമായി നമുക്ക് രമ്യതപ്പെടാം. എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെസമാധാനംനിങ്ങളുടെഹൃദയങ്ങളെ, നമ്മുടെഭവനങ്ങളെഭരിക്കട്ടെ. ആമേൻ! 

SUNDAY SERMON MK 2, 1-12

ദനഹാക്കാലം അഞ്ചാം ഞായർ

മാർക്കോ 2, 1-12

“പാപം മോചിക്കുന്ന മിശിഹായാണ് ഈശോ” എന്ന വലിയ വെളിപ്പെടുത്തലുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ദനഹാക്കാലത്തിന്റെ ഓരോ ഞായറാഴ്ചയും ക്രിസ്തു  നമ്മുടെ മുൻപിൽ വെളിപ്പെടുത്തപ്പെടുകയാണ്.  നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറയുന്നുണ്ട്. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ മോചിക്കുന്ന ദൈവിക വചസ്സുകളായി അവ മാറി.  ഇന്നത്തെ സുവിശേഷഭാഗം അതിന് ഉദാഹരണമാണ്. സുവിശേഷത്തിന്റെ സന്ദേശം ഇതാണ്: മനുഷ്യാ, നിന്റെ ഉള്ളിലെ ആത്മാവിനെ, ദൈവാത്മാവിനെ മറന്ന് നീ ജീവിക്കരുത്.”

ഈശോയുടെ അത്ഭുത രോഗശാന്തികൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നുണ്ട് വിശുദ്ധ മർക്കോസിന്റെ സുവിശേഷം. ആദ്യത്തെ പത്ത് അധ്യായങ്ങൾ ഓരോന്നിലും ഒന്നുകിൽ ഒരു രോഗശാന്തി അല്ലെങ്കിൽ ഒരത്ഭുതം നമുക്ക് കാണാൻ കഴിയും. മറ്റു മൂന്ന് സുവിശേഷങ്ങളേക്കാൾ അത്ഭുതങ്ങൾക്കും, രോഗശാന്തിക്കും വിശുദ്ധ മാർക്കോസ് പ്രത്യേകം ശ്രദ്ധ നൽകുന്നു. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ 678 വചനങ്ങളിൽ, 198 ഉം അത്ഭുതസംഭവങ്ങളുടെ നാൾവഴികളാണ്. അവയിൽത്തന്നെ വലിയൊരു ഭാഗം രോഗശാന്തി വിവരണങ്ങളാണ്. വിശുദ്ധ മാർക്കോസിന്റെ സുവിശേഷത്തിലെ ഈ രോഗശാന്തികൾ പ്രധാനമായും നടക്കുന്നത് ഗലീലിയിൽ വച്ചാണ്. 

അന്ന് ഗലീലിയിൽ ധാരാളം മന്ത്രികരുണ്ടായിരുന്നു. അവർ യഹൂദരോ, ഗ്രീക്കുകാരോ റോമക്കാരോ ആയിരുന്നു. അവർ കള്ളത്തരങ്ങളിലൂടെയോ, കൺകെട്ടുവിദ്യകളിലൂടെയോ, മറ്റ് ചെപ്പടിവിദ്യകളിലൂടെയോ ആണ് അത്ഭുതങ്ങൾ, മാജിക്കുകൾ നടത്തിയിരുന്നത്.  എന്നാൽ ഈശോയുടെ രോഗശാന്തികൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. അത് വെറുമൊരു ഷോ മാത്രമായിരുന്നില്ല. ശാരീരികമായ സൗഖ്യം മാത്രമായിരുന്നില്ല. ആളുകളിൽ നിന്ന് കയ്യടി ലഭിക്കുവാനുള്ള കള്ളത്തരങ്ങളുമായിരുന്നില്ല. ഈശോയുടെ രോഗശാന്തികൾ മനുഷ്യന്റെ സമഗ്രമായ വിമോചനത്തെ ലക്‌ഷ്യംവച്ചുള്ളതായിരുന്നു; മനുഷ്യന്റെ ആന്തരിക മാറ്റത്തെ ലക്‌ഷ്യം വച്ചുള്ളതായിരുന്നു. വെറും ശാരീരികമെന്നതിനേക്കാൾ, മനസികമെന്നതിനേക്കാൾ ഈശോ ശ്രദ്ധിച്ചിരുന്നത് മനുഷ്യന്റെ ആത്മീയ വിമോചനമായിരുന്നു, ആത്മാവിന്റെ രക്ഷയായിരുന്നു.

ഇന്നത്തെ സുവിശേഷഭാഗത്ത് സുതരാം വ്യക്തമാണ് ഈശോയുടെ ഈ പ്രവർത്തന ശൈലി. ആധുനിക സാമൂഹ്യ മനഃശാസ്ത്രം പറയുന്നപോലെ വെറും Psychosomatic രോഗശാന്തികളായിരുന്നില്ല ഈശോയുടേത്. അവിടുത്തെ രോഗശാന്തിയുടെ പ്രത്യേകതകൾ നോക്കുക:

1. ജനക്കൂട്ടത്തിന്റെ മുൻപിൽ വച്ചാണ് അവിടുന്ന് രോഗശാന്തി നൽകുന്നത്.

2. രോഗശാന്തിക്ക് സാക്ഷ്യം വഹിക്കുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.

3. രോഗശാന്തി ലഭിച്ചവരെ സമൂഹത്തിന് പരിശോധിക്കാമായിരുന്നു.

4. ഈശോ മനുഷ്യന്റെ ആത്മാവിന്റെ സൗഖ്യമാണ് ആദ്യമായി ആഗ്രഹിക്കുന്നത്.

5. രോഗിയുടെയോ, രോഗിയുടെ അടുത്തുനിൽക്കുന്നവരുടെയോ വിശ്വാസം ഈശോ പരിഗണിച്ചിരുന്നു. തളർവാതരോഗിയെ സുഖപ്പെടുത്തുമ്പോൾ ഈശോ പിന്തുടരുന്ന pattern ഇത് തന്നെയാണ്. ആദ്യം രോഗിയുടെ പാപങ്ങൾ മോചിക്കുന്നു, പിന്നെ രോഗിയെ സുഖപ്പെടുത്തുന്നു.

ഗലീലി കടൽത്തീരത്തിന്റെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കഫർണാം എന്ന ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കുന്ന സംഭവം നടക്കുന്നത്. വിശുദ്ധ പത്രോസിന്റെ വീട് കേന്ദ്രീകരിച്ചാണ് ഈശോ തന്റെ സുവിശേഷ ദൗത്യം കഫെർണാമിൽ നടത്തിയിരുന്നത്. അതുകൊണ്ട് സുവിശേഷഭാഗത്ത് പറയുന്ന വീട് വിശുദ്ധ പത്രോസിന്റേതായിരിക്കണം. ആ വീട് അത്ര വലുതൊന്നുമായിരുന്നില്ല. അതിന്റേത് താഴ്ന്ന മച്ചുമായിരുന്നു. ഈശോയുടെ പ്രവർത്തനശൈലിയുടെ പ്രത്യേകതകൊണ്ടും, ഈശോ ആ പ്രദേശത്ത് സാമാന്യം പ്രശസ്തനായതുകൊണ്ടും ആയിരിക്കണം, മുറ്റം   നിറയെയും, വീടിന്റെ അകം നിറയെയും ആളുകൾ അവിടെ കൂടിയത്. അല്പം സാഹസപ്പെട്ടിട്ടാണെങ്കിലും ഒരു തളർവാത രോഗി അവിടെ ഈശോയുടെ മുൻപിൽ എത്തുകയാണ്.

ഈശോയുടെ കാലത്ത് പലസ്തീനയിൽ സാധാരണമായ ഒരു രോഗമായിരുന്നു തളർവാതം. എന്തുകൊണ്ട് തളർവാതം? ചിലപ്പോൾ ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾകൊണ്ടാകാം; കാലാവസ്ഥയുടെ സ്വഭാവംകൊണ്ടാകാം; പരിസരം വൃത്തിയില്ലാത്തതായതുകൊണ്ടാകാം; അനാരോഗ്യകരമായ ഭക്ഷണരീതികൾകൊണ്ടാകാം. എന്തായാലും, ആ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒരു മഹാരോഗമായി തളർവാതം രൂപപ്പെട്ടിരുന്നു.   ഈ അസുഖത്തിന്റെ ആരംഭത്തിൽ കാലുകൾക്കാണ് തളർച്ച അനുഭവപ്പെടുക. പിന്നെ കൈത്തണ്ടകളിലേക്ക് വ്യാപിക്കുകയും, പതുക്കെ കഴുത്തിന് ചുറ്റും വരെ എത്തുകയും ചെയ്യും. മൂന്ന് ആഴ്ചയോടെ രോഗി പൂർണമായും തളർന്നുപോകും. ഒരു ന്യൂറോളജിക്കൽ (Neurological) അസുഖമാണിത്.

എന്നാൽ, ഈശോയുടെ കാഴ്ചപ്പാടിൽ ഈ രോഗത്തിന്റെ കാരണം ന്യൂറോളജിക്കൽ പഠനങ്ങൾക്കും അപ്പുറമായിരുന്നു. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കും അപ്പുറം ജീവിതാവസ്ഥകളെ കാണാൻ ക്രിസ്തുവിന് കഴിയുമായിരുന്നു. അന്നത്തെ മനുഷ്യന്റെ ആത്മീയ ജീവിതത്തിലെ, മതജീവിതത്തിലെ പുഴുക്കുത്തുകളെ കാണാൻ, അതുവഴി നശിച്ചുപോകുന്ന ആത്മാക്കളെ കാണാൻ ക്രിസ്തുവിന് സാധിച്ചു. ദൈവത്തെ, ദൈവത്തിലുള്ള വിശ്വാസത്തെ സ്വന്തം സുഖത്തിനും, വളർച്ചയ്ക്കും, അധികാരത്തിനും പണത്തിനും പാരമ്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന മനുഷ്യന്റെ അഹങ്കാരത്തെ, സ്വാർത്ഥതയെ കാണാൻ, അതുവഴി നശിച്ചുപോകുന്ന ആത്മാക്കളെ കാണാൻ ക്രിസ്തുവിന് സാധിച്ചു.

ഈശോ തളർവാതരോഗിയെ നോക്കിയപ്പോൾ കണ്ടത്, ദൈവവുമായി അനുരജ്ഞനപ്പെടാതെ നിൽക്കുന്ന, ദൈവത്തിന്റെ പ്രസാദവരങ്ങളുമായി സഹകരിക്കാതെ നിൽക്കുന്ന, ആവശ്യമായ പോഷണങ്ങൾ നൽകാതെ തളർന്നു പോയ അവന്റെ ആത്മാവിനെയായിരുന്നു.  പാപത്തിന്റെ വഴികളിലൂടെ നടന്ന് തളർന്നുപോയ അവന്റെ കാലുകളേക്കാൾ, തിന്മയുടെ ലഹരിയിൽ തളർന്നുപോയ ശരീരത്തേക്കാൾ ഈശോ കണ്ടത്, തിന്മയുടെ ബന്ധനത്തിൽ കിടക്കുന്ന അവന്റെ ആത്മാവിനെയാണ്. സ്വർഗ്ഗപിതാവിന്റെ പുത്രനായ ക്രിസ്തു, ദൈവാത്മാവ് നിറഞ്ഞ ദൈവപുത്രൻ, സർവ്വാധികാരത്തോടെ, അതിലുമുപരി കരുണയോടെ, സ്നേഹത്തോടെ പറയുന്നു: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”  ഈശോ ആ രോഗിയെ ആത്മീയമായി സ്വതന്ത്രനാക്കുകയാണ്. തുടർന്ന്, ഈശോയുടെ പ്രവൃത്തിയെ ദൈവദൂഷണമായിക്കണ്ട് ജനക്കൂട്ടം ബഹളം വയ്ക്കുകയും അതിന്റെ അവസാനം ആ തളർവാതരോഗിയെ അവിടുന്ന് ശാരീരികമായും സുഖപ്പെടുത്തുകയാണ്.

സ്നേഹമുള്ളവരേ, വായിച്ചുകേട്ട സുവിശേഷ ഭാഗത്തെ വീണ്ടും വിസ്തരിച്ച് നിങ്ങളുടെ സമയം നഷ്ടപ്പെടുത്തുവാനല്ല ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും, എന്റെയും ദൈവമായ, ഈ ലോകത്തിന്റെ ഏക രക്ഷകനായ, രണ്ടാം വായനയിൽ ദാനിയേൽ പ്രവാചകൻ പറയുന്ന കരുണയും പാപമോചനവും നിറഞ്ഞു നിൽക്കുന്ന, (ദാനിയേൽ 9, 9) ലേഖനത്തിൽ വായിച്ചുകേട്ടതുപോലെ നമുക്ക് രക്ഷയും പാപമോചനവും നൽകുന്ന കർത്താവായ ക്രിസ്തുവിന്റെ പ്രവർത്തനശൈലി, കാഴ്ചപ്പാട് നിങ്ങളെ ഓർമപ്പെടുത്തുവാനാണ് ഞാൻ ശ്രമിച്ചത്. നിങ്ങളുടെയും എന്റെയും കണ്ണുകളിലൂടെ നോക്കിക്കൊണ്ട് നിങ്ങളുടെയും എന്റെയും ഹൃദയത്തെ കാണുന്നവനാണ്, ആത്മാവിനെ കാണുന്നവനാണ്, നിങ്ങളുടെയും എന്റെയും ജീവിതാവസ്ഥ മനസ്സിലാക്കുന്നവനാണ് ഈശോ എന്ന് ഒരിക്കൽക്കൂടി പറയുവാനാണ്, ആ ഈശോയാണ് നിങ്ങളുടെയും എന്റെയും ആത്മാവിനെ, ജീവിതത്തെ എല്ലാവിധ തിന്മകളിൽ നിന്നും പാപത്തിൽ നിന്നും രക്ഷിക്കുന്നവനെന്ന്   പ്രഘോഷിക്കുവാനാണ് ഞാൻ ശ്രമിച്ചത്.

മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല,.നിരീശ്വരവാദികളും, യുക്തിവാദികളും, ഭൗതികവാദികളും മനുഷ്യൻ ശരീരം മാത്രമെന്നും, ശരീരവും മനസ്സുമെന്നുമൊക്കെ സൗകര്യപൂർവം വാദിച്ചുകൊണ്ടിരിക്കും. ഫ്രഞ്ച് ചിന്തകനായ റെനെ ദെക്കാർട്ട് (Rene Descartes) പറയുന്നത് ശരീരവും മനസ്സും രണ്ട് യാഥാർഥ്യങ്ങൾ ആണെന്നാണ്. മനസ്സ് ചിന്തിക്കുന്ന, ഭൗതിക കമല്ലാത്ത ഒരു വസ്തു (res cogitans -a thinking, non-physical substance). ശരീരം, ചിന്തിക്കാത്ത, ഭൗതികമായ ഒരു വസ്തു (res extensa – a non-thinking, physical substance). ഇവ രണ്ടും രണ്ടാണ്. മനസ്സ് ശരീരമാകുന്ന യന്ത്രത്തിലെ ഭൂതമാണ് (a Ghost in a machine) എന്നാണ് Descartes പറഞ്ഞത്. Descartes ന്റെ അഭിപ്രായം തെറ്റാണ് എന്നാണ് ഗിൽബെർട് റയിൽ (Gilbert Ryle) എന്ന ചിന്തകൻ പറയുന്നത്. മനസ്സ്, ശരീരം എന്ന് വിഭജിക്കാൻ പറ്റില്ല എന്നാണ് അദ്ദേഹ ത്തിന്റെ അഭിപ്രായം.

എന്നാൽ, ക്രിസ്തുവിന്റെ മനുഷ്യദർശനം എന്നും ഇവർക്കെല്ലാം ഉപരിയായിരിക്കും. കാരണം, ക്രിസ്തുവിന് മനുഷ്യൻ മനുഷ്യൻ വെറും ശരീരം മാത്രമല്ല; മനുഷ്യൻ വെറും മനസ്സും മാത്രമല്ല. മനുഷ്യൻ ശരീരവും മനസ്സും കൂടിയവനും മാത്രമല്ല. മനുഷ്യൻ ക്രിസ്തുവിന് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ടു തന്നെ, മനുഷ്യൻ ശരീരവും മനസ്സും ആത്മാവുംഉള്ളവനാണ്. മനുഷ്യാ നിന്നിൽ ദൈവത്തിന്റെ ആത്മാവുണ്ടെന്നും, നീ ദൈവത്തിന്റെ ആലയമാണെന്നും, നിന്നിലുള്ള ആത്മാവിന്റെ ജീവിതമാണ് നീ നയിക്കേണ്ടതെന്നും നമ്മെ ഓർമിപ്പിക്കുവാനും, പഠിപ്പിക്കുവാനുമാണ് ഈശോ ഈ ഭൂമിയിലേക്ക് വന്നത്. അതുകൊണ്ടാണ് ഈശോ ഒരിക്കൽ പറഞ്ഞത്: “ഹേ മനുഷ്യാ, നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ നിനക്ക് എന്ത് പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിന് പകരമായി നീ എന്ത് കൊടുക്കും?” (മത്തായി 16, 26) അതുകൊണ്ടുതന്നെയല്ലേ ഭോഷനായ ധനികനോട് ഈശോ ചോദിച്ചത്, “ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽനിന്ന് ആവശ്യപ്പെടും? അപ്പോൾ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?” (ലൂക്കാ 12, 20) ഈശോയുടെ മനുഷ്യദർശനം ഒരു Wholistic approach ആണ്. ഈ ദർശനം തന്നെയാണ് ഇന്നും തിരുസ്സഭ അവതരിപ്പിക്കുന്നതും നമ്മുടെ പ്രേഷിതപ്രവർത്തനങ്ങളിൽ തെളിഞ്ഞുകാണുന്നതും.

എന്നാൽ, ഇന്ന് ക്രൈസ്തവർ ഈ ആത്മാവിനെ മറന്ന് ജീവിക്കുകയാണ്. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് കൊറോണ വൈറസുമൊന്നുമല്ല പ്രിയപ്പെട്ടവരേ. വർഗീയതയുമല്ല. ക്രിസ്ത്യാനികളെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന തീവ്രവാദവും അല്ല. ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ഞാൻ ഒന്നുകൂടി  പറയട്ടെ: ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. ശരീരത്തിനുവേണ്ടി മാത്രം ഒരു വ്യക്തി ജീവിക്കുമ്പോൾ അത് പാപത്തിലുള്ള ജീവിതമാണ്. മനസ്സിനുവേണ്ടി മാത്രം പലതരത്തിലുള്ള ലഹരിയ്ക്കുവേണ്ടി മാത്രം ഉള്ള ജീവിതമാണ് നീ നയിക്കുന്നതെങ്കിൽ അത് തിന്മയിലുള്ള ജീവിതമാണ്. അത് നിന്നെ തളർവാതത്തിലേക്ക് നയിക്കും. നിന്റെ ജീവിതത്തെ, നിന്റെ കുടുംബത്തെ, നിന്റെ ഇടവകയെ, നിന്റെ രൂപതയെ, നിന്റെ സഭയെ തകർത്തുകളയുന്ന തളർവാതത്തിലേക്ക് നയിക്കും. തിരുസഭയുടെ പഠനങ്ങളെ മറന്ന്, കൗദാശികജീവിതം ഇല്ലാതെ വെറും തോന്നലുകൾക്കനുസരിച്ച് മാത്രം ജീവിക്കുന്നത് ആത്മാവിനെ മറന്നുള്ള ജീവിതമല്ലേ? ലോകത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് വ്യക്തിജീവിതത്തെയും, കുടുംബ ജീവിതത്തെയും രൂപപ്പെടുത്തുന്നത് ഉള്ളിലുള്ള ദൈവത്തിന്റെ ആത്മാവിനെ വേദനിപ്പിക്കുകയില്ലേ? മദ്യത്തിന്റെയും, ലഹരിവസ്തുക്കളുടെയും പിന്നാലെ പായുമ്പോൾ, അവയിൽ മുഴുകുമ്പോൾ നമ്മിലുള്ള ദൈവത്തിന്റെ ആത്മാവിനെ നാം കൊല്ലുകയല്ലേ പ്രിയപ്പെട്ടവരേ?

ഈ കാലഘട്ടത്തിന്റെ ദുരന്തമെന്ന് പറയുന്നത് ഉള്ളിലുള്ള ആത്മാവിനെ മറന്നുള്ള ജീവിതമാണ്. സ്നേഹമുള്ളവരേ, നമ്മെ, നമ്മുടെ കുടുംബത്തെ തളർവാതമെന്ന രോഗം അലട്ടുന്നുണ്ടെങ്കിൽ ക്രിസ്തുവിന്റെ സന്നിധിയിൽ അണയുക. നമ്മുടെ ഹൃദയങ്ങൾ, ജീവിതങ്ങൾ കാണുന്ന ക്രിസ്തു നമ്മുടെ ആത്മാവിനെ വീണ്ടെടുക്കും. നാം തയ്യാറാണെങ്കിൽ ഇന്ന്,

ഇപ്പോൾ, ഈ വിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സ്വരം നാം ശ്രവിക്കും:“മകളേ, മകനേ, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു. അതിനായി, അതിയായി മാത്രം ആഗ്രഹിച്ചുകൊണ്ട് വിശുദ്ധ കുർബാന നമുക്ക് തുടർന്ന് അർപ്പിക്കാം. ആമേൻ!

SUNDAY SERMON JN 4, 1-26

ദനഹാക്കാലം നാലാം ഞായർ

യോഹ 4, 1-26

ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ് ഇന്നത്തെ ദൈവവചനഭാഗം നാം ശ്രവിച്ചത്. ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യം എന്ന് പറയാൻ കാരണമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന് മഹത്വത്തിന്റെ സുവിശേഷം, മഹത്വത്തിന്റെ പുസ്തകം എന്നും പേരുണ്ട്. ഈശോയുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉള്ളടക്കം. കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേക്കുള്ള കടന്നുപോകലായാണ് ഈശോയുടെ ജീവിതത്തെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്.

ദനഹാക്കാലത്തിന്റെ ചൈതന്യവുമായി നിൽക്കുന്ന നമ്മോട്, ഇന്നത്തെ സുവിശേഷത്തിലൂടെ താൻ “മിശിഹാ” ആണെന്ന് ഈശോ വെളിപ്പെടുത്തുകയാണ്. ശമരിയക്കാരി സ്ത്രീ, “മിശിഹാ-ക്രിസ്തു വരുമെന്ന് എനിക്കറിയാം. അവൻ വരുമ്പോൾ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും” എന്ന് പറഞ്ഞപ്പോൾ ഈശോ പറയുകയാണ്: “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ.” മിശിഹാ ആവിഷ്കാരം, ദനഹാ സംഭവിക്കുകയാണ് ഇവിടെ.

ധാരാളം ചിന്തകൾ നിറഞ്ഞതാണ് ഇന്നത്തെ സുവിശേഷഭാഗമെങ്കിലും, പ്രധാനപ്പെട്ട ഒന്നുരണ്ട് കാര്യങ്ങൾ നാം കൊത്തിപ്പെറുക്കിയെടുക്കുകയാണ്:

1. ഈശോ, “മിശിഹാ” യാണ്. 

2. ലോക രക്ഷയ്ക്കായി, മനുഷ്യ രക്ഷയ്ക്കായി “ദൈവത്തിന്റെ ദാനം” നൽകുവാൻ വന്നവനാണ് ഈശോ.

3. ആ ദാനം സ്വീകരിക്കുവാൻ മനുഷ്യൻ ഒരുങ്ങണം.

4. എന്നാലേ, മനുഷ്യന് സംതൃപ്തി ലഭിക്കൂ.

ഭൂമിശാസ്ത്രപരമായി, സമരിയായിൽ യാക്കോബ് തന്റെ മകൻ ജോസഫിന് നൽകിയ വയലിന് അടുത്തുള്ള പട്ടണമായ സിക്കാറിലുള്ള യാക്കോബിന്റെ കിണർക്കരയിൽ വച്ചാണ് യേശുവും ശമരിയക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണം നടക്കുന്നത്. ചരിത്രപരമായി   പൂർവപിതാവായ യാക്കോബ് അവിടെയുള്ള, അതിലേ കടന്നുപോകുന്ന ജനങ്ങൾക്കും, ആടുമാടുകൾക്കും വേണ്ടി സ്ഥാപിച്ചതാണ് ഈ കിണർ.

പ്രതീകാത്മകമായി ചിന്തിച്ചാൽ, യാക്കോബിന്റെ കിണർ ഒരു പ്രതീകമാണ്. ഇത് പാരമ്പര്യത്തിന്റെ കിണറാണ്; പഴയനിയമങ്ങളുടെ കിണറാണ്; ഐതിഹ്യങ്ങളുടെ കിണറാണ്. ആചാരാനുഷ്ഠാനങ്ങളുടെ കിണറാണ്. നമ്മുടെയൊക്കെ ദൈവാലയങ്ങളും, ദൈവാലയ തിരുനാളുകളും യാക്കോബിന്റെ കിണറാണ്. നമ്മുടെയൊക്കെ മാമ്മോദീസ, ആദ്യകുർബാന സ്വീകരണം തുടങ്ങിയുള്ള ആഘോഷങ്ങളും യാക്കോബിന്റെ കിണറാണ്.  ഈ കിണറിലേക്ക്, കിണറ്റിൻ കരയിലേക്ക് ധാരാളം ആളുകൾ വരും.  വെള്ളം കുടിക്കും. പക്ഷേ, വീണ്ടും ദാഹിക്കും. എന്നാൽ, ഇവിടെയേ ആളുകൾ വരികയുള്ളു. നോക്കൂ … നമ്മുടെയൊക്കെ തിരുനാളുകൾക്ക് എന്ത് ജനക്കൂട്ടമാണ്!!! പാരമ്പര്യങ്ങളുടെ കിണറ്റിൻ കരയിൽ ഒരുമിച്ചുകൂടാനാണ് മനുഷ്യർക്ക് താത്പര്യം.. അതുകൊണ്ട് തന്നെ ഈശോ നമുക്കുവേണ്ടി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ, കിണറ്റിൻ കരകളിൽ കാത്തിരിക്കും.

കാരണം, ഈശോയാണ് ജീവജാലത്തിന്റെ ഉറവ. ഈശോയാണ് ഈശോയുടെ പ്രസാദവരമാണ് ദൈവത്തിന്റെ ദാനം. ക്രി സ്തുവിൽ വരുന്നവർക്ക്, ക്രിസ്തുവിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുന്നവർക്ക് ഒരിക്കലും ദാഹിക്കുകയില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ, സംതൃപ്തി ലഭിക്കും.

ജീവിതത്തിൽ സംതൃപ്തി ലഭിക്കുവാൻ മനുഷ്യൻ ഇന്ന് നെട്ടോട്ടമോടുകയാണ്. ഒരു ധ്യാനകേന്ദ്രത്തിൽ നിന്ന് അടുത്ത ധ്യാനകേന്ദ്രത്തിലേക്ക്, ഒരു മാളിൽ നിന്ന് അടുത്ത മാളിലേക്ക്; കൈനോട്ടക്കാരന്റെ അടുക്കലേക്ക്, ലഹരിയിലേക്ക്, മദ്യപാനത്തിലേക്ക്, അധാർമിക മാർഗങ്ങളിലേക്ക് നിർത്താതെ ഓടുകയാണ്. എന്നിട്ടും സംതൃപ്തി ലഭിക്കാഞ്ഞിട്ട് മൊബൈൽ എടുത്ത് തോണ്ടലോട് തോണ്ടലാണ്. മനുഷ്യൻ ജീവിതത്തിൽ സംതൃപ്തി ലഭിക്കാതെ യഥാർത്ഥത്തിൽ അലയുകയാണ്.

പ്രലോഭനങ്ങളൊക്കെ മനുഷ്യന്റെ അസംതൃപ്തിയുമായി ബന്ധപ്പെട്ടതാണ്. നിങ്ങൾ തനി തങ്കമാണോ, 916 സ്വർണമാണോ എന്ന് ഉരച്ചുനോക്കുന്ന കല്ലാണ് ഓരോ പ്രലോഭനവും. നിങ്ങൾ പാരമ്പര്യത്തിന്റെ, ലൗകിക സുഖങ്ങളുടെ കിണറ്റിൽ നിന്ന് വെള്ളം കുടിക്കുന്നവനാണോ, അതോ ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് കുടിക്കുന്നവനാണോയെന്ന് പരിശോധിക്കുന്ന നിമിഷമാണ് ഓരോ പ്രലോഭനവും. ഉദാഹരണത്തിന്, സെക്സ്, ലൈംഗികത അസംതൃപ്തിയുടെ ഒരു മേഖലയാണ്. ദാമ്പത്യ ജീവിതമാണ് അതിന്റെ സ്വാഭാവികമായ ഊട്ടുമേശ. അതിനുപകരം, ഇന്റർനെറ്റിൽ പോർണോഗ്രഫിക് സൈറ്റ് സെർച്ച് ചെയ്യുന്ന ഒരാളോ, തന്നിൽത്തന്നെ ചില ആഹ്ലാദങ്ങൾ തിരയുന്ന ഒരാളോ എന്താണ് വിളിച്ചുപറയുന്നത്? ദേ, ഞാൻ അസംതൃപ്തനാണ് എന്നല്ലേ?

പ്രലോഭനത്തിന്റെ കല്ല് വന്നുവീഴുന്നത് പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ അസംതൃപ്തമായ ഇടങ്ങളിലാണ്; നമ്മുടെ ജീവിതത്തിന്റെ ദുർബലമായ ഇടങ്ങളിലാണ്. ശ്രേഷ്ഠമായ ലോഹങ്ങൾക്കൊണ്ട് നിർമിച്ച മനുഷ്യരുടെ പാദങ്ങൾ കളിമണ്ണിലാണ് തീർത്തിരിക്കുന്നത് എന്ന ഒരു സ്വപ്നം ദാനിയേൽ വ്യാഖ്യാനിക്കുന്നുണ്ട്. (ദാനിയേൽ 2, 31-) ആ പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും  വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും, കാലുകൾ ഇരുമ്പുകൊണ്ടും ആയിരുന്നു. പാദങ്ങളാകട്ടെ ഇരുമ്പും കളിമണ്ണും ചേർന്നതും. (ഇരുമ്പ് കളിമണ്ണുമായി കലരാത്തതുകൊണ്ട് പാദങ്ങൾ ദുർബലമായിരുന്നു.) രാജാവ് നോക്കിക്കൊണ്ട് നിൽക്കേ, ഒരു കല്ല് ആരും തൊടാതെ അടർന്നുവന്ന് ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും ചേർന്ന പാദങ്ങളിൽ പതിച്ച് അതിനെ ചിന്നഭിന്നമാക്കി…..

സ്നേഹമുള്ളവരേ, നമ്മുടെ ജീവിതത്തിൽ പ്രലോഭനങ്ങളുടെ കല്ല് വന്നു വീഴുന്നത് ദുർബലമായ, അസംതൃപ്‌തമായ ഇടങ്ങളിലായിരിക്കും. അത് ജീവിതത്തെ ചിന്നഭിന്നമാക്കിക്കളയും!!

ക്രിസ്തുവാകുന്ന ജീവജലത്തിന്റെ ഉറവയിൽ നിന്ന് കുടിക്കുവാൻ, ശമരിയാക്കാരി സ്ത്രീയെ ക്ഷണിച്ചതുപോലെ, ഈശോ നമ്മെയും ക്ഷണിക്കുകയാണ്.  ഇതിനായി, രണ്ട് കാര്യങ്ങളാണ് ഈശോ ആവശ്യപ്പെടുന്നത്.

ഒന്ന്, നിന്റെ തിന്മയുടെ, അവിശ്വസ്തതയുടെ, ഉടലിന്റെ കാമനകളുടെ, അഹങ്കാരത്തിന്റെ, ധാർഷ്ട്യത്തിന്റെ പഴയജീവിതം ഉപേക്ഷിക്കണം. എന്നിട്ട്,

രണ്ട്, ദൈവത്തിന്റെ യഥാർത്ഥ ആരാധകരാകണം.

ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരാകണം. അപ്പോൾ മാത്രമേ, ജീവിതത്തിൽ സംതൃപ്തി ലഭിക്കുകയുള്ളു. ശമരിയാക്കാരി ആ ക്ഷണം സ്വീകരിച്ച് സന്തോഷം നിറഞ്ഞ, സംതൃപ്തി നിറഞ്ഞ ജീവിതത്തിലേക്ക് നടന്നുകയറി. നാമോ?

ഈ ലോകത്തിന്റേതായ ഒന്നിനും, സാമ്പത്തിനോ, സ്വർണത്തിനോ, കോടികൾ മുടക്കി പണിയുന്ന വീടുകൾക്കോ, ആഡംബരകാറുകൾക്കോ, വർണശബളമായ വസ്ത്രങ്ങൾക്കോ ഒന്നിനും നമുക്ക് സംതൃപ്തി നൽകുവാൻ സാധിക്കുകയില്ല.

സ്നേഹമുള്ളവരേ, ക്രിസ്തുവാകുന്ന, ക്രിസ്തു സ്നേഹമാകുന്ന കിണറിൽ നിന്ന് വെള്ളം കുടിക്കുക. ക്രിസ്തുവിന്റെ കാരുണ്യമാകുന്ന, നന്മയാകുന്ന കിണറിൽ നിന്ന് നുകരുക. നമ്മുടെ ജീവിതം, ജീവിത പ്രവൃത്തികൾ ക്രിസ്തുവിൽ നിന്ന് ആരംഭിക്കട്ടെ, ക്രിസ്തുവിൽ നിലനിൽക്കട്ടെ. അപ്പോൾ നമ്മുടെ ജീവിതം ക്രിസ്തുവിന്റെ സംതൃപ്തിയിൽ നിറയും. 

ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് (Femi Otedola) റേഡിയോ അവതാരകൻ ചോദിച്ചു, “സർ, ജീവിതത്തിൽ നിങ്ങൾക്ക് ഏറ്റവും   സന്തോഷം, സംതൃപ്തി   നൽകിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ?”  ഫെമി പറഞ്ഞു:  “ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ, സംതൃപ്തിയുടെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ, സംതൃപ്തിയുടെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു.”

 സമ്പത്തും സുഖ സൗകര്യങ്ങളും സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം.  പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.  തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി.  എന്നാൽ, വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്ന് ഞാൻ മനസ്സിലാക്കി. പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി.  നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്.  ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു.  പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം, സംതൃപ്തി കിട്ടിയില്ല.

വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം.  ഏകദേശം 200 കുട്ടികൾ മാത്രം.  സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി.  പക്ഷേ, ഞാൻ അവന്റെ കൂടെ പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു.  ഞാൻ റെഡിയായി അവന്റെ കൂടെ പോയി.  അവിടെ വെച്ച് ഞാൻ ഈ വീൽ ചെയറുകൾ എന്റെ സ്വന്തം കൈകൊണ്ട് ഈ കുട്ടികൾക്ക് നൽകി.  ഈ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു.  അവരെല്ലാവരും വീൽചെയറിൽ ഇരുന്നു ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും ഞാൻ കണ്ടു.

 അവർ ഒരു പിക്‌നിക് സ്‌പോട്ടിൽ എത്തിയതുപോലെയായിരുന്നു, അവിടെ അവർ വിജയിച്ച ഒരു മത്സരം പങ്കിടുന്നപോലെ ആഘോഷിക്കുന്നു.  എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം തോന്നി.  ഒരു സംതൃപ്തി എന്നിലൂടെ കടന്നുപോയി. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ കുട്ടികളിൽ ഒരാൾ എന്റെ കാലിൽ പിടിച്ചു.  ഞാൻ മെല്ലെ എന്റെ കാലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എന്റെ മുഖത്തേക്ക് നോക്കി എന്റെ കാലുകൾ മുറുകെ പിടിച്ചു.

 ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?

ഈ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള എന്റെ മനോഭാവം പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു.  ഈ കുട്ടി പറഞ്ഞു:  “എനിക്ക് നിങ്ങളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ട്, അങ്ങനെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ, എനിക്ക് നിങ്ങളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും.” ഞാൻ ജീവിത സംതൃപ്തി അനുഭവിച്ച നിമിഷമായിരുന്നു അത്.

പ്രിയപ്പെട്ടവരേ, ശമരിയാക്കാരിയെപ്പോലെ ക്രിസ്തുവാകുന്ന ജീവന്റെ ഉറവയെ തിരിച്ചറിയുക. ക്രിസ്തുവിനെ മിശിഹായായി സ്വീകരിക്കുക. ക്രിസ്തുവാകുന്ന ജീവന്റെ ഉറവയിൽ നിന്ന് ദൈവത്തിന്റെ ദാനം സ്വീകരിക്കുക.

ശമരിയാക്കാരിയെപ്പോലെ അസംതൃപ്‌തമായ ജീവിതത്തിന്റെ ഇടങ്ങളെ ക്രിസ്തുവിന് സമർപ്പിക്കുക. അപ്പോൾ, നിങ്ങൾക്ക് വീണ്ടും ദാഹിക്കുകയില്ല. ജീവിത സന്തോഷത്തിന്റെ, സംതൃപ്തിയുടെ അരുവികളായി നിങ്ങൾ മാറും. അതിനായി, ഈ ദിവ്യബലി നമ്മെ സഹായിക്കട്ടെ. ആമേൻ!

SUNDAY SERMON MK 3, 7-19

ദനഹാക്കാലം മൂന്നാം ഞായർ

മർക്കോ 3, 7-19

ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ഒരു ക്രൈസ്തവൻ ആരായിരിക്കണം, എന്തായിരിക്കണം എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് പറയുന്നത്. സന്ദേശം ഇതാണ്: ദൈവമായ, ദൈവപുത്രനായ ക്രിസ്തു ഓരോ ക്രൈസ്തവനെയും തന്റെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്, ക്രിസ്തുവിന്റെ Highly Effective Instruments ആകുവാനാണ്.

നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ വിശ്വാസം റോമിലെ ക്രൈസ്തവരെ പഠിപ്പിക്കുക എന്നതാണ്. വിശുദ്ധ മർക്കോസ് സുവിശേഷം തുടങ്ങുന്നത് തന്നെ ഈ ലക്‌ഷ്യം അവതരിപ്പിച്ചുകൊണ്ടാണ്: “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം.” (മർക്കോ 1, 1) ഇന്നത്തെ സുവിശേഷഭാഗത്താകട്ടെ ദൈവപുത്രനായ യേശുക്രിസ്തു തന്റെ സുവിശേഷം തുടർന്നും, ലോകത്തിന്റെ അതിർത്തികൾ വരെ, ലോകാവസാനത്തോളം പ്രഘോഷിക്കപ്പെടുവാൻ ശിഷ്യന്മാരെ തിരഞ്ഞെടുക്കുകയാണ്.

ഈ പ്രവർത്തിക്ക് വളരെ മനോഹരമായ ഒരു ആമുഖം വിശുദ്ധ മർക്കോസ് എഴുതിച്ചേർക്കുന്നുണ്ട്. ക്രിസ്തുവിനെ ഒരു Super Hero ആയി മർക്കോസ് അവതരിപ്പിക്കുകയാണ്. പരസ്യ ജീവിതത്തിന്റെ ആരംഭം മുതലേ അത്ഭുതങ്ങൾ ചെയ്തും, രോഗികളെ സുഖപ്പെടുത്തിയും, വേദനിക്കുന്നവരെ ആശ്വസിപ്പിച്ചും ജനത്തിനിടയിലായിരുന്ന ക്രിസ്തുവിന് ജനമനസ്സിൽ വലിയ സ്ഥാനമുണ്ടായിരുന്നു. എപ്പോഴും വലിയൊരു ജനക്കൂട്ടം ഈശോയെ അനുഗമിക്കുകയാണ്. എവിടെനിന്നൊക്കെ? ഗലീലിയയിൽ നിന്ന്, യൂദാ, ജെറുസലേം എന്നിവിടങ്ങളിൽ നിന്ന്, ജോർദ്ദാന്റെ മറുകര നിന്ന്, ടയിർ, സീദോൻ പരിസരങ്ങളിൽ നിന്ന്. എന്നുവച്ചാൽ, ഇസ്രയേലിന്റെ എല്ലാ ഭാഗത്തും നിന്ന് ഈശോയുടെ പ്രവർത്തികളെക്കുറിച്ചു കേട്ട് ജനം അവിടുത്തെ കാണാൻ വന്നെത്തുന്നു.  ഒരു ചുവട് മുന്നോട്ട് വയ്ക്കുവാൻ കഴിയാത്തവിധം ആൾത്തിരക്കാണ്. ക്രിസ്തു വചനം പ്രഘോഷിക്കുന്നു, രോഗികളെ സുഖപ്പെടുത്തുന്നു, അശുദ്ധാത്മാക്കളെ പുറത്താക്കുന്നു. പുറത്താകുന്ന അശുദ്ധാത്മാക്കൾ ഈശോയെ ദൈവപുത്രനെന്ന് പ്രഘോഷിക്കുന്നു. അശുദ്ധാത്മാക്കൾ ഈശോയുടെ ദൈവത്വം വെളിപ്പെടുത്തുന്നത് കണ്ട് ജനം മുഴുവൻ കണ്ണുമിഴിച്ച് നിൽക്കുകയാണ്. അവരെല്ലാവരും മനസ്സിൽ ഉറപ്പിച്ചു: അതെ ഇവൻ തന്നെ മിശിഹാ!!

ഇത്രയുമായപ്പോഴേക്കും, ഈശോ മലമുകളിലേക്ക് കയറുകയാണ്. മലമുകൾ എല്ലാ മത പാരമ്പര്യത്തിലും ചേതോഹരമായ ഒരു പ്രതീകമാണ്. ദൈവത്തിന്റെ, ദൈവ സാന്നിധ്യത്തിന്റെ, ദൈവമഹത്വത്തിന്റെ ശ്രേഷ്ഠമായ പ്രതീകം. യേശുക്രിസ്തു ദൈവപുത്രനായിക്കൊണ്ട്, ആ ദൈവമഹത്വത്തിൽ നിന്നുകൊണ്ട് തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു. എന്തിനുവേണ്ടി? To be his instruments! ക്രിസ്തു തന്റെ ദൈവരാജ്യപ്രഘോഷണത്തിന്റെ, ദൈവരാജ്യ സംസ്ഥാപനത്തിന്റെ ലക്ഷ്യപ്രാപ്തിക്കുവേണ്ടി വ്യക്തികളെ, highly effective instruments കളെ അന്വേഷിക്കുകയാണ്. അവർ എന്താണ് ചെയ്യേണ്ടത്? ക്രിസ്തുവിനോടുകൂടി ആയിരിക്കണം. ക്രിസ്തുവിന്റെ വചനം പ്രഘോഷിക്കണം. ക്രിസ്തുവിന്റെ, പിശാചുക്കളെ ബഹിഷ്കരിക്കുക തുടങ്ങിയ പ്രവർത്തികൾ ചെയ്യണം… – ക്രിസ്തുവിന്റെ വിളികേട്ട് അവിടുത്തെ സമീപത്തേക്ക് ചെന്നവരെ ക്രിസ്തു നിയോഗിക്കുകയാണ്, തന്റെ highly effective instruments ആയി ക്രിസ്തു അവരെ സ്വീകരിക്കുകയാണ്.

Modern Management skills വച്ച് അളക്കുകയാണെങ്കിൽ ഈശോയുടെ ഈ തെരഞ്ഞെടുപ്പ് ഒരു Failure ആണെന്ന് പറയേണ്ടി വരും. കാരണം selection process ഒരു വലിയ Management Task ആണ്. Leader ന് Leadership Ability ഉണ്ടായിരിക്കണം. Ability to Assess “Fitness” of the Candidates ഉണ്ടായിരിക്കണം. Strategic Thinking വേണം. Planning and Organization വേണം. ഇവിടെ, ഈശോയുടെ Selection ൽ ഇതൊന്നും കാണുന്നില്ല. ഏറ്റവും കുറഞ്ഞത് Candidates ന്റെ Fitness പോലും നോക്കാതെയാണ് ഈശോ ശിഷ്യരെ, highly effective, Instruments കളെ തെരഞ്ഞെടുക്കുന്നത്. MBA യുടെ Scale വച്ച് ഈശോയെ ഇവിടെ വിലയിരുത്തേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, ഈശോ Gravitation laws വച്ച് പ്രവർത്തിക്കുന്ന  ഒരാളല്ല. അവിടുന്ന് പ്രവർത്തിക്കുന്നത് ദൈവ പ്രസാദവരത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ്. Law of Gravitation അല്ല Law of Grace, Grace of God ആണ് ഈശോയുടെ അളവുകോൽ. ലോകത്തിന്റെ കഴിവുകളല്ലാ, ദൈവത്തിന്റെ പ്രസാദവരമാണ് ഈശോയുടെ ശിഷ്യത്വത്തിന്റെ മാനദണ്ഡം.   

സ്നേഹമുള്ളവരേ, ക്രിസ്തുവിന്റെ ശിഷ്യത്വത്തിൽ ജീവിക്കുക എന്നതാണ് ക്രൈസ്തവജീവിതത്തിന്റെ കാതൽ. നാമോരോരുത്തരും ക്രിസ്തുവിന് ഇഷ്ടമുള്ളവരാണ്. നമ്മൾ അവിടുത്തേക്ക് വിലപ്പെട്ടവരും, ബഹുമാന്യരും, പ്രിയങ്കരരുമാണ്. (ഏശയ്യാ 43, 4) നാം പാവപ്പെട്ടവരോ, സമ്പന്നരോ ആരായിരുന്നാലും ക്രിസ്തുവിന് നമ്മെപ്പറ്റി കരുതലുണ്ട്. (സങ്കീ 40, 17) ക്രിസ്തുവിന് നമ്മെക്കുറിച്ച് വിചാരമുണ്ടെന്ന് മാത്രമല്ല, അവിടുന്ന് ഇപ്പോഴും നമ്മെ അനുഗ്രഹിക്കുന്നുണ്ട്. (സങ്കീ 115, 12) ക്രിസ്തുവിന്റെ മുൻപാകെ സ്നേഹത്തിൽ പരിശുദ്ധരും, നിഷ്കളങ്കരുമായിരിക്കുവാൻ ലോകസ്ഥാപനത്തിന് മുൻപ് തന്നെ തിരഞ്ഞെടുക്കപ്പെട്ടവരാണ് നാം. (എഫേ 1, 4) ഇത് നാമോരോരുത്തരും ക്രിസ്തുവിന്റെ മഹത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. (എഫേ 1, 12) ഇന്നത്തെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ, ക്രിസ്തുവിന്റെ highly effective Instruments ആകുവാനായിട്ടാണ് അവിടുന്ന് നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്, നാം ക്രൈസ്തവരായിരിക്കുന്നത്. നമ്മുടെ കഴിവുകൾ എന്നതിനേക്കാൾ, ദൈവത്തിന്റെ കൃപയാണ് ഈ വിളിയുടെ അടിസ്ഥാനം.

ഓരോ ക്രൈസ്തവനും ക്രിസ്തുവിന്റെ പുത്രിയാണ്, പുത്രനാണ്. ഓരോ നിമിഷവും അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്, അവിടുത്തെ നല്ല ഉപകരണങ്ങളാകുവാൻ. നമ്മുടെ വ്യക്തി ജീവിതത്തിലൂടെ, കുടുംബജീവിതത്തിലൂടെ, സന്യാസ പൗരോഹിത്യ ജീവിതങ്ങളിലൂടെ ക്രിസ്തുവിന്റെ കയ്യിലെ ഉപകരണങ്ങളാകുവാൻ അവിടുന്ന് നമ്മെ വിളിക്കുകയാണ്. ജീവിതാന്തസ്സിന്റെ പ്രത്യേകത അനുസരിച്ച് നാമാകുന്ന ഉപകരണങ്ങൾക്കും വ്യത്യാസമുണ്ടാകും എന്നുമാത്രം. 

വിശുദ്ധഗ്രന്ഥം ദൈവത്തിന്റെ വിളിയുടെ കഥകളാണ് നമ്മോട് പറയുന്നത്. ദൈവത്തിന്റെ കയ്യിലെ effective ഉപകരണങ്ങളാകുവാൻ വേണ്ടി മനുഷ്യനെ വിളിക്കുന്ന കഥകളാണ് ബൈബിളിൽ നാം കാണുന്നത്. ഇന്നും ഈശോ വിളിക്കുന്നുണ്ട്. അബ്രഹാമിനെപ്പോലെ ഭൂമിയിൽ അനുഗ്രഹമാകുവാൻ, an Instrument of the blessing of God ആകുവാൻ അവിടുന്ന് നമ്മെ വിളിക്കുന്നുണ്ട്. ആബേലിനെപ്പോലെ, മെൽക്കിസദേക്കിനെപ്പോലെ ദൈവത്തിന് വിശുദ്ധിയോടെ, വിശ്വാസത്തോടെ, അനുസരണത്തോടെ ബലിയർപ്പിക്കുവാൻ ദൈവത്തിന് effective, holy Instruments ആവശ്യമുണ്ട്. മോസസ്സിനെപ്പോലെ, ജോഷ്വായെപ്പോലെ നാം കണ്ടുമുട്ടുന്ന എല്ലാവരെയും സമൃദ്ധിയിലേക്ക്, സമാധാനത്തിലേക്ക്, സന്തോഷത്തിലേക്ക് നയിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. സോളമൻ രാജാവിനെപ്പോലെ മനുഷ്യ ഹൃദയങ്ങളെ ദേവാലയങ്ങളാക്കുവാൻ, മനുഷ്യ ഹൃദയങ്ങളിൽ ദേവാലയം പണിയുവാൻ സ്നേഹമുള്ള സഹോദരീ, സഹോദരാ, ക്രിസ്തുവിന് നിന്നെ ആവശ്യമുണ്ട്. ഏലിയാ പ്രവാചകനെപ്പോലെ ദൈവത്തിന്റെ സംസ്കാരം പടുത്തുയർത്തുവാൻ ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്.  പരിശുദ്ധ അമ്മയെപ്പോലെ ക്രിസ്തുവിനെ ഈ ലോകത്തിന് പ്രദാനം ചെയ്യുവാൻ ഈശോ നിന്നെ വിളിക്കുന്നുണ്ട്. ക്രിസ്തുവിന്റെ ശിഷ്യരെപ്പോലെ ലോകം മുഴുവനും ദൈവരാജ്യത്തിനായി ജീവൻ സമർപ്പിച്ചും പ്രവർത്തിക്കുവാൻ ക്രിസ്തു നമ്മെ വിളിക്കുന്നുണ്ട്. ക്രൈസ്തവന്റെ ജീവിതം ദൈവത്തിന്റെ വിളിയുടെ ജീവിതമാണ്; ദൈവത്തിന്റെ ദൗത്യം പൂർത്തിയാക്കുന്നതിന്റെ ജീവിതമാണ്; ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നതിന്റെ, ജീവിക്കുന്നതിന്റെ ജീവിതമാണ്. ക്രിസ്തുവിന്റെ കയ്യിലെ effective instrument ആകുന്നതിന്റെ ജീവിതമാണ്.

വിശുദ്ധരുടെ ജീവിതത്തിന്റെ മനോഹാരിത അവർ ക്രിസ്തുവിന്റെ വിളി സ്വീകരിച്ച്, ക്രിസ്തുവിന്റെ കയ്യിലെ effective Instruments ആയിരുന്നു എന്നതാണ്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനെ ഓർക്കുന്നില്ലേ? അദ്ദേഹം പറഞ്ഞിരുന്നത്, ‘ഞാൻ ദൈവത്തിന്റെ കഴുതയാണ്; ഞാനാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ എത്ര വേണേലും സഞ്ചരിച്ചോട്ടെ എന്നാണ്. ഫ്രാൻസിസ് അസ്സീസിയാകുന്ന കഴുതപ്പുറത്തിരുന്ന് ഈശോ സഞ്ചരിച്ചില്ലേ പ്രിയപ്പെട്ടവരേ? ആ യാത്ര കണ്ടപ്പോൾ ലോകം പറഞ്ഞു, ദേ പോകുന്നു രണ്ടാമത്തെ ക്രിസ്തു എന്ന്. വിശുദ്ധ മദർ തെരേസാ എന്താണ് പറഞ്ഞത്? “ഞാൻ ദൈവത്തിന്റെ കയ്യിലെ ഒരു തൂലികയാകുന്നു. ഞാനാകുന്ന തൂലിക ഉപയോഗിച്ച് ഈശോ എഴുതിക്കോട്ടെ. കഴുത്തറപ്പൻ മത്സരവും, ലൗകിക തൃഷ്ണയുമായി നടക്കുന്ന ആധുനിക ലോകത്തിന്റെ ചുമരിൽ മദർ തെരേസയാകുന്ന തൂലിക ഉപയോഗിച്ച് ദൈവം കരുണയാകുന്നു എന്ന് ക്രിസ്തു എഴുതിയില്ലേ പ്രിയപ്പെട്ടവരേ? ഭാരതത്തിന്റെ മഹാകവി രബീന്ദ്രനാഥ് ടാഗോർ പറഞ്ഞത്, ‘ഞാൻ ദൈവത്തിന്റെ കയ്യിലെ പുല്ലാങ്കുഴൽ ആണ്. ഞാനാകുന്ന പുല്ലാങ്കുഴലിലൂടെ ഈശ്വരൻ എപ്പോഴും പാടിക്കോട്ടെ’ എന്നാണ്. ടാഗോറാകുന്ന ഓടക്കുഴലുപയോഗിച്ച് സ്നേഹത്തിന്റെ, സമാധാനത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ എത്രയോ ഗാനങ്ങളാണ് ഈശ്വരൻ പാടിയത്!

ഈ ലോകത്തിലെ നമ്മുടെ ജീവിതം ധന്യമാക്കുവാൻ, മനോഹരമാക്കുവാൻ ഈശോ നമ്മെ എപ്പോഴും വിളിക്കുന്നുണ്ട്. നാം തയ്യാറാണെങ്കിൽ നമുക്ക് Excuses ഒന്നുമില്ലെങ്കിൽ തീർച്ചയായും അവിടുത്തെ ശിഷ്യരാകുവാൻ നമുക്ക് സാധിക്കും. ശിഷ്യരെ ഈശോ തിരഞ്ഞെടുത്തപ്പോൾ തോമാശ്ലീഹാ വിചാരിച്ചിരുന്നോ, താൻ ഭാരതത്തിൽ വന്ന് സുവിശേഷം പ്രസംഗിക്കുമെന്ന്, ക്രിസ്തുവിനായി മരിക്കുമെന്ന്? ഇല്ല. പക്ഷേ, ക്രിസ്തു നമ്മെ തന്റെ അടുത്തേക്ക് വിളിക്കുന്നു, നിയോഗിക്കുന്നു. എന്തിന്? എവിടെ? എപ്പോൾ? നമുക്കറിയില്ല. നല്ലൊരു കുടുംബനാഥയായി, കുടുംബനാഥനായി സന്യാസിയായി, പുരോഹിതനായി, ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ജീവിക്കുമ്പോൾ ആദ്യമായും അവസാനമായും ഓർക്കേണ്ടത്, ക്രിസ്തു എന്നെ വിളിക്കുന്നു. അവിടുന്ന് എന്നെ തെരഞ്ഞെടുക്കുന്നു. അവിടുത്തെ കയ്യിലെ effective instruments ആണ് ഞാൻ എന്നാണ്.

ഒരിക്കൽ ഒരു മനുഷ്യൻ തന്റെ ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. അപ്പോൾ, വഴിയരുകിൽ രണ്ട് ചിറകുകളുമില്ലാത്ത ഒരു കാക്കയെ കണ്ടു. അദ്ദേഹത്തിന് അതിനോട് വല്ലാത്ത അനുകമ്പ തോന്നി. “പാവം കാക്ക. ഇതെങ്ങനെ ജീവിക്കും? ഇതിന് എങ്ങനെ ആഹാരം കിട്ടും?” ഇങ്ങനെ ചിന്തിച്ചിരിക്കെ ആദ്ദേഹം കണ്ടു, അകലെ നിന്ന് ഒരു പരുന്തു വരുന്നതും, അതിന്റെ കൊക്കിലിരുന്ന മാംസക്കഷ്ണംകൊണ്ട് ആ കാക്കയെ തീറ്റുന്നതും. ഇതുകണ്ട് അദ്ദേഹം മനസ്സിൽ പറഞ്ഞു: “ഓ ഇങ്ങനെയാണ് ദൈവം തീറ്റിപ്പോറ്റുന്നത്. അവിടുന്ന് ആരെയെങ്കിലും അയയ്ക്കും, വിശക്കുന്നവരെ തീറ്റിപ്പോറ്റാനും, വിഷമിക്കുന്നവരെ സഹായിക്കുവാനും.”

സ്നേഹമുള്ളവരേ, നമ്മുടെ നല്ല വാക്കുകളിലൂടെ മാത്രം ആശ്വാസത്തിനായി കൊതിച്ച്  ധാരാളം വ്യക്തികൾ നമ്മുടെ അടുത്തും അകലെയുമായി ജീവിക്കുന്നുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ? നമ്മിലൂടെ നല്ല ജീവിതത്തിലേക്ക് വരുവാൻ, നമ്മിലൂടെ ക്രിസ്തുവിന്റെ കാരുണ്യം നേടുവാൻ ധാരാളം ആളുകൾ നമ്മുടെ അടുത്തും അകലെയുമായും ജീവിക്കുന്നുണ്ട്.അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ? നിന്നിലൂടെ രക്ഷിയ്ക്കപ്പെടുവാൻ ഒരു ജനത കാത്തു നിൽപ്പുണ്ട്. അവർക്കുവേണ്ടി ക്രിസ്തുവിന്റെ ഉപകരണമാകുവാൻ നീ തയ്യാറുണ്ടോ? 

ക്രിസ്തുവിന്റെ ഒരു ഉപകരണമാകാൻ, നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവന്റെ മാതൃക പിന്തുടരാൻ നാം തയ്യാറായിരിക്കണം. സുവിശേഷം വായിക്കുക മാത്രമല്ല, അതനുസരിച്ച് ജീവിക്കുകയും വേണം. നമ്മുടെ മുഴുവൻ മനസ്സും ഹൃദയവും അവന്റെ വചനത്തിലേക്ക് നയിക്കണം. ക്രിസ്തുവിന്റെ ഉപകരണമാകുന്നതിന് നാം ക്രിസ്തുവിന്റെ ഹൃദയം സ്വന്തമാക്കണം. ഉദാരമനസ്കനായിരിക്കുക എന്നതിനർത്ഥം പണം നൽകണമെന്നല്ല, മറിച്ച് ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ ഇതുവരെയുള്ള നമ്മുടെ യാത്രയിൽ നിന്ന് നാം അനുഭവിച്ചതും പഠിച്ചതുമായ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുക എന്നതാണ്.  തന്റെ മക്കളുടെ യാചനകൾ കേൾക്കാനും അവരെ സഹായിക്കാനും ദൈവംതന്നെ ഒരിക്കലും മടിക്കാത്തതുപോലെ മറ്റുള്ളവരെ സഹായിക്കാൻ നാം മടിക്കരുത്. ലളിതമായി പറഞ്ഞാൽ, ദയയും സഹായവും ദൈവത്തിന്റെ ഒരു ഉപകരണത്തിന്റെ പ്രധാന സവിശേഷതകളാണ്. അതിനാൽ, യഥാർത്ഥത്തിൽ ദൈവത്തിന്റെ ഉപകരണമായിത്തീരുന്നതിന്, മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും സന്നദ്ധതയുള്ള ഒരു ഹൃദയം നാം വികസിപ്പിക്കേണ്ടതുണ്ട്.

ഒരു Emotional blackmailing ആണെന്ന് നിങ്ങൾ വിചാരിക്കരുത്. ഇതൊരു psaychological move ഉം അല്ല. സത്യമിതാണ്. ക്രിസ്തുവിന് നമ്മെ ആവശ്യമുണ്ട്. വെറും ഒരു Instrument ആയിട്ടല്ല. Highly effective Instrument ആയിട്ടുതന്നെ. അതിനായിട്ടാണ് അവിടുന്ന് നമ്മെ വിളിക്കുന്നത്, തിരഞ്ഞെടുക്കുന്നത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുവാൻ നമ്മുടേതല്ലാതെ ഒരു ഹൃദയം ക്രിസ്തുവിനില്ല. നന്മ ചെയ്യുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കരങ്ങളില്ല. ഈ ലോകം മുഴുവൻ സഞ്ചരിക്കാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാലുകളില്ല. മറ്റുള്ളവരെ കരുണയോടെ നോക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കണ്ണുകളില്ല. മറ്റുള്ളവരെ കേൾക്കുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് കാതുകളില്ല. ആശ്വാസവാക്കുകൾ പറയുവാൻ നമ്മുടേതല്ലാതെ അവിടുത്തേക്ക് നാവില്ല.  ഇത് ഒരു Emotional blackmailing അല്ല.

ഈ ഞായറാഴ്ചത്തെ, വരും ദിവസങ്ങളിലെ നമ്മുടെ ചിന്ത ഇതായിരിക്കട്ടെ: “ഈശോയുടെ കയ്യിലെ എങ്ങനെയുള്ള ഉപകരണമാണ് ഞാൻ?” ആമേൻ!

SUNDAY SERMON JN 8, 21-30

ദനഹാക്കാലം രണ്ടാം ഞായർ

യോഹ 8, 21-30

കഴിഞ്ഞ ജനുവരി ആറാം തിയതി ചൊവ്വാഴ്ച്ച ഈശോയുടെ ദനഹാത്തിരുനാൾ തിരുസ്സഭ ആഘോഷിച്ചു. കേരളത്തിൽ പലയിടങ്ങളിൽ പലവിധ പേരുകളിൽ, പിണ്ടികുത്തിത്തിരു നാളായും രാക്കുളിതിരുനാളായുമൊക്കെ വലിയ പ്രാധാന്യത്തോടെ തന്നെ ക്രിസ്തുവിന്റെ ദനഹാ, ആവിഷ്കാരം നാം ആചരിക്കുകയുണ്ടായി. എന്നാൽ ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രപഞ്ചം മുഴുവനിലും, മനുഷ്യനിലും നിറഞ്ഞു നിന്നിട്ടും, ക്രിസ്തു യഥാർത്ഥത്തിൽ ആരാണ് എന്ന് ക്രൈസ്തവർ പോലും ഇന്നും ശരിയായി മനസ്സിലാക്കിയിട്ടില്ല. രണ്ടായിരം വർഷങ്ങൾക്കേറെ മുൻപ് നസ്രത്തിൽ ജീവിച്ചു കടന്നു പോയ യേശു എന്ന ചെറുപ്പക്കാരൻ ആരാണ് എന്ന ചോദ്യം, കേവലം ഒരു തച്ചന്റെ മകൻ മാത്രമായിരുന്നോ, അതോ ദൈവപുത്രനായിരുന്നോ എന്ന ചോദ്യം ഇന്നും പല കേന്ദ്രങ്ങളിൽ നിന്ന് പല രീതിയിൽ ഉയരുന്നുണ്ട്. അതിന് ഉത്തരം നൽകാൻ പലരും ശ്രമിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ആരാധനാക്രമത്തിലെ ദനഹാക്കാലം നമുക്ക് ഏറെ പ്രധാനപ്പെട്ടതാണ്.  നമ്മിലൂടെ ക്രിസ്തുവിന്റെ ദൈവത്വം, ക്രിസ്തുവിന്റെ വ്യക്തിത്വം, സ്നേഹമുള്ള, കരുണയുള്ള ഹൃദയം മറ്റുമുള്ളവർക്ക് വെളിവായ, മറ്റുള്ളവർക്ക് അനുഭവിക്കാൻ സാധിച്ച ഏതെങ്കിലും ഒരു സംഭവം ഓർത്തെടുക്കുവാനും, അതിന് ഈശോയ്ക്ക് നന്ദി പറയുവാനും ഈ ദനഹാക്കാലം നമ്മെ സഹായിക്കണം.

എന്തുകൊണ്ടാണ് ക്രിസ്തു ആരാണ് എന്ന ചോദ്യം ഇന്നും ഉയരുന്നത്? തന്നെക്കുറിച്ചോ, ദൈവത്തെക്കുറിച്ചോ ഒരു ഗ്രന്ഥവും എഴുതാത്ത ക്രിസ്തുവിനെ, ഒരു രാജ്യവും വെട്ടിപ്പിടിക്കാത്ത, ചക്രവർത്തിപദം അലങ്കരിക്കാത്ത, സ്ഥാപനങ്ങളൊന്നും പടുത്തുയർത്താത്ത ക്രിസ്തുവിനെ അവഹേളിക്കുവാനും, ഇല്ലായ്മചെയ്യുവാനും എന്തുകൊണ്ടാണ് ഇന്നും മനുഷ്യൻ ശ്രമിക്കുന്നത്? യൂട്യൂബ് മുതലായ മാധ്യമങ്ങളിലൂടെ ക്രിസ്തുവിനെ ദുഷിച്ചു സംസാരിക്കുന്ന, അവിടുത്തെ ദൈവത്വം നിഷേധിക്കുന്ന അനേകം പ്രസംഗങ്ങളും ഷോർട്ട് ഫിലിമുകളും upload ചെയ്യപ്പെടുന്നുണ്ട്. നാമെല്ലാവരും അവ വായിക്കുന്നവരുമാണ്. ക്രിസ്തുവിന്റെ പേരിൽ നടക്കുന്ന മിഷനറി പ്രവർത്തനങ്ങളെയും, ആതുര സേവനങ്ങളെയും ആളുകൾ ഭയക്കുന്നത് എന്തിനാണ്? ഒരിക്കൽ ദീപിക ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ “മദർ തെരേസായുടെ ഓർമകളെ ഭയപ്പെടുന്ന ആർ എസ് എസ്” എന്നായിരുന്നു. ഗവണ്മെന്റ് സംവിധാനങ്ങൾ ഉപയോഗിച്ചുപോലും മദർ തെരേസ സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾക്ക്, ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്ന ക്രൈസ്തവ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുവാൻ ക്രിസ്തുവിന്റെ ശത്രുക്കൾ ശ്രമിക്കുമ്പോൾ, വെറും ഞായറാഴ്ച്ച ക്രിസ്ത്യാനികൾ ആകാതെ ക്രിസ്തു എനിക്ക് ആരാണ് എന്ന് ഉറക്കെ പറയുവാൻ ക്രൈസ്തവർക്ക് കഴിയണം.  ഉറക്കത്തിൽ നിന്നുണർന്ന് ക്രിസ്തുവിന്റെ ദൈവത്വം, ദൈവമഹത്വം പ്രഘോഷിക്കുവാൻ ക്രൈസ്തവരെല്ലാവരും തയ്യാറാകാനുള്ള സമയം ആഗതമായിരിക്കുന്നു. അതിനുള്ളതാണ് ദനഹാക്കാലം.

ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ ഉയർത്തുന്ന ചോദ്യം ഇതാണ്: ക്രിസ്തു ആരാണ്? ഈ ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച ക്രിസ്തു നമുക്ക് ആരെന്നറിയാനും, കാലത്തിന്റെ ചലനങ്ങൾ മനസ്സിലാക്കിക്കൊണ്ട് നാം അറിയുന്ന ക്രിസ്തുവിനെ പ്രഘോഷിക്കുവാനും തിരുസ്സഭ നമ്മെ ക്ഷണിക്കുകയാണ്.

ക്രിസ്തുവിൽ ദൈവത്തിന്റെ മഹത്വം കാണുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ സുവിശേഷം. ഈ സുവിശേഷ ഭാഗത്തിന്റെ ഹൃദയമാകട്ടെ ഒരു ചോദ്യമാണ്: “ക്രിസ്തു ആരാണ്?” മുപ്പത് മുപ്പത്തിരണ്ട് വയസ്സുള്ള ഒരു ചെറുപ്പക്കാരൻ, അതും ആശാരി യൗസേപ്പിന്റെയും ആശാരിച്ചി മറിയത്തിന്റെയും മകൻ ഈശോ, വലിയ വായയിൽ highly philosophical ആയി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അവിടുത്തെ ശ്രവിച്ചുകൊണ്ടിരുന്ന യഹൂദരാണ് ആദ്യമായി ഈശോയോടു ചോദിച്ചത് “നീ ആരാണ്?”. പിന്നെ ക്രിസ്തു, താൻ വളർന്നുവന്ന സ്ഥലമായ നസറത്തിലെ സിനഗോഗിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന് വായിച്ചു കഴിഞ്ഞപ്പോൾ, കേട്ട ജനങ്ങളൂം ചോദിച്ചു: ഇവൻ ആരാണ്? ഈ   ചോദ്യത്തിന്റെ പ്രതിഫലനങ്ങളാണ് ഇന്നും നാം കേൾക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസിന് കരോൾ സംഘങ്ങളെ ആക്രമിച്ചവരും, ക്രിസ്തുമസ് അലങ്കരവസ്തുക്കൾ വിറ്റ് ഉപജീവനം നടത്താൻ ശ്രമിച്ചവരെ തടഞ്ഞവരും പള്ളിയിൽ കയറി പാസ്റ്ററോട് വളരെ മ്ലേച്ചമായി സംസാരിച്ചവരും അന്വേഷിക്കുന്നത് ഇത് തന്നെ, ക്രിസ്തു ആരാണ്? ക്രൈസ്തവമിഷനറിപ്രവർത്തനങ്ങളെ അവഹേളിക്കുന്നവരും, ക്രൈസ്തവരെ ആക്രമിക്കുന്നവരും അന്വേഷിക്കുന്നതും ഇത് തന്നെ, ക്രിസ്തു ആരാണ്? എന്തിന്, ക്രിസ്തുമസ് ദിനത്തിൽ ഒരു ദേവാലയത്തിലേക്ക് കയറിച്ചെന്ന്, അവിടുത്തെ ക്രിസ്തുമസ് പ്രാർത്ഥനയിൽ പങ്കെടുത്ത, അതിൽ പങ്കെടുത്തെങ്കിലും, ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവർക്കെതിരെ ഒന്നും പറയാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്വേഷിക്കുന്നത് ഇത് തന്നെ, ക്രിസ്തു ആരാണ്?

യഹൂദരുടെ “നീ ആരാണ്” എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നതിലൂടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്. ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് പറയുന്ന അക്കാര്യങ്ങൾ ഇവയാണ്: ഒന്ന്, ഈശോ ഈ ലോകത്തിൽ നിന്നുള്ളവനല്ല. അവിടുന്ന് ഉന്നതത്തിൽ നിന്നുള്ളവനാണ്. ഈശോ ഒരു ഗോത്രത്തിന്റെ ദൈവമല്ല. ഈശോ മനുഷ്യ ഭാവനയുടെ പൂർത്തീകരണവുമല്ല. അവിടുന്ന് ദൈവത്തിൽ നിന്നുള്ളവനാണ്, ദൈവമാണ്. രണ്ട്, ഈശോ കുരിശുമരണത്തിലൂടെ ലോകത്തെ രക്ഷിക്കുന്നവനാണ്. നീ ആരാണ് എന്നതിന്റെ ഏറ്റവും ശക്തമായ ഉത്തരമാണ് ഈശോയുടെ കുരിശുമരണം. ഈശോയുടെ ദൈവമഹത്വം വെളിപ്പെട്ടത് അവിടുത്തെ കുരിശുമരണത്തിലൂടെയാണ്. മൂന്ന്, ഈശോ പിതാവായ ദൈവത്തിന്റെ വചനം പഠിപ്പിക്കുന്നവനാണ്.

സുവിശേഷങ്ങൾ നാലും, പുതിയനിയമം മുഴുവനും ഈശോയുടെ ദൈവത്വത്തെ സാക്ഷ്യപ്പെടുത്തുവാനാണ് എഴുതപ്പെട്ടിട്ടുള്ളത്. വിശുദ്ധ മർക്കോസ് തന്റെ സുവിശേഷത്തിന് ശീർഷകമായി നൽകിയിരിക്കുന്നത് തന്നെ “ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം” എന്നാണ്. (മർക്കോ 1, 1) വിശുദ്ധ ലൂക്കാ ഈശോയുടെ ജനനത്തെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: “പരിശുദ്ധാത്മാവ് നിന്റെമേൽ വരും …. ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും.” (ലൂക്ക 1, 35) തന്റെ സുവിശേഷ രചനയുടെ ലക്‌ഷ്യം യോഹന്നാൻ ഇപ്രകാരം വെളിവാക്കുന്നു: ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനും …” (യോഹ 20, 31) യേശുവിനെ ദൈവപുത്രനായ വിശ്വസിച്ച് ഏറ്റുപറയുന്ന അനേകം സാക്ഷ്യങ്ങൾ സുവിശേഷങ്ങളിലുണ്ട്. യേശുവിനെ കണ്ട നഥാനിയേൽ വിളിച്ചു പറയുന്നു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്; ഇസ്രയേലിന്റെ രാജാവാണ്.” “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആകുന്നു” എന്ന് കേസരിയ ഫിലിപ്പിയിൽ വച്ച് പത്രോസ് പ്രഖ്യാപിക്കുന്നു. (മത്താ 16, 17) കടലിന് മീതെ നടന്ന് ഈശോ ശിഷ്യരുടെ അടുക്കലെത്തിയപ്പോൾ “നീ സത്യമായും ദൈവപുത്രനാണെന്നും” പറഞ്ഞ് അവർ ഈശോയെ ആരാധിക്കുന്നു. (മത്താ 14, 33) ഈശോയുടെ മരണം നേരിൽ കണ്ട ശതാധിപൻ പറയുന്നത് “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നാണ്. (മർക്കോ 15, 39) ഉത്ഥാനം ചെയ്ത ഈശോയെ “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന് വിശുദ്ധ തോമാശ്ലീഹാ ഏറ്റുപറയുന്നു. (യോഹ 20, 28) ഇതിനെല്ലാം പുറമെ, സുവിശേഷങ്ങൾ ഈശോയുടെ സുപ്രധാനങ്ങളായ മൂന്ന് ദൈവിക വെളിപ്പെടുത്തലുകളെ (Theophanic events) – ഈശോയുടെ ജ്ഞാനസ്നാനം, രൂപാന്തരീകരണം, ഉത്ഥാനം – എന്നിവയെ അവതരിപ്പിച്ചുകൊണ്ട് ഈശോയുടെ ദൈവത്വത്തെ വിളംബരം ചെയ്യുന്നുണ്ട്. 

ലോകം ക്രിസ്തുവിന്റെ ദൈവത്വത്തെ ആക്ഷേപിക്കുമ്പോൾ ജീവിതംകൊണ്ട് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുവാൻ നമുക്ക് കടമയുണ്ട്.  ഈ കാലഘട്ടത്തിൽ ക്രൈസ്തവർ ചെയ്തു തീർക്കേണ്ട ദൗത്യമാണിത്. സോഷ്യൽ നെറ്റ്‌വർക്കുകളിൽ വന്ന് ക്രിസ്തുവിനെ അധിക്ഷേപിക്കുമ്പോൾ, അവർ പറഞ്ഞോട്ടെ, അവർ എത്ര പറഞ്ഞാലും ക്രിസ്തുവിന്റെ ദൈവത്വത്തിന് ഒന്നും സംഭവിക്കില്ല എന്ന് പറയുന്ന ക്രൈസ്തവരേ കേൾക്കുക, ഈ ഭൂമിയിലേക്ക് ക്രിസ്തു നിങ്ങളെ അയച്ചിരിക്കുന്നത് അവിടുത്തെ അധരംകൊണ്ടു ഏറ്റുപറയുവാനും അവിടുന്ന് ദൈവമാണെന്ന് ഹൃദയത്തിൽ വിശ്വസിച്ച് അവിടുത്തെ മഹത്വപ്പെടുത്തുവാനുമാണ് (റോമാ 10, 9). ക്രിസ്തുവിനെക്കുറിച്ചും, തിരുസ്സഭയെക്കുറിച്ചുമൊക്കെ തെറ്റായ പഠനങ്ങൾ പ്രചരിക്കുമ്പോൾ അതൊന്നും എനിക്ക് പ്രശ്നമല്ല എന്ന് ചിന്തിക്കുന്ന ക്രൈസ്തവരേ കേൾക്കുക, മാമ്മോദീസാമുങ്ങി, കൂദാശകൾ സ്വീകരിച്ച് മാത്രം ജീവിക്കുവാനല്ല ക്രിസ്തു നിങ്ങളെ ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ജീവിതംകൊണ്ട് ക്രിസ്തു ആരെന്ന് ലോകത്തെ പഠിപ്പിക്കുവാനാണ് നിങ്ങൾ അയയ്ക്കപ്പെട്ടിട്ടുള്ളത്.

ഈയിടെ Whats App ൽ ചില വീഡിയോകൾ കണ്ടപ്പോൾ എത്രയോ തെറ്റായ പഠനങ്ങളാണ് ഈശോയെക്കുറിച്ചു പ്രചരിപ്പിക്കുന്നത് എന്ന് ഓർത്തുപോയി. ഒരു മുസ്‌ലിം കൗമാരക്കാരൻ നല്ല ഒഴുക്കുള്ള ഇംഗ്ലീഷിൽ ഒരു വീഡിയോയിൽ പറയുന്നത് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് നമ്മുടെ ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ നടന്ന 7 ആക്രമണങ്ങളെക്കുറിച്ചാണ്. അവൻ സംസാരിക്കുന്നത് മുസ്ലീമുകൾക്ക് വേണ്ടിയല്ല, ക്രൈസ്തവർക്കുവേണ്ടിയാണ്. എന്നിട്ട് അവൻ പറയുന്നത് ക്രൈസ്തവരും മുസ്ലീമുകളും അബ്രഹാമിന്റെ തായ് വഴിയിൽ ഒരേ മതത്തിൽപെട്ടവർ ആണെന്നാണ്. തെറ്റായ പഠനമാണിത്. യഹൂദരും ക്രൈസ്തവരുമാണ് വിശ്വാസത്തിൽ അബ്രഹാമിനെ പിതാവായി സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിനുശേഷം 600 വർഷങ്ങൾ കഴിഞ്ഞാണ് ഇസ്ലാം മതം ഉണ്ടാകുന്നത്. ഖുറാനിൽ പറയുന്ന അബ്രഹാമും, വിശുദ്ധ ബൈബിളിലെ അബ്രഹാമും രണ്ടു വ്യക്തികളാണ്. ഒരാളല്ല. ഖുറാനിൽ ഉള്ള അബ്രഹാമിന്റെ പിതാവിന്റെ പേര് അസ്സർ എന്നാണ്. പഴയനിയമത്തിലെ ഉത്പത്തി പുസ്തകത്തിലെ അബ്രഹാമിന്റെ പിതാവിന്റെ പേര് തേരഹ് എന്നാണ്. അതുപോലെ മുസ്ളീം കൗമാരക്കാരൻ പറയുന്നത് ജീസസിനെക്കുറിച്ച് ഖുറാനിൽ 27 പ്രാവശ്യം പറയുന്നു എന്നാണ്. എന്നാൽ ഏത് ജീസസ് ആണ് ഖുറാനിൽ ഉള്ളത്? ഖുറാനിൽ ഉള്ളത് ഇമ്രാമിന്റെ മകളായ മറിയത്തിന്റെ പുത്രൻ ഇസ ആണ്. എന്നാൽ, പുതിയ നിയമത്തിലെ മറിയത്തിന്റെ മാതാപിതാക്കളുടെ പേര് യോവാക്കീം അന്നാ എന്നാണ്. പഴയനിയമമായോ, പുതിയനിയമമായോ ഖുര്ആന് ഒരു ബന്ധവുമില്ല. ഖുറാനിൽ പറയുന്ന ഈസാ ഒരു പ്രവാചകൻ മാത്രമാണ്. അദ്ദേഹം കുരിശിൽ മരിച്ചിട്ടില്ല. ഉത്ഥാനം ചെയ്തിട്ടുമില്ല. എന്നാൽ ക്രൈസ്തവന്റെ ഈശോ ദൈവമാണ്. അവിടുന്ന് കുരിശിൽ മരിച്ച് മൂന്നാം നാൾ ഉത്ഥാനം ചെയ്ത് ഇന്നും ജീവിക്കുന്ന ദൈവമാണ്. സ്നേഹമുള്ള ക്രൈസ്തവരേ, ക്രിസ്തുവിനെക്കുറിച്ച് ശരിയായ ബോധ്യമുള്ള ക്രൈസ്തവരായി ജീവിക്കുവാൻ നമുക്കാകണം.

അതുപോലെ തന്നെ, ഹൈന്ദവ വേദഗ്രന്ഥങ്ങളിലും ക്രിസ്തുവിനെക്കുറിച്ച്, അവിടുത്തെ ദൈവത്വത്തെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൈന്ദവ ആധികാരിക ഗ്രന്ഥമായ ഋഗ്വേദത്തിൽ ആരാണ് ദൈവം എന്ന് പറയുന്നുണ്ട്. “താത പുത്രാ ആത്മ സംയുക്തം ദൈവം!” പിതാവ്, പുത്രൻ ആത്മാവ് – ഇവ മൂന്നും അടങ്ങിയതാണ് ദൈവം. പിതാവ് പുത്രനെ മാനവ രക്ഷയ്ക്കായി ലോകത്തിലേക്ക് അയയ്ക്കുന്നു. ഋഗ്വേദം പത്താം മണ്ഡലം തൊണ്ണൂറാം സൂക്തം ഏഴാമത്തെ മന്ത്രത്തിൽ ഈ പുത്രൻ മനുഷ്യ വംശത്തിന്റെ പാപമോചനത്തിനുവേണ്ടി സ്വയം ബലിയായി തീരുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. ഭൂമിയിൽ താഴ്ത്തിയ മരത്തൂണിൽ ചേർത്ത്, കരചരണങ്ങൾ ഇരുമ്പാണികൊണ്ട് ബന്ധിച്ച്, രക്തം വാർന്ന് മരിച്ചു, മൂന്നാം ദിനം ഉയിർത്തെഴുന്നേറ്റ് സ്വർഗാരോഹണം ചെയ്യുന്ന ദൈവപുത്രനായ പ്രജാപതിയെക്കുറിച്ച്, മനുഷ്യന്റെ രക്ഷകനെക്കുറിച്ച് വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്.  ദൈവപുത്രനായ പ്രജാപതിയുടെ രണ്ട് ലക്ഷണങ്ങൾ ഋഗ്വേദത്തിൽ പറയുന്നുണ്ട്. ഒന്ന്, ദൈവപുത്രനായ പ്രജാപതി രൂപത്തിൽ മനുഷ്യനും പ്രകൃതത്തിൽ ദൈവവുമായിരിക്കും. രണ്ട്, ദൈവപുത്രനായ പ്രജാപതി മനുഷ്യ കുലത്തിന്റെ പാപങ്ങൾ സ്വയം എടുത്തു ബലിയായിത്തീർന്ന് മരിക്കും. യാഗശേഷം ഉയിർക്കും. യജുര്വേദത്തിന്റെ ബ്രാഹ്മണ ഗ്രന്ഥമായ ശതപഥബ്രാഹ്‌മണത്തിൽ ഈ യാഗത്തെക്കുറിച്ചു 7 കാര്യങ്ങൾ പറയുന്നുണ്ട്. 1. യാഗപുരുഷന്റെ തലയിൽ യാഗസമയത്തു മുള്ളുള്ള കാട്ടുവള്ളികൾ കൊണ്ടുള്ള കിരീടം ധരിപ്പിക്കണം. 2. കരചരണങ്ങളിൽ ഇരുമ്പാണി അടിച്ചു യൂപത്തിൽ (മരത്തൂണ്) ബന്ധിക്കണം. 3. ബലിപുരുഷന്റെ അസ്ഥികൾ തകർന്നുപോകാൻ പാടില്ല. 4. മരണത്തിന് മുൻപ് ബലിപുരുഷന് സോമരസം കൊടുക്കണം. 5. ബലിപുരുഷന്റെ കച്ച പൂജാരികൾ പങ്കിട്ടെടുക്കണം. 6. ബലിപുരുഷന്റെ മാംസം ഭക്ഷക്കപ്പെടണം. 7. ബലിപുരുഷന്റെ രക്തം പാനം ചെയ്യപ്പെടണം. ഈ 7 യാഗവിധികളും ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നു.

സ്നേഹമുള്ളവരേ, ജീവിതത്തിൽ ക്രിസ്തുവിന്റെ ദൈവത്വം ഏറ്റുപറഞ്ഞ് അവിടുത്തെ മഹത്വപ്പെടുത്തി ജീവിക്കുവാൻ ഇതില്പരം മറ്റെന്ത് Motivation ആണ് നമുക്ക് വേണ്ടത്? നമ്മുടെ ജീവിതങ്ങളെ, ക്രൈസ്തവജീവിതങ്ങളെ ഒരു തകിടം മറിക്കലിന് വിധേയമാക്കുവാൻ സമയമായിരിക്കുന്നു. ക്രൈസ്തവരുടെ, ക്രൈസ്തവ കുടുംബജീവിതക്കാരുടെ ജീവിതം, ക്രൈസ്തവ പുരോഹിതരുടെ, സന്യസ്തരുടെ ജീവിതം ഒരു Theophanic event, ദൈവിക വെളിപാട് ആകേണ്ടിയിരിക്കുന്നു. ക്രിസ്തുവിനെ കൂടുതൽ അറിയുവാനും, അറിഞ്ഞ ക്രിസ്തുവിനെ അനുഭവിക്കുവാനും, അനുഭവിച്ച ക്രിസ്തുവിനെ ജീവിതത്തിലൂടെ പ്രഘോഷിക്കുവാനും നമുക്കാകണം. ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. മറ്റൊരുവനിലും രക്ഷയില്ല. ആകാശത്തിൻ കീഴിൽ ഭൂമിക്കുമുകളിൽ രക്ഷപ്പെടുവാനായി, ഈശോ എന്ന നാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല. (അപ്പ 4, 12) “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും. (റോമാ 10, 13) മനുഷ്യൻ അധരംകൊണ്ട് ക്രിസ്തുവിനെ ഏറ്റുപറയുകയും, തന്മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു. (റോമാ 10, 10)

ക്രിസ്തു ദൈവമാണ്. അവിടുന്നിൽ മാത്രമാണ് രക്ഷ. അഗ്നി എന്ന വാക്കിന് നമ്മെ പൊള്ളലേൽപിക്കാനാകില്ല. ജലം എന്ന പദത്തിന് നമ്മെ നനയ്ക്കാനുമാകില്ല. എന്നാൽ ക്രിസ്തു എന്ന വാക്കിന് നമ്മെ രക്ഷിക്കാനാകും. നമ്മുടെ കുടുംബങ്ങളെ പ്രകാശിപ്പിക്കാനാകും. കരയുന്ന മുഖങ്ങളിൽ പുഞ്ചിരി വിടർത്താനാകും. കാരണം, അവിടുന്ന്

ഉന്നതതിൽ നിന്ന് വന്ന നമ്മുടെ ദൈവമാണ്. ക്രിസ്തുവിനെ രക്ഷകനായി, ദൈവമായി സ്വീകരിച്ച് ജീവിതത്തെ നമുക്ക് ദൈവാനുഗ്രഹം നിറഞ്ഞതാക്കാം. വിശുദ്ധ കുർബാനയിൽ നിന്ന് ശക്തി നേടിക്കൊണ്ട് നമുക്ക് ക്രിസ്തുവിനെ പ്രഘോഷിക്കാം. ആമേൻ!

Communicate with love!!